കണ്ണൂർ : ഉത്തരമലബാറിൽ ഇത് തെയ്യക്കാലമാണ്. കളിയാട്ടങ്ങളും പെരുങ്കാളിയാട്ടങ്ങളും കൊണ്ട് കാവുകൾ ജനസമുദ്രമാവുമ്പോൾ അതിൽ കൂട്ടായ്‌മയുടെ ഐക്യപ്പെടൽ ഭംഗി നൽകുന്നത് ഊട്ടുപുരകളിൽ നിന്ന് ഉള്ള കാഴ്‌ചകൾ കൂടിയാണ്. 1000 ലധികം പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ ഉൾപ്പെട്ട അന്നദാന പുരകളും തിരക്ക് കുറക്കാനുള്ള സജീകരണങ്ങളും ഒക്കെ സംഘാടകർ ഒരുക്കുമ്പോൾ കൂട്ടായ്‌മയുടെ ശക്തി ആരെയും അമ്പരപ്പിക്കും.
പക്ഷെ ഈ അടുത്ത കാലത്തായി ഉത്സവ ശേഷം ഭക്ഷണം കഴിച്ചു വരുന്നവരിൽ നിന്ന് അത്ര നല്ല വാർത്തകൾ അല്ല പുറത്ത് വരുന്നത്. പെരുങ്കാളിയാട്ടങ്ങളിൽ ഉൾപ്പടെ കളിയാട്ട കാവുകളിൽ വില്ലനാവുന്നത് അന്നദാനത്തിലെ ഭക്ഷ്യ വിഷബാധയാണ്. 2024 ഡിസംബറിൽ കൊക്കാട് മുച്ചിലോട്ട് നടന്ന പെരുങ്കാളിയാട്ടത്തിലും 2025 ജനുവരിയിൽ മാതമംഗലം നടന്ന പെരുങ്കാളിയാട്ടത്തിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. 100 കണക്കിനാക്കുകൾ ഛർദിയും വയറിളക്കവും മൂലം ആശുപത്രികൾ കയറിയിറങ്ങി.
പെരുങ്കാളിയാട്ടം നടക്കുന്ന കാവുകൾക്ക് അപ്പുറവും തെയ്യാട്ടങ്ങൾ നടക്കുന്ന പല കോട്ടങ്ങളിൽ നിന്നും അന്നദാനത്തിലെ ഭക്ഷ്യ വിഷബാധ തുടർകഥ ആയി പുറത്ത് വന്നു. ആദ്യ ദിവസങ്ങളിൽ ചെറു വാർത്തകൾ ആയി കടന്നുപോയെങ്കിലും ഭക്ഷ്യ വിഷബാധ എങ്ങനെ ഉണ്ടാകുന്നു എന്നതിനുത്തരം എവിടെ നിന്നും കണ്ടെത്താനും കഴിയുന്നില്ല.
എന്താണ് ഭക്ഷ്യ വിഷബാധ? ലക്ഷണങ്ങൾ എന്തൊക്കെ?
ആരോഗ്യ വിഭാഗം പുറത്തു വിടുന്നത് തന്നെ ഇങ്ങനെ ആണ് -'മലിനമായതോ പഴകിയതോ സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ.' വയറ്റിലുള്ള അസ്വസ്ഥതകളാണ് (വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം, പനി) പ്രധാന ലക്ഷണങ്ങൾ. എങ്കിലും, ഇവയിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നില്ല.
വളരെ ലഘുവായ ലക്ഷണങ്ങൾ മുതൽ മരണകാരണം വരെയാകാം ഭക്ഷ്യവിഷബാധയുടെ പരിണിത ഫലം. ബാക്‌ടീരിയ (ഇ കോളി, ഷിഗെല്ല, സാൽമോണെല്ല മുതലായവ), വൈറസുകൾ (നോവോ വൈറസ്) ഫംഗസുകൾ, വിഷക്കൂണുകൾ, പരാദങ്ങൾ എന്നിവയാണ് പ്രധാന കാരണക്കാർ. രോഗാണുക്കൾ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുക്കൾ (Toxins) അടങ്ങിയ ഭക്ഷണം വിഷബാധക്കിടയാക്കും.
