ന്യൂഡൽഹി:ഹരിയാനയിലെ മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായ കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി നയാബ് സിങ് സൈനി, മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരുടെ സാന്നിധ്യത്തിൽ രാജ്യ തലസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. മകൾ ശ്രുതിക്ക് ലോക്‌സഭ സീറ്റ് നൽകാത്തതിന്‍റെ അതൃപ്‌തിയിലാണ് കിരണ്‍ ചൗധരി കോൺഗ്രസ് വിട്ടതെന്നാണ് വിവരം.
ഹരിയാന മുൻ മുഖ്യമന്ത്രി ബൻസി ലാലിൻ്റെ മരുമകളാണ് കിരൺ ചൗധരി. 2047ഓടെ വികസിത ഇന്ത്യയെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത പ്രധാനമന്ത്രി കാരണമാണ് താൻ താൻ ബിജെപിയിൽ ചേർന്നതെന്നും, ഇന്ത്യ ലോകത്ത് തന്നെ ശോഭിക്കുമെന്നതിൽ സംശയമില്ലെന്നും പാർട്ടി അംഗത്വം സ്വീകരിച്ചതിന് ശേഷം കിരൺ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങൾ തന്നെയാണ് മൂന്നാം തവണയും ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കാനിടയാക്കിയത്.