കേരളം

kerala

'സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു'; ഒടുവിൽ മൗനം ഭേദിച്ച് മമ്മൂട്ടി - Mammootty on industry row

By ETV Bharat Kerala Team

Published : Sep 1, 2024, 1:34 PM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള ചലച്ചിത്ര മേഖലയിലുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി.

MAMMOOTTY  HEMA COMMITTEE REPORT  FACEBOOK POST  OFFICIAL RESPONSE
mammootty (Facebook)

കൊച്ചി: മലയാള സിനിമമേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ചലച്ചിത്രതാരം മമ്മൂട്ടി. ഇതാദ്യമായാണ് മമ്മൂട്ടി വിഷയത്തില്‍ പ്രതികരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.

രഞ്ജിത്ത്, സിദ്ദിഖ്, ജയസൂര്യ തുടങ്ങിയ പ്രമുഖന്മാർക്ക് നേരെ സംഭവിച്ച ലൈംഗിക ആരോപണങ്ങൾ താരസംഘടനയായ അമ്മയുടെ ഭരണസമിതിയുടെ രാജിയിൽ വരെ കലാശിച്ചിരുന്നു. മലയാള സിനിമ ഭരിക്കുന്നത് പവർ ഗ്രൂപ്പ് ആണെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വസ്‌തുത മോഹൻലാൽ കഴിഞ്ഞദിവസം അപ്പാടെ തള്ളിക്കളഞ്ഞിരുന്നു. താനൊരുതരത്തിലുമുള്ള പവർ ഗ്രൂപ്പിന്‍റെ ഭാഗമല്ല എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.

ഒടുവിൽ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ മമ്മൂട്ടിയും പ്രസ്‌തുത വിഷയത്തിലുള്ള തന്‍റെ അഭിപ്രായം രേഖപ്പെടുത്തി. സംഘടനയുടെ പ്രതികരണത്തിന് ശേഷമാകാമെന്ന നിലപാട് കൊണ്ടാണ് പ്രതികരണം വൈകിയത് എന്ന ആമുഖത്തോടെയാണ് മമ്മൂട്ടിയുടെ പ്രതികരണക്കുറിപ്പ് ആരംഭിക്കുന്നത്. സമൂഹത്തിന്‍റെ പരിച്ഛേദമായ സിനിമയില്‍ അനഭലഷണീമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്‌ത മമ്മൂട്ടി സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്നും കുറിപ്പില്‍ പറയുന്നു.

മമ്മൂട്ടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം........

മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്.

സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്‌മമായി ശ്രദ്ധിക്കുന്ന ഒന്നാണ്.

അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി.

ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമ മേഖലയിലെ എല്ലാ കൂട്ടായ്‌മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്‍ക്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു.

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ.

സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്‍ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോ​ഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം

Also Read:മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ ഇപ്പോഴും ഇഷ്‌ടം, പക്ഷേ ഇനിയാരും വിളിക്കില്ലല്ലോ'; നടി ശ്രീലേഖ മിത്ര

ABOUT THE AUTHOR

...view details