കോട്ടയം: ബൈക്കും കാറും തമ്മിൽ തട്ടിയതിന് പിന്നാലെ 19 കാരനായ ബൈക്ക് യാത്രികന് കാർ യാത്രക്കാരന്‍റെ മർദനം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം പാത്താമുട്ടം സെന്‍റ് ഗിറ്റ്‌സ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർത്ഥി കുന്നേൽ ആഷിക് ബൈജുവിന് (19) ആണ് മർദനമേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ പരുത്തുംപാറ പാറക്കുളത്തായിരുന്നു സംഭവം. കോളജ് ഹോസ്റ്റലിൽ താമസിച്ചാണ് ആഷിക് പഠിക്കുന്നത്. ആഴ്‌ചയിൽ ഒരു ദിവസം ബൈക്കിൽ വീട്ടിൽ പോവുകയും വരികയുമാണ് പതിവ്. വെള്ളിയാഴ്‌ച ബൈക്ക് എടുത്ത് പെട്രോൾ അടിക്കുന്നതിനായി പരുത്തുംപാറ ഭാഗത്തേയ്ക്കു വരികയായിരുന്നു ആഷിക്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ സമയം മുന്നിൽ പോയ ഓട്ടോറിക്ഷ വലത്തേയ്ക്കു വെട്ടിച്ചപ്പോൾ വെട്ടിച്ചു മാറ്റിയ ബൈക്ക് എതിർ ദിശയിൽ നിന്ന് എത്തിയ കാറിൽ തട്ടിയതായി ആഷിക് പറയുന്നു. ബൈക്ക് കാറിൽ തട്ടി ആഷിക് റോഡിൽ വീണു.
ഈ സമയം കാറിനുള്ളിൽ നിന്ന് ഇറങ്ങി വന്നയാൾ പ്രകോപനമൊന്നുമില്ലാതെ ആഷിക്കിനെ ചവിട്ടുകയായിരുന്നു എന്ന് ചിങ്ങവനം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിലത്ത് വീണ ആഷികിനെ കാർ ഡ്രൈവർ വീണ്ടും മര്‍ദിച്ചു. ഒടുവിൽ നാട്ടുകാർ ചേർന്നാണ് ആഷിക്കിനെ രക്ഷിച്ചത്.
പരിക്കേറ്റ ആഷിക്കിനെ ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ആഷിക് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കാർ ഡ്രൈവർക്ക് എതിരെ കേസെടുത്ത ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.