എറണാകുളം: സിൽവർ ലൈൻ റെയിൽവേയുമായി നടത്തിയ ചർച്ച പൊസിറ്റീവ് എന്ന് കെ റെയിൽ. തുടർ ചർച്ചകൾ ഉണ്ടാകുമെന്നും ഇന്നത്തേത് പ്രാഥമിക ഘട്ട ചർച്ച മാത്രമാണെന്നും കെ റെയിൽ എംഡി അജിത് കുമാർ പറഞ്ഞു. ഡിപിആർ അടക്കമുള്ള കാര്യങ്ങൾ വിഷയമായെന്നും എംഡി വ്യക്തമാക്കി.
ദക്ഷിണ റെയിൽവേ ഉദ്യാഗസ്ഥരും കെ റെയിൽ അധികൃതരും ഇന്ന് (ഡിസംബര്‍ 05) കൊച്ചിയിൽ ഹ്രസ്വ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൊച്ചിയിലെ റയിൽവേ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസിലായിരുന്നു കൂടിക്കാഴ്‌ച. റെയിൽവേയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കെ റെയിൽ പദ്ധതിയിൽ മാറ്റം വരുത്തണമെന്നാണ് റെയിൽവേയുടെ നിലപാട്.
കെ റെയിലിനായി നിർമിക്കുന്ന പാത റെയിൽവേക്ക് കൂടി ഉപയോഗിക്കാൻ കഴിയണം എന്നതാണ് പ്രധാന ആവശ്യം. ഇതിനായി പാത ബ്രോഡ്‌ഗേജാക്കണമെന്ന നിർദേശവും റെയിൽവേ മുന്നോട്ട് വയ്ക്കുന്നു. അതേസമയം സിൽവർ ലൈനിന് വിഭാവനം ചെയ്‌ത പാത സ്‌റ്റാൻഡേഡ് ഗേജിലുമാണ്.
കെ റെയിൽ പാതയുടെ സ്വഭാവം മാറ്റാൻ തയ്യാറാകുമോ എന്നതാണ് പദ്ധതിയുടെ ഭാവി നിർണയിക്കുന്ന കാര്യങ്ങളിലൊന്ന്. സിൽവർ ലൈൻ നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണമെന്ന നിർദേശവും റെയിൽവേ മുന്നോട്ട് വയ്‌ക്കുന്നു. അതേ സമയം റെയിൽവേയുടെ ഈ നിർദേശങ്ങൾ എല്ലാം റെയിൽവേ ലക്ഷ്യമിടുന്ന മൂന്ന്, നാല് പാതകളുടേത് കൂടിയാണ്.