കണ്ണൂർ : അധികം ആൾപ്പരപ്പില്ലാത്ത തനി നാട്ടിൻ പ്രദേശം. എണ്ണിയാൽ 50ൽ കൂടുതൽ കടകള്‍ പോലുമില്ല. എങ്കിലും അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നൊരു വിദ്യാലയമുണ്ട് കണ്ണൂരിലെ ഈ കൊച്ചു ഗ്രാമത്തിൽ. കണ്ടോന്താർ ഇടമന യുപി സ്‌കൂൾ.
ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രവർത്തകർക്ക് ജന്മം നൽകുകയും പ്രാഥമിക വിദ്യാഭ്യാസം നൽകുകയും ചെയ്‌ത അപൂർവങ്ങളിൽ അപൂർവമായൊരു നാട്. കണ്ടോന്താർ ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞാൽ ചിലപ്പോൾ ആരുമൊന്ന് അമ്പരന്നു പോകും. അത്ര പവർ ഫുൾ ആണ് കണ്ടോന്താർ ഗ്രാമം.
കണ്ണൂരിൽ നിന്ന് യാത്ര ചെയ്യുമ്പോള്‍ മാതമംഗലം പാതയിൽ ആണ് കടന്നപ്പള്ളിയും കണ്ടോന്താറും കൈതപ്രവും. 1905ൽ ഏകാധ്യാപക വിദ്യാലയം ആയി തുടങ്ങിയതാണ് ഈ എയ്‌ഡഡ് സ്‌കൂള്‍. 1940 ഇൽ വിദ്യാലയം കണ്ടോന്താറിൽ പൂർണ സജ്ജമാവുകയായിരുന്നു. ഇന്ന് എൽകെജിയും യുകെജിയും അടക്കം ഏഴാം തരം വരെ 158 വിദ്യാർഥികൾ പഠിക്കുന്നുണ്ട് ഈ വിദ്യാലയത്തിൽ.
ആരൊക്കെയാണ് അവർ...?
1970 മുതൽ 2005 വരെ 35 വർഷം സ്‌കൂളിൽ അധ്യാപകൻ ആയിരുന്ന മാതമംഗലം സ്വദേശി ടിപി ദാമോദരൻ മാസ്റ്റർക്ക് സ്‌കൂളിനെ കുറിച്ച് ചോദിക്കുമ്പോൾ തന്നെ ആവേശം വാനോളം ഉയരും. ഇന്ന് ഇന്ത്യൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായൻ കെസി വേണുഗോപാലിന്‍റെ പേരിൽ നിന്നാണ് മാഷ് പറഞ്ഞു തുടങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- കെസി വേണുഗോപാൽ: എംപി, എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി
ഒന്നാം തരം മുതൽ ഏഴാം തരം വരെ കെസി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഈ വിദ്യാലയത്തിൽ ആണ്. ദാമോദരൻ മാസ്റ്ററുടെ ഇടമന യുപി സ്‌കൂളിലെ ആദ്യ കാലത്ത് 1971 മുതൽ 1973 വരെ ഇടമനയിൽ വിദ്യാർഥി ആയതും 1973ൽ മാതമംഗലം ഹൈ സ്‌കൂളിലേക്ക് മാറിയതും മാഷ് ഓർത്തെടുത്തു. ഇടമനയിൽ തുടങ്ങി പയ്യന്നൂർ കോളജിലൂടെ വളർന്ന് ആലപ്പുഴയിലൂടെ ആണ് തന്‍റെ രാഷ്ട്രീയ ഭൂപടം കെസി തീർത്തത്. കെസി വേണുഗോപാലിന്‍റെ അമ്മ മരിച്ച 2020 നവംബറിൽ അമ്മയ്ക്ക് അനുശോചനം രേഖപ്പെടുത്താൻ രാഹുൽ ഗാന്ധി കണ്ടോന്താറിൽ എത്തി എന്നത് മറ്റൊരപൂർവത.
- കടന്നപ്പള്ളി രാമചന്ദ്രൻ: പുരാവസ്‌തു-മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
നിലവില്‍ കേരള മന്ത്രിസഭയിലെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രനാണ് മറ്റൊരാൾ. ഇടമന യുപി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മാടായി ഹൈ സ്‌കൂളിലൂടെ രാഷ്ട്രീയത്തില്‍ വളർന്ന് എംപിയും എംഎൽഎയും മന്ത്രിയും ആയി കടന്നപ്പള്ളി.
- കെ പി കുഞ്ഞിക്കണ്ണൻ: ഉദുമ മുന്‍ എംഎല്‍എ
അന്തരിച്ച മുൻ ഉദുമ എംഎല്‍എ കെപി കുഞ്ഞിക്കണ്ണനും പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇതേ വിദ്യാലയത്തിൽ ആണ്. തുടർന്ന് 1965ലാണ് മാതമംഗലം ഹൈ സ്‌കൂളിൽ നിന്ന് കുഞ്ഞിക്കണ്ണൻ എസ്‌എസ്‌എല്‍സി പൂർത്തിയാക്കുന്നത്.
