കേരളം

kerala

ETV Bharat / sports

ആര്‍ച്ചറിയില്‍ മെഡലിന് തൊട്ടരികെ ഇന്ത്യ; ഈ കുതിപ്പിലുണ്ട് സൂപ്പര്‍ കോച്ച് ബെയിക് വൂങ്ങ് കീയുടെ കണ്ണീര്‍ - Indian Archery coach Baek Woong Ki - INDIAN ARCHERY COACH BAEK WOONG KI

പാരീസ് ഇന്‍വാലിഡെസ് ആര്‍ച്ചറി ഫീല്‍ഡില്‍ ഇന്ത്യന്‍ താരങ്ങള്‍ ലക്ഷ്യം കാണുമ്പോള്‍ ഒളിമ്പിക്‌സിന് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ച ബെയിക് വൂങ്ങ് കി ഒപ്പമില്ല. ഇന്ത്യന്‍ ആര്‍ച്ചറി ടീം ചരിത്ര നേട്ടത്തിനരികെ നില്‍ക്കുമ്പോഴും ലോകോത്തര പരിശീലകനെ ഒളിമ്പിക്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്താനാവാത്തത് കുറച്ചിലായി.

INDIAN ARCHERY COACH BAEK WOONG KI PARIS OLYMPICS 2024 ARCHERY  INDIAN ARCHERS AT PARIS OLYMPICS INDIA AT PARIS OLYMPICS INDIAN ARCHERY COACH OLYMPICS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 26, 2024, 7:21 PM IST

പാരിസ് : ഇത്തവണത്തെപാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ ഉറപ്പിക്കുന്ന മത്സര ഇനമാണ് ആര്‍ച്ചറി. റാങ്കിങ് റൗണ്ടിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യന്‍ പുരുഷ-വനിത ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതോടെ മെഡലിനടുത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഒരു മെഡലിലേക്ക് രണ്ടു ജയം മാത്രമകലെയാണ് ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍. പക്ഷേ ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കിടയിലും ചിലത് ചീഞ്ഞുനാറുന്നുണ്ട് ഇന്ത്യന്‍ ആര്‍ച്ചറിയില്‍.

ഇന്ത്യയുടെ കൊറിയന്‍ കോച്ച്:

ആര്‍ച്ചറിയില്‍ അപരാജിതരാണ് കൊറിയന്‍ ടീം. വിഖ്യാത പരിശീലകന്‍ ദക്ഷിണ കൊറിയയുടെ ബെയിക് വൂങ്ങ് കീയെ ലോകം അറിയുന്നത് ദക്ഷിണ കൊറിയന്‍ വനിത ടീമിനെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡലിലേക്ക് എത്തിച്ച കോച്ചെന്ന നിലയിലാണ്. അതേ ബെയിക് വൂങ്ങ് കീയെ ഇന്ത്യയിലെത്തിച്ച് പാരിസ് ഒളിമ്പിക്‌സിന് ഇന്ത്യന്‍ ആര്‍ച്ചറി ടീമിനെ ഒരുക്കാന്‍ വലിയ പ്രയത്നമാണ് ഇന്ത്യന്‍ കായിക മന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പാരിസില്‍ അതിന്‍റെ ഫലം കണ്ടു തുടങ്ങിയിട്ടുമുണ്ട്.

പാരീസില്‍ വൂങ്ങ് കീ പുറത്ത് :

പക്ഷേ പാരിസിലെ ഇന്‍വാലിഡെസ് ആര്‍ച്ചറി ഫീല്‍ഡില്‍ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ബെയിക് വൂങ്ങ് കീ ഇല്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതും പാരിസ് ഒളിമ്പിക്‌സിന് ഒരുക്കുന്നതും ബെയിക് വൂങ്ങ് കീ ആണ്. ഓഗസ്റ്റ് 30വരെ കോച്ചായി കരാര്‍ കാലാവധിയുമുണ്ട്. പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മാര്‍സെയ്ല്‍സില്‍ അവസാന നിമിഷം വരെ പരിശീലകനായി അദ്ദേഹം ഉണ്ടായിരുന്നു. പക്ഷേ ടീമിനൊപ്പം പാരിസിലെത്തിയ അദ്ദേഹത്തിന് അക്രഡിറ്റേഷനില്ലാത്തതിനാല്‍ ഗെയിംസ് വില്ലേജില്‍ കടക്കാനായില്ല. മുറിവേറ്റ മനസുമായി സോനിപതിലെ സായി പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.

