ന്യൂഡൽഹി : നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) ചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്‌ക്ക് പിഴ ചുമത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്. 3.44 കോടിയിലധികം രൂപ പിഴയാണ് പിഴയായി ചുമത്തിയത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതിനാൽ മൂന്ന് ഡയറക്‌ടർമാർക്ക് 1.14 കോടി രൂപ വീതം പിഴയും ചുമത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്‌ക്കും മൂന്ന് ഡയറക്‌ടർമാർക്കും ഫൈനാൻസ് മേധാവിക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിന് ശേഷമാണ് നടപടി ആരംഭിച്ചത്. 100 ശതമാനം വിദേശ നിക്ഷേപമുള്ള കമ്പനിയാണ് ബിബിസി ഡബ്ല്യുഎസ് ഇന്ത്യ. ഇത് 26 ശതമാനമായി കുറയ്‌ക്കാത്തത് നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വിശദീകരണം നൽകി.
3,44,48,850 രൂപയാണ് ആകെ പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ ഫെമ നിയമത്തിൻ്റെ വ്യവസ്ഥകൾ ലംഘിച്ചതിന് 2021 ഒക്‌ടോബർ 15ന് ശേഷമുള്ള എല്ലാ ദിവസവും 5000 രൂപ പിഴയും നൽകണം. ഗൈൽസ് ആൻ്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്നീ മൂന്ന് ഡയറക്‌ടർമാർക്കാണ് 1,14,82,950 രൂപ വീതം പിഴ ചുമത്തിയിരിക്കുന്നത്.