ചണ്ഡിഗഢ്: 157 അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള മൂന്നാം വിമാനം ഇന്ന് രാത്രി വൈകി അമൃത്സറിലെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹരിയാനയില്‍ നിന്നുള്ളവരാണ് ഇത്തവണത്തെ വിമാനത്തിലേറെയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
157 പേരില്‍ 54 പേര്‍ പഞ്ചാബികളും 60 ഹരിയാനക്കാരും 34 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും മൂന്ന് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരുമാണ്. മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ജമ്മു കശ്‌മീര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ടെന്നാണ് ഔദ്യോഗിക വിവരം.
അനധികൃത കുടിയേറ്റക്കാരെ സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഇവരെ കൊണ്ടുവരുന്നത്. അമൃത്‌സര്‍ വിമാനത്താവളത്തിലാകും ഇവരെ ഇറക്കുക.
നേരത്തെ എത്തിയവരുടെ വാക്കുകള്‍
116 പേരും 104 പേരുമടങ്ങിയ രണ്ട് സംഘങ്ങള്‍ നേരത്തെ ഇന്ത്യയിലെത്തിയിരുന്നു. അനധികൃതമായി കുടിയേറിയവരെയും മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെയുമാണ് തിരിച്ചയച്ചത്. നേരത്തെയെത്തിയ 116 പേരില്‍ 65 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരുമാണ്. എട്ട് പേര്‍ ഗുജറാത്തികളും ഉത്തര്‍പ്രദേശ്, ഗോവ, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ഹിമാചല്‍, ജമ്മുകശ്‌മീര്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോരുത്തരും സംഘത്തിലുണ്ടായിരുന്നു.
എല്ലാ അനധികൃത കുടിയേറ്റക്കാരെയും വീടുകളില്‍ എത്തിക്കുന്നത് വരെ നടപടി തുടരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. താന്‍ 45 ലക്ഷം രൂപ നല്‍കിയാണ് അമേരിക്കയിലേക്ക് പോയതെന്ന് തിരിച്ച് വന്ന അമൃത്സറില്‍ നിന്നുള്ള ജതീന്ദര്‍ സിങ് പറഞ്ഞു. ഹോഷിയാര്‍പൂരിലെ കുരാല കലന്‍ ഗ്രാമത്തില്‍ നിന്നുള്ള ദല്‍ജിത് സിങ്, ഫത്തേഗഡ് സാഹിബിലെ തലാനിയ ഗ്രാമത്തില്‍ നിന്നുള്ള ഗുര്‍മീത് സിങ്, കപൂര്‍ത്തല ജില്ലയിലെ സുല്‍ത്താന്‍പൂര്‍ ലോധിയിലുള്ള ബെഹ്‌ബല്‍ ബഹാദൂര്‍ ഗ്രാമത്തില്‍ നിന്നുള്ള സഹില്‍പ്രീത് സിങ് എന്നിവരും കഴിഞ്ഞ ദിവസം മടങ്ങി വന്ന സംഘത്തിലുണ്ട്.
തിരിച്ചെത്തിച്ച സന്ദീപ്, പ്രദീപ് എന്നിവരെ വിമാനത്താവളത്തില്‍ വച്ച് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തു. പട്യാലയിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു.
വിമര്‍ശനത്തിന്‍റെ കൂരമ്പുകളേറ്റ് മോദി സര്‍ക്കാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്താന്‍ തുടങ്ങിയത്. കുടിയേറ്റമടക്കമുള്ള വിഷയങ്ങള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്‌തതിന് പിന്നാലെ ആയിരുന്നു ഈ നടപടി. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മനുഷ്യക്കടത്ത് ശൃംഖലയെ തകര്‍ക്കേണ്ടതിന്‍റെയും കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നത് തടയേണ്ടതിന്‍റെയും ആവശ്യകത മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ നിന്ന് മതിയായ രേഖകളോടെയുള്ള കുടിയേറ്റം മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്നും മോദി ഉറപ്പ് നല്‍കിയിരുന്നു.