പരസ്പരം പഴി ചാരി അസോസിയേഷനുകള്‍:

സംഭവത്തെക്കുറിച്ച് ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ട്രഷറര്‍ ഡോ.ജോറിസ് പൗലോസ് പറയുന്നത് ഇങ്ങിനെയാണ്." പാരീസ് ഒളിമ്പിക്സിന് ആര്‍ച്ചറിയില്‍ നിന്ന് 3 കോച്ചുമാരേയും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും പാസ് അനുവദിക്കണമെന്നായിരുന്നു ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. കൊറിയന്‍ ചീഫ് കോച്ചിനു പുറമേ പുരുഷ വനിതാ ടീമുകളുടെ സഹ പരിശീലകരേയും ഗെയിംസ് വില്ലേജിലും മെന്‍റല്‍ ട്രെയ്നറേയും ഫിസിയോ തെറാപ്പിസ്റ്റിനേയും പുറത്തും താമസിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നതാണ്. എന്നാല്‍ ജൂലൈ 17 ന് ഉത്തരവിറങ്ങിയപ്പോള്‍ രണ്ട് ഇന്ത്യന്‍ കോച്ചുമാര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. ആര്‍ച്ചറി ഫീല്‍ഡിലേക്ക് അനുമതി നല്‍കാതെ ബെയിക് വൂങ്ങ് കീ യെ വില്ലേജിന് പുറത്തു താമസിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് മനസ്സിലാക്കിയാണ് അദ്ദേഹത്തെ പാരീസില്‍ നിന്ന് തിരിച്ചയച്ചത്"

ഇന്ത്യന്‍ ആര്‍ച്ചറി ടീം (IANS)

താരങ്ങളുടെ മനോവീര്യം ഉയര്‍ത്തുന്നതിന് കോച്ചുമാരുടേയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റേയും സാന്നിധ്യം ഉപകരിക്കുമെന്നും വേള്‍ഡ് ആര്‍ച്ചറി അസോസിയേഷന്‍ ജഡ്‌ജ് കൂടിയായ ഡോ. ജോറിസ് പറഞ്ഞു. "ലോക ആര്‍ച്ചറി അസോസിയേഷന്‍റെ ചട്ടമനുുസരിച്ച് ഓരോ താരത്തിനും പുറകില്‍ ഓരോ കോച്ചിനെ അനുവദിക്കും. പാരീസില്‍ റാങ്കിങ്ങ് റൗണ്ടിലെ ഇന്ത്യന്‍ താരങ്ങളുടെ ആദ്യ ഷോട്ടുകള്‍ മികച്ചതായിരുന്നില്ല. ഫീല്‍ഡില്‍ താരങ്ങള്‍ക്ക് പുറകില്‍ കോച്ചുമാരുണ്ടെങ്കില്‍ അവര്‍ക്ക് മനോബലം കൂടുമായിരുന്നു. അതിന് കൂടുതല്‍ കോച്ചുമാര്‍ക്ക് പാസ് ലഭ്യമാക്കാനാണ് ശ്രമിച്ചത്."

ബെയിക് വൂങ്ങ് കിക്ക് പാരിസ് ഒളിമ്പിക്‌സിനുള്ള അക്രഡിറ്റേഷന്‍ ലഭിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ ആണയിടുന്നുണ്ട്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അനുമതി ലഭിക്കാത്തതാണ് പ്രശ്‌നമെന്നാണ് ആര്‍ച്ചറി അസോസിയേഷന്‍റെ വാദം. അക്രഡിറ്റേഷന്‍ നടപടികള്‍ യഥാസമയം ആര്‍ച്ചറി അസോസിയേഷന്‍ പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും പറയുന്നു. ആരാണ് ഉത്തരവാദികള്‍ എന്നറിയില്ലെങ്കിലും ഒന്നുറപ്പാണ്, ചരിത്ര നേട്ടങ്ങളിലേക്ക് അമ്പെയ്യുന്ന ഇന്ത്യന്‍ ആര്‍ച്ചറി ടീമിനൊപ്പം കൊറിയന്‍ കോച്ച് ബെയിക് വൂങ്ങ് കീ പാരിസിലില്ല.

ഇന്ത്യന്‍ ആര്‍ച്ചറി ടീം (IANS)

സഹപരിശീലകര്‍ക്ക് അനുമതി:

ആര്‍ച്ചറി ഫീല്‍ഡിലേക്ക് പ്രവേശനാനുമതി ഇല്ലെങ്കിലും ഗെയിംസ് വില്ലേജ് പാസ് നല്‍കി കൊറിയന്‍ കോച്ചിനെ ടീമിനൊപ്പം നിര്‍ത്താന്‍ വരെ ഒടുവില്‍ ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അത് അനുവദിച്ചില്ല. ബെയിക് വൂങ്ങ് കിയെ തിരിച്ചയച്ച് പുരുഷ വിഭാഗത്തിലെ സഹപരിശീലകനായ സോനം ടി ഷെറിങ്ങ് ബൂട്ടിയ, വനിത പരിശീലക പൂര്‍ണിമ മഹാതോ എന്നിവര്‍ക്ക് ഐഒഎ അക്രഡിറ്റേഷന്‍ അനുവദിക്കുകയായിരുന്നു. നാലാം ഒളിമ്പിക്‌സിനിറങ്ങുന്ന മുതിര്‍ന്ന താരങ്ങളായ ദീപികാ കുമാരിയും തരുണ്‍ദീപ് റായിയുമാണ് താരങ്ങളെ മെന്‍റര്‍ ചെയ്യുന്നത്.