- കൈതപ്രം ദാമോദരൻ നമ്പൂതിരി: സംഗീതജ്ഞൻ
സംഗീത രംഗത്തെ പകരം വയ്ക്കാൻ ഇല്ലാത്ത മായാജാലം ആണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതും ഇതേ വിദ്യാലയത്തിൽ ആണ്. ഏതാണ്ട് 1957-1967 കാലഘട്ടത്തിൽ ആണ് കൈതപ്രം ദാമോദരൻ നമ്പൂതിരി കണ്ടോന്താറിലും മാതമംഗലത്തും ആയി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത്.
- കൈതപ്രം വിശ്വനാഥൻ നമ്പൂതിരി: സംഗീതജ്ഞൻ
കരിനീലക്കണ്ണഴകീ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് തുടങ്ങി എത്രയോ സുന്ദരമായ വരികൾ ചിട്ടപ്പെടുത്തിയ വിശ്വനാഥൻ നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസവും ഇടമന യുപി സ്‌കൂളിൽ തന്നെ ആയിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരൻ ആയ വിശ്വനാഥൻ 1976ൽ ആണ് ഇടമന യുപി സ്‌കൂളിൽ നിന്ന് ഏഴാം തരം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.
- മധു കൈതപ്രം: സിനിമ സംവിധായകൻ
2006-ൽ പുറത്തിറങ്ങിയ ഏകാന്തമെന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ മധു കൈതപ്രം അതേ വര്‍ഷത്തെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കി. ഓർമ്മ മാത്രം, വെള്ളിവെളിച്ചത്തിൽ എന്ന സിനിമകൾ സംവിധാനം ചെയ്‌ത മധു നാൽപത്തിനാലാം വയസിൽ 2014 ഡിസംബർ 29 നാണ് മരണപ്പെട്ടത്. മധു കൈതപ്രം 1978-80 കാലഘട്ടത്തിൽ ആണ് ഇടമന യുപി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
- ടിപിഎൻ കൈതപ്രം
അധ്യാപകൻ, വാഗ്മി, കവി, പ്രഭാഷകൻ, ഗാന്ധിയൻ, ഗ്രന്ഥശാല പ്രവർത്തകൻ, ബഹുഭാഷാപണ്ഡിതൻ, ഭാഷാ പ്രചാരകൻ, ഹയർ സെക്കന്‍ഡറി ടീച്ചേർസ് അസോസിയേഷനുകളുടെ സംസ്ഥാന നേതാവ്, കെപിസിസി സാംസ്‌കാരിക സംഘടനാ സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ തിളങ്ങിയ ടിപിഎൻ കൈതപ്രം പഠിച്ചിറങ്ങിയതും ഇടമന യുപി സ്‌കൂളിൽ നിന്നാണ്. 2000 ത്തിലാണ് ടിപിഎൻ ലോകത്തോട് വിട പറയുന്നത്.
- ടിപി ഭാസ്‌കര പൊതുവാൾ
മലയാള പാഠശാല ഡയറക്‌ടറും പ്രാസംഗികനും, നാടക സംവിധായാകനും എഴുത്തുകാരനുമായ ടിപി ഭാസ്‌കര പൊതുവാളും ഇടമന യുപി സ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആയിരക്കണക്കിന് വേദികളിൽ അരങ്ങേറിയ 'ഉദയസംക്രാന്തി' എന്ന ഒറ്റ ഏകാങ്കനാടകം മതി ടിപി ഭാസ്‌കരൻ മാസ്റ്ററുടെ പേര് ഉയർത്താൻ.
- ഉണ്ണി കാനായി: ശില്‍പി
കേരളത്തിൽ ഏറ്റവും കൂടുതൽ ഗാന്ധി ശില്‍പം ചെയ്‌ത യുവ ശില്‍പി. ശില്‍പ നിർമാണത്തിൽ കേരളത്തിനകത്തും പുറത്തും തന്‍റേതായ ഇടം കണ്ടെത്തിയ കലാകാരനാണ് ഉണ്ണി കാനായി. 1990-92 കാലത്ത് ആണ് ഇവിടെ നിന്ന് പഠനം പൂർത്തിയാക്കി ഉണ്ണി പുറത്തിറങ്ങിയത്. ഇന്ന് സംസ്ഥാന ലളിത കലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ആണ് അദ്ദേഹം.