അനധികൃത കുടിയേറ്റക്കാരുമായെത്തുന്ന വിമാനങ്ങള്‍ ഇറക്കാന്‍ അമൃത്സര്‍ വിമാനത്താവളം തെരഞ്ഞെടുത്തതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രംഗത്ത് എത്തിയിരുന്നു. പുണ്യഭൂമിയായ അമൃത്സറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. 2027 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഇത്തരം നടപടികള്‍ അവര്‍ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ രാഷ്‌ട്രീയ നേതാക്കള്‍ പരിഗണിക്കണം. ഇതേസമുദായത്തിന് മുന്നില്‍ വോട്ട് തേടി എത്താനുള്ളവരാണെന്നും മാന്‍ ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളെ പോലെ നാട് കടത്തുന്നവരെ മാന്യമായി എത്തിക്കാനുള്ള ഒരുക്കങ്ങള്‍ അമേരിക്ക കൈക്കൊള്ളണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ നേരിട്ട കൊടുംയാതനകള്‍ വിവരിച്ച് നാടുകടത്തപ്പെട്ടവര്‍
ഡോങ്കി പാതയിലൂടെയുള്ള തങ്ങളുടെ നാടുകടത്തല്‍ ദുരനുഭവങ്ങള്‍ ഇവിടെയെത്തിയവര്‍ പങ്കുവച്ചു. പലനാടുകള്‍ താണ്ടി അമേരിക്കയില്‍ എത്തിയപ്പോള്‍ തങ്ങള്‍ ഒരു നല്ല ജീവിതമാണ് പ്രതീക്ഷിച്ചത്. വലിയ തുക ചെലവിട്ട് തങ്ങള്‍ അവിടെ എത്തിയിട്ടും തിരിച്ചയക്കപ്പെട്ടിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പതിനെട്ട് മാസം മുമ്പ് അമേരിക്കയിലെത്തി ചേര്‍ന്ന തരണ്‍ താരണ്‍ ജില്ലയിലെ പാട്ടി നഗരത്തില്‍ നിന്നുള്ള ജസ്‌പാല്‍ സിങും തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. തനിക്ക് യാത്രയിലൂടനീളം വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. 44 ലക്ഷം രൂപ ഏജന്‍റിന് നല്‍കിയാണ് താന്‍ അമേരിക്കയിലേക്ക് പോയത്. ഇതിന് പുറമെ വഴിച്ചെലവിനായി അഞ്ചാറ് ലക്ഷം രൂപ വേറെയും ചെലവായി. അനധികൃതമായി വിദേശത്തേക്ക് പോകരുതെന്നാണ് തനിക്ക് യുവാക്കളോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌ത്രീകളും കുട്ടികളുമൊഴികെ പുരുഷന്‍മാരെയെല്ലാം ചങ്ങലകളാല്‍ ബന്ധിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. വിമാനം നിലത്തിറങ്ങുന്നതിന് തൊട്ടു മുമ്പാണ് ചങ്ങലകള്‍ നീക്കിയത്. തങ്ങളെ ബന്ധിച്ചല്ല കൊണ്ടുവന്നത് എന്ന് ഇന്ത്യന്‍ അധികൃതരെ ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക തിരിച്ചെത്തിച്ചവര്‍ക്ക് ജോലി നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. എങ്കില്‍ മാത്രമേ തങ്ങള്‍ക്ക് കുടുംബം പുലര്‍ത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 27ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അമേരിക്കന്‍ അധികൃതര്‍ പിടികൂടുകയായിരുന്നുവെന്ന് പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ചാന്ദിവാല ഗ്രാമത്തില്‍ നിന്നുള്ള സൗരവ് എന്ന ഇരുപതുകാരന്‍ പറയുന്നു. തങ്ങളുടെ മൊബൈല്‍ ഫോണുകളും അവര്‍ പിടിച്ചെടുത്തതായി അദ്ദേഹം പിടിഐയോട് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് തങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റാന്‍ പോകുകയാണെന്ന് അറിയിച്ചത്. പിന്നീട് തങ്ങളെ ഒരു വിമാനത്തില്‍ കയറ്റി. ഇന്ത്യയിലേക്ക് കൊണ്ടുപോകുകയാണെന്നും അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
