എറണാകുളം: ബർത്ത് സർട്ടിഫിക്കറ്റ് മുതൽ ഡ്രൈവിങ് ലൈസൻസ് വരെ വ്യാജം. കൊച്ചിയിൽ സ്വന്തമായി ഭൂമി വാങ്ങി താമസം. ഒടുവിൽ ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികൾ കൊച്ചിയിൽ പൊലീസ് പിടിയിൽ.
വ്യാജ രേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികളാണ് പിടിയിലായത്. ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എടവനക്കാട് വടക്കേ മേത്തറ ഭാഗത്ത് നടത്തിയ പരിശോധനക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് പശ്ചിമ ബംഗാളിൽ നിന്നും വ്യാജമായി ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയിരുന്നു. തുടർന്ന് ഇവർ കേരളത്തിൽ എത്തി ഇവിടുത്തെ ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, ഇലക്ഷൻ ഐഡി കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവയും വ്യാജമായി ഉണ്ടാക്കുകയായിരുന്നു.
ഈ വ്യാജ രേഖകളുപയോഗിച്ചായിരുന്നു വടക്കേ മേത്തറ ഭാഗത്ത് സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്‌തത്. ഓടശ്ശേരി വീട് എന്ന വീട്ടുപേരിൽ ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. പരിശോധനയിൽ കേരളത്തിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസും വാഹനത്തിൻ്റെ ആർസി ബുക്കിൻ്റെ പകർപ്പ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ഇതോടെ ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം മുപ്പത്തിയേഴായി.