- പ്രശാന്ത് ബാബു കൈതപ്രം
എഴുത്തുകാരൻ, അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ തിളങ്ങിയ പ്രശാന്ത് ബാബു കൈതപ്രം 1989-92 കാലത്ത് ആണ് ഇടമന യുപി സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നത്. ദേരപ്പൻ -നാട്ടിലെ സ്വാതന്ത്യ സമര ചരിത്രം അടയാളപ്പെടുത്തുന്ന ദേരപ്പൻ എന്ന ആദ്യ നോവലിലൂടെ തന്നെ പ്രശാന്ത് അറിയപ്പെട്ടു. കൈരളി ബുക്‌സ് നോവൽ അവാർഡ്, ദുർഗാദത്ത സാഹിത്യ പുരസ്‌കാരം, തനിമ കലാ സാഹിത്യവേദി നോവൽ പുരസ്‌കാരം, ടിപിഎൻ സാഹിത്യ പുരസ്‌കാരം എന്നിവയും പ്രശാന്തിനെ തേടി എത്തി. കേരള ഗാന്ധി കെ കേളപ്പൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നോവലായ സത്യാന്വേഷിയും സാക്ഷിയും ഏറെ ശ്രദ്ധ നേടി. വധശിക്ഷ എന്ന കഥയ്ക്ക് കൊല്ലം ഹരിശ്രീയുടെ പുരസ്‌കാരവും ലഭിച്ചു. നിലവിൽ ചെറുകുന്ന് ഗവ വെൽഫേർ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ ആണ് പ്രശാന്ത് ബാബു.
കടന്നപ്പള്ളി മുതൽ കൈതപ്രം വരെ...
ഏതാണ്ട് 3 കിലോമീറ്റർ ദൂരം മാത്രം ആണ് കടന്നപ്പള്ളിയും കൈതപ്രവും തമ്മിൽ ഉള്ളത്. ഇതിന്‍റെ നടുവിലായാണ് കണ്ടോന്താറും ഇടമന യുപി സ്‌കൂളും. വിദ്യാലയത്തെപ്പോലെ ഇവർക്കൊക്കെയും ജന്മം നൽകിയ നാടു കൂടിയാണ് ഇവിടം എന്നതാണ് മറ്റൊരു സവിശേഷത.
നമ്പൂതിരി ഇല്ലങ്ങളുടെ പറുദീസ...
തന്‍റെ വരികളിലൊക്കെയും അത്രമേൽ സുന്ദരമായ തന്‍റെ നാടിന്‍റെ സൗന്ദര്യത്തെ പകർത്തിയെഴുതാൻ കൈതപ്രം എന്നും ശ്രമിച്ചിട്ടുണ്ട്. പടിപ്പുരയും തുളസിത്തറയും തെക്കിനിയും കുളവും നാലുകെട്ടുകളും നിറയുന്നതാണ് കൈതപ്രം എന്ന ഗ്രാമം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് പാണപ്പുഴ, പടിഞ്ഞാറ് തൃക്കുറ്റിയേരിക്കുന്ന്, വടക്ക് ചെമ്മൻകുന്ന്, തെക്ക് പാണപ്പുഴയുടെ കൈവഴിയായ വണ്ണാത്തിപ്പുഴ, കൈതപ്രത്തിന്‍റെ ഗാനങ്ങളിലൊക്കെ നിറഞ്ഞുനിന്ന ഈ അതിരുകൾ മലയാളികൾക്ക് ഏറെ സുപരിചിതവും ആണ്.
ഒരു തൂക്കുപാലത്തിനിപ്പുറം കൈതപ്രം ഗ്രാമത്തിലേക്ക് എത്തിയാല്‍ 15 ഓളം നമ്പൂതിരി തറവാടുകളാണ് ഇവിടെയുള്ളത്. മംഗലം, കണ്ണാടി, വിളക്കോട്, ആറ്റുപുറം, കോറമംഗലം, കടവക്കാട്, തെക്കേ ഇടമന, വടക്കേ ഇടമന, കാനപ്രം, കൊമ്പൻ കുളം തുടങ്ങിയവയാണ് കൈതപ്രത്തെ പ്രധാന ഇല്ലങ്ങൾ. പുതിയ കാലത്തും പഴമ നിലനിർത്തി ഗ്രാമ ഭംഗി ഒട്ടും ചോരാതെ തന്നെ ഇവയെല്ലാം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. പറഞ്ഞു തീരാത്ത ഉയർച്ചയുടെ പട്ടിക ഇനിയും ഏറെ ഉണ്ട്. വർഷങ്ങൾ പിന്നിട്ടാലും പേര് മായാതെ തലയെടുപ്പോടെ സഞ്ചരിക്കുകയാണ് ഇടമന യുപി സ്‌കൂളും കണ്ടോന്താറും കൈതപ്രവും.
Also Read:
കോട പെയ്യുന്ന 'കണ്ണൂരിടം'; മഞ്ഞില്‍ വിരിയുന്ന കാഴ്‌ച വസന്തം, സഞ്ചാരികളെ വരവേറ്റ് തിരുനെറ്റിക്കല്ല്
സഞ്ചാരികളെ മാടിവിളിച്ച് ധര്‍മ്മടം തുരുത്ത്; സാധ്യതകള്‍ ഉപയോഗിക്കാതെ വിനോദസഞ്ചാര വകുപ്പ്