തന്നെ വിദേശത്തേക്ക് അയക്കാന്‍ വേണ്ടി തന്‍റെ കുടുംബം രണ്ടേക്കര്‍ കൃഷി ഭൂമി വിറ്റ് 46 ലക്ഷം രൂപയോളം ചെലവാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. അമേരിക്കന്‍ അധികൃതര്‍ തങ്ങളുടെ കാലുകള്‍ ചങ്ങലായാല്‍ ബന്ധിച്ചും കൈകളില്‍ വിലങ്ങിട്ടുമാണ് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ അനുഭവങ്ങളാണ് ഗുരുദാസ്‌പൂര്‍ ജില്ലയിലെ ഖനോവാല്‍ഘുമാന്‍ ഗ്രാമത്തില്‍ നിന്നുള്ള ഹര്‍ജിത് സിങിനും പങ്ക് വയ്ക്കാനുണ്ടായിരുന്നത്. ജനുവരി 27ന് അമേരിക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച തങ്ങളെ പിടികൂടുകയും തടവ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു. പതിനെട്ട് ദിവസം അവിടെ പാര്‍പ്പിച്ച ശേഷം ഫെബ്രുവരി 13നാണ് നാടുകടത്തിയത്. കൈകളില്‍ വിലങ്ങണിയിച്ചും കാലുകളില്‍ ചങ്ങലയിട്ടുമാണ് തിരിച്ചയതെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഹര്‍ജിതിന്‍റെ കുടുംബം അയാളെയും അയാളുടെ മച്ചുനനെയും അമേരിക്കയിലേക്ക് അയക്കാന്‍ വേണ്ടി 90 ലക്ഷം രൂപ ചെലവിട്ടു. തങ്ങളെ നിയമപരമായി അമേരിക്കയിലെത്തിക്കാമെന്നായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും അയാള്‍ പറഞ്ഞു.
അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഉടന്‍ തന്നെ തന്നെ അമേരിക്കന്‍ അതിര്‍ത്തി രക്ഷാ സേന പിടികൂടിയതായി ഹോഷിയാര്‍പൂര്‍ ജില്ലയിലെ ബോദല്‍ ഗ്രാമത്തില്‍ നിന്നുള്ള മന്‍ജിത് സിങ് എന്ന 22 കാരന്‍ പറഞ്ഞു. ഡോങ്കി പാത വഴിയാണ് താനും അമേരിക്കയിലേക്ക് പോയതെന്നും അയാള്‍ വെളിപ്പെടുത്തി. അമേരിക്കയിലേക്ക് കടക്കാന്‍ അധികൃത കുടിയേറ്റക്കാര്‍ ഉപയോഗിക്കുന്ന ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പാതയാണിത്.
2024 നവംബര്‍ ആറിനാണ് താന്‍ അമേരിക്കയിലേക്ക് പോയതെന്ന് ഹല്‍ക്ക ഫത്തേഗഡ് സാഹിബിലെ താലാനിയ ഗ്രാമവാസിയായ ഗുര്‍മീത് സിങ് പറഞ്ഞു. ജയ്‌പൂരില്‍ നിന്ന് നവംബര്‍ 29നായിരുന്നു വിമാനം. ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. പിന്നീട് കൂടുതല്‍ പണം നല്‍കാന്‍ നിര്‍ബന്ധിതമായി. തനിക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ദിവസങ്ങളോളം വെറും വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചതെന്നും ഇയാള്‍ വ്യക്തമാക്കി. വഴിയില്‍ വച്ച് മര്‍ദ്ദനമേല്‍ക്കേണ്ടി വരികയും ചെയ്‌തു. അനധികൃതമായി വിദേശത്തേക്ക് പോകാതെ നമ്മുടെ നാട്ടില്‍ തന്നെ ജോലി ചെയ്‌ത് ജീവിക്കാന്‍ അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.
Also Read: അമേരിക്ക നാടുകടത്തുന്നവരെ സൈനിക വിമാനത്തില്‍ കൊണ്ടുവരുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ശശി തരൂര്‍