തിരുവനന്തപുരം : നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഇറങ്ങിപ്പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ (MV Govindan Criticized The Behavior Of The Governor). ഗവർണറുടേത് നിലവിട്ട നിലപാടാണെന്നും പദവിയുടെ അന്തസിന് ചേർന്നതല്ല അദ്ദേഹത്തിന്‍റെ നടപടിയെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പറയാനുള്ളത്: 'നയപ്രഖ്യാപന പ്രസംഗം ഗവർണർ നടത്തി. എന്നാൽ അത് സാങ്കേതിക ബാധ്യത നിറവേറ്റി എന്നത് മാത്രമേയുള്ളു. ഗവർണർ എന്ന നിലയിൽ ചെയ്യേണ്ട പ്രവർത്തിയല്ല അദ്ദേഹം നിയമസഭയിൽ ചെയ്‌തത്. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നം ഉണ്ടെന്നാണ് ആദ്യം കരുതിയത് എന്നാൽ റിപ്പബ്ലിക് ദിന പ്രസംഗത്തിലൂടെ ആ പ്രശ്‌നമില്ലെന്ന് മനസിലായി. അതേ സമയം നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിച്ച ഭാഗം സൂക്ഷ്‌മമായി വിലയിരുത്തിയാൽ അതിൽ എല്ലാം ഉൾച്ചേർന്നിട്ടുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രഖ്യാപന പ്രസംഗം ഗവർണറെ വിമർശിക്കാനുള്ളതല്ല. കേന്ദ്രത്തെ വിമർശിച്ചിട്ടുണ്ട്. അദ്ദേഹം മുഴുവൻ വായിക്കാത്തത് എന്തുകൊണ്ട് എന്ന് അദ്ദേഹത്തോട് ചോദിക്കണം. എല്ലാ ക്രിയാത്മക വിമർശനങ്ങളും നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഗവർണറുടേത് നിലവിട്ട നിലപാട്: ഡൽഹിയിലേത് സമ്മേളനമല്ല, സമരമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
Published : Jan 26, 2024, 5:46 PM IST
നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിട്ടിൽ അവസാനിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
'ഡൽഹിയിലേത് സമ്മേളനമല്ല, സമരം':ഡൽഹിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമരം കൂടുതൽ വിപുലമാകുമെന്ന സൂചനകളാണ് ഉള്ളതെന്നും പ്രതിഷേധ സമരം സമ്മേളനം ആക്കിയെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഫെഡറൽ സംവിധാനം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണ കേരള മുഖ്യമന്ത്രി തേടിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരെയുള്ള പൊതുവായ സമരമായി ഡൽഹിയിലെ സമരം മാറും. പ്രതിപക്ഷത്തിന്‍റെ പിന്തുണ തേടിയിട്ടുണ്ടെങ്കിലും ഒരു വികസനവും നടത്തരുതെന്ന് ആഗ്രഹിക്കുന്ന വിഭാഗമാണ് കേരളത്തിലെ പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകസഭ തിരഞ്ഞെടുപ്പിനു മുൻപുള്ള ഭരണപക്ഷത്തിന്‍റെ രാഷ്ട്രീയ ഇടപെടൽ ആണ് അയോധ്യയിൽ കണ്ടത്. സംഘപരിവാറിനെതിരെ സംസാരിക്കുന്ന സൂരജ് സന്തോഷിനെ പോലെയുള്ളവർക്കെതിരെ ന്യൂ മീഡിയയിലൂടെ ഫേക്ക് ഐ ഡി ഉപയോഗിച്ച് അക്രമം നടത്തുന്നു. സുപ്രീം കോടതി ഇഡിക്കെതിരെ നടത്തിയ പരാമർശം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയടലിനെതിരെയുള്ളതാണ്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ പ്രേരിതമായി പെരുമാറുന്നു എന്ന ആരോപണം ശരിവെക്കുന്നുവെന്നതാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.