അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത് ഗുജറാത്ത്. അതിവേഗം റണ്‍സെടുക്കുന്ന ഗുജറാത്ത് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 71 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തിൽ 222 റണ്‍സെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
200 പന്തില്‍ 117 റണ്‍സോടെ പ്രിയങ്ക് പാഞ്ചലും 108 പന്തില്‍ 30 റണ്‍സോടെ മനൻ ഹിൻഗ്രജിയയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 118 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം 73 റണ്‍സ് നേടിയ ഓപണര്‍ ആര്യ ദേശായിയെ എന്‍. ബാസില്‍ പുറത്താക്കി. ഓപണിങ് സഖ്യം വീണത് 37-ാമത്തെ ഓവറിൽ131 റൺസിൽ നിൽക്കുന്നതിനിടെയാണ്. ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ കേരളത്തിനേക്കാള്‍ 235 റൺസ് പിന്നിലാണ് ഗുജറാത്ത്.
നേരത്തേ കേരളം ഒന്നാം ഇന്നിങ്‌സില്‍ 457 റണ്‍സിന് പുറത്തായിരുന്നു. മുഹമ്മദ് അസഹറുദ്ദീന്‍റെ ബാറ്റിങ്ങിലാണ് കേരളത്തിന് മിന്നും സ്കോര്‍ നേടിയത്. പുറത്താകാതെ താരം നേടിയ 177 റൺസിന്‍റെ കരുത്തിലാണ് കേരളം 457 റൺസിന്‍റെ വിജയലക്ഷ്യമുയര്‍ത്തിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.
അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവർ 30 റൺസ് വീതം നേടി. അരങ്ങേറ്റ താരം അഹമ്മദ് ഇമ്രാന്‍ 24 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്നാം ദിനമായ ഇന്ന് കേരളത്തിന്, 39 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും മൂന്നു ബാറ്റര്‍മാരും പുറത്തായി. 34 പന്തിൽ 11 റൺസെടുത്ത ആദിത്യ സർവാതെ, ഏഴു പന്തിൽ അഞ്ച് റൺസെടുത്ത എം.ഡി നിധീഷ്, രണ്ടു പന്തിൽ ഒരു റണ്ണെടുത്ത എൻ.പി. ബേസിൽ എന്നിവരാണ് ഇന്ന് നഷ്‌ടമായത്.
ഗുജറാത്തിനായി അര്‍സാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ചിന്തന്‍ ഗാജ രണ്ടു വിക്കറ്റും രവി ബിഷ്‌ണോയ്, പ്രിയജീത് ജഡേജ, വിശാല്‍ ജയ്‌സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യദിനം നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലാണ് കേരളം മത്സരം അവസാനിപ്പിച്ചത്.