ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് തള്ളി ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ (EC) അംഗങ്ങളുടെ നിയമനം സംബന്ധിച്ച പുതിയ നിയമപ്രകാരം നിയമിക്കപ്പെടുന്ന ആദ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറാണ് ഗ്യാനേഷ് കുമാർ. രാജീവ് കുമാറിന്‍റെ പിന്‍ഗാമിയായാണ് ഗ്യാനേഷ് കുമാര്‍ എത്തുന്നത്. 2029 ജനുവരി 26 വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി.
സെലക്ഷൻ പാനല്‍ സംബന്ധിച്ച ഹർജിയില്‍ സുപ്രീം കോടതി തീരുമാനം വരുന്നതു വരെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗ്യാനേഷ് കുമാറിന്‍റെ നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സെലക്ഷൻ പാനല്‍ യോഗത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം ഉന്നയിച്ചത്. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
26-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണ് ഗ്യാനേഷ് കുമാര്‍. ഈ വര്‍ഷം അവസാനം നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനും 2026ല്‍ നടക്കുന്ന കേരള, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും അദ്ദേഹം മേല്‍നോട്ടം വഹിക്കും. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ 2024 മാര്‍ച്ച് 15നാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതയേറ്റത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരിക്കുമ്പോള്‍ ജമ്മു കശ്‌മീരിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. കേരള സർക്കാരിൽ എറണാകുളം അസിസ്റ്റന്‍റ് കലക്‌ടർ, അടൂർ സബ് കലക്‌ടർ, കേരള സംസ്ഥാന പട്ടികജാതി/വർഗ വികസന കോർപ്പറേഷന്‍റെ മാനേജിങ് ഡയറക്‌ടർ, കൊച്ചി കോർപ്പറേഷന്‍റെ മുനിസിപ്പൽ കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ധനകാര്യ വിഭവങ്ങൾ, ഫാസ്റ്റ് ട്രാക്ക് പ്രോജക്‌ടുകൾ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി) നിന്ന് സിവിൽ എഞ്ചിനിയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം, ഗ്യാനേഷ് കുമാര്‍ യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ എച്ച്ഐഐഡിയിൽ നിന്ന് ഐസിഎഫ്എഐയിൽ ബിസിനസ് ഫിനാൻസും എന്‍വയോണ്‍മെന്‍റല്‍ ഇക്കണോമിക്‌സും പഠിച്ചു.
Also Read: ചൈന ശത്രുവല്ല; സാം പിത്രോഡയെ തള്ളി കോണ്‍ഗ്രസ്, പാര്‍ട്ടി നിലപാടല്ല