സ്‌റ്റാഫൈലോകോക്കസ് പോലുള്ള ചില ബാക്‌ടീരിയകളാൽ മലിനമാക്കപ്പെട്ട ഭക്ഷണത്തിൽ, കഴിക്കുന്നതിനു മുമ്പ് തന്നെ വിഷ വസ്‌തുക്കൾ അടങ്ങിയിരിക്കും. കഴിച്ച് രണ്ടു മൂന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ തുടങ്ങും. ഇത്തരം ടോക്‌സിനുകൾ ഭക്ഷണം ചൂടാക്കിയത് കൊണ്ട് നശിക്കണമെന്നില്ല. മറ്റു ചില രോഗാണുക്കളാകട്ടെ, കുടലിൽ പ്രവേശിച്ച ശേഷമാകും വിഷവസ്‌തുക്കൾ ഉത്‌പാദിപ്പിക്കുക. ഉദാഹരണം ഷിഗെല്ല.
വിശ്വാസവും നാണക്കേടും പലരും പറയാൻ മടിക്കുന്ന കാരണങ്ങൾ, രണ്ടു ദിവസം കൊണ്ട് മൂടി പോകുന്ന ദുരന്ത സാധ്യത...
2025 ജനുവരി 25 മുതൽ 28 വരെയാണ് കണ്ണൂർ മാതമംഗലം മുച്ചിലോട്ട് പെരുങ്കാളിയാട്ടം നടന്നത്. 28നു ശേഷമാണ് പലരും ചികിത്സ തേടിയത്. നാലു ദിനങ്ങൾ നീണ്ട കളിയാട്ടം. എല്ലാവരും ആശുപത്രിയിൽ എത്തിയത് ഏതാണ്ട് ഒരേ കാരണങ്ങൾ മൂലം. വയറിളക്കം, ഛർദി, ശരീര വേദന.
100 പേർ കഴിക്കുമ്പോൾ അതിൽ 30 മുതൽ 40 പേർക്ക് മാത്രമാണ് ഭക്ഷ്യ വിഷ ബാധ ഏൽക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. ചോദിച്ചവർ പലരും പറയാൻ മടിച്ചു. ആഘോഷ കമ്മിറ്റിയെ ബന്ധപ്പെട്ടപ്പോൾ ആരോഗ്യ വിഭാഗത്തിന്‍റെ ക്ലോറിനേഷനിലേക്ക് ആയിരുന്നു അവർ സംശയം പ്രകടിപ്പിച്ചത്. ബാക്കിയെല്ലാം നല്ലരീതിയിൽ നടത്തിയിട്ടുണ്ട്.
ഭക്ഷണം മോശമെങ്കിൽ കുറച്ചു പേർക്ക് മാത്രം ആരോഗ്യ പ്രശ്‌നങ്ങൾ വരുന്നതെങ്ങനെ?
വിവിധ ഇടങ്ങളിൽ പല ഡെക്കറേഷൻ സ്ഥാപനങ്ങളാണ് പാചകത്തിനായി അലുമിനിയം പാത്രങ്ങൾ എത്തിക്കുന്നത്. ഇതിൽ നിന്നുണ്ടാകുന്ന പ്രധാന ഭീഷണി ക്ലാവ് പിടിച്ച പാത്രങ്ങൾ ആണ്. എന്നാൽ പച്ചക്കറി ഉൾപ്പടെ പാത്രങ്ങളും ചൂട് വെള്ളത്തിൽ കഴുകുന്നത് കൊണ്ട് ഇതിന്‍റെ സാധ്യത ഇല്ലാതാക്കാൻ കഴിയും.