ലോക കപ്പിലും ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ആര്‍ച്ചര്‍മാരെ വിക്‌ടറി പോഡിയത്തിലെത്തിച്ച കൊറിയന്‍ കോച്ചിന്‍റെ കണ്ണീരിന്‍റെ നനവുണ്ട് പാരിസില്‍ ഇന്ത്യ ആര്‍ച്ചറിയില്‍ കൈവരിക്കുന്ന ഓരോ നേട്ടത്തിനും. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദക്ഷിണ കൊറിയന്‍ താരങ്ങളെ പരിശീലിപ്പിച്ച് രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിക്കൊടുത്ത വിഖ്യാത പരിശീലകന്‍ ബെയിക് വൂങ്ങ് കിയ്ക്ക് അക്രഡിറ്റേഷന്‍ നിഷേധിക്കപ്പെട്ടതിന് ഉത്തരവാദികള്‍ ആരാണെന്നതിനെച്ചൊല്ലി രണ്ട് കായിക സംഘടനകള്‍ പരസ്‌പരം പഴി ചാരുമ്പോഴും ഈ സംഭവം ഇന്ത്യന്‍ കായിക ലോകത്തിനുണ്ടാക്കിയ നാണക്കേട് ചെറുതല്ല.

ഇന്ത്യന്‍ ആര്‍ച്ചറി ടീം (IANS)

ആര്‍ച്ചറിയില്‍ നടത്തിയത് വന്‍ ഒരുക്കം:

പക്ഷേ അതിനിടയിലും പാരിസ് ഒളിമ്പിക്‌സിന് വേണ്ടി കായിക മന്ത്രാലയം നടത്തിയ വലിയ ഒരുക്കങ്ങള്‍ കാണാതിരുന്നുകൂടാ. 41 നാഷണല്‍ ക്യാമ്പുകള്‍, വിദേശ മത്സര സാഹചര്യങ്ങളുമായി താരങ്ങളെ ഇണക്കാന്‍ 24 വിദേശ മത്സര വേദികള്‍, ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ ഭാഗമായി ആര്‍ച്ചറിയില്‍ മാത്രം 2021 മുതല്‍ ചെലവഴിച്ചത് 39.18 കോടി രൂപയാണ്.

ശാസ്ത്രീയ രീതിയിലുള്ള പരിശീലനമാണ് ഇത്തവണ താരങ്ങള്‍ക്ക് നല്‍കിയത്. ആഭ്യന്തര മത്സരങ്ങളൊക്കെ ഒളിമ്പിക് ശൈലിയില്‍ ചിട്ടപ്പെടുത്തി ആര്‍ച്ചര്‍മാര്‍ക്ക് അപരിചിതത്വം ഇല്ലാതാക്കാനും താരങ്ങളുടെ മാനസിക പിരിമുറുക്കം അകറ്റാനുമുള്ള ശ്രമങ്ങളാണ് പ്രധാനമായും നടത്തിയത്.

ഹരിയാനയിലെ സോനിപതിലെ സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വടക്കന്‍ മേഖല കേന്ദ്രത്തിലെ 70 മീറ്റര്‍ ആര്‍ച്ചറി ഫീല്‍ഡിലാണ് ഇന്ത്യന്‍ ആര്‍ച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. നിലവിലെ ഫോം വച്ച് ചുരുങ്ങിയത് മൂന്ന് മെഡലെങ്കിലും ആര്‍ച്ചറിയില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഡോ. ജോറിസ് പറഞ്ഞു.

പുതിയ പരിശീലകനെ തെരയുന്നു:

അപമാനിതനായി ബെയിക് വൂങ്ങ് കി പാരിസില്‍ നിന്ന് മടങ്ങുമ്പോള്‍ പുതിയ കോച്ചിന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ ആരംഭിച്ചിരിക്കുകയാണ്. അടുത്ത ഒളിമ്പിക് സൈക്കിളിലേക്ക് മൂന്ന് വിദേശ കോച്ചുകളെ റിക്രൂട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ഒരു സീനിയര്‍ കോച്ചും രണ്ട് ജൂനിയര്‍ കോച്ചുമാരുമാകും വരിക. 2036 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ജൂനിയര്‍ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്‍റെ ചുമതലയാകും ജൂനിയര്‍ കോച്ചുമാര്‍ക്ക് ലഭിക്കുക.

Also Read :പാരിസ് ഒളിമ്പിക്‌സ് പുരുഷ ആര്‍ച്ചറിയില്‍ ഇന്ത്യൻ വീരഗാഥ; നാലാമനായി ധീരജ്, ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ച് പുരുഷ ടീമും - Mens Archery Team to Quarterfinals

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