കേരളം

kerala

ETV Bharat / bharat

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പുതുമുഖം?; നദ്ദയുടെ പിന്‍ഗാമിയാകാന്‍ സാധ്യത ഈ നേതാക്കൾക്ക്.. - SEARCH FOR NEXT BJP PRESIDENT - SEARCH FOR NEXT BJP PRESIDENT

ജെപി നദ്ദ കേന്ദ്രമന്ത്രി ആയതോടെ ഇനി ബിജെപിയെ ആര് നയിക്കും എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കല്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ്.

VINOD TAWDE SUNIL BANSAL  അടുത്ത ബിജെപി അധ്യക്ഷന്‍  ജെ പി നദ്ദ  വിനോദ് താവ്‌ഡെ
VINOD TAWDE, JP NADDAM, ANURAG THAKUR (ETV Bharat)

By ETV Bharat Kerala Team

Published : Jun 14, 2024, 6:09 PM IST

ന്യൂഡല്‍ഹി:ജൂൺ 9 ന് ആണ് നരേന്ദ്ര മോദി തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. അദ്ദേഹത്തോടൊപ്പം 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ഇക്കൂട്ടത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ഉണ്ടായിരുന്നു. സുപ്രധാന വകുപ്പോടെ നദ്ദ കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തതോടെ പാർട്ടിയെ ഇനിയാര് നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

നാനൂറ് സീറ്റ് ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിക്ക് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തേരോട്ടത്തില്‍ കാലിടറി. അവരുടെ വോട്ട് ശതമാനത്തില്‍ ദേശീയ തലത്തില്‍ തന്നെ വലിയ ഇടിവുണ്ടായി. 2019 ല്‍ 37.3ശതമാനം വോട്ട് ലഭിച്ചവര്‍ 2024 ല്‍ 36.6 ശതമാനത്തിലേക്ക് ചുരുങ്ങി. പാര്‍ട്ടിയുടെ സീറ്റ് നിലയിലും വന്‍ ഇടിവുണ്ടായി. 63 സീറ്റ് കുറഞ്ഞ ബിജെപി 303 ല്‍ നിന്ന് 240 ലേക്ക് കൂപ്പുകുത്തി. ഇതോടെ കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സഖ്യയിലേക്ക് എത്താന്‍ ബിജെപിക്ക് കഴിയാതെ പോയി. അതേസമയം കോണ്‍ഗ്രസിന്‍റെ വോട്ട് പങ്കാളിത്തം 19.5 ശതമാനത്തില്‍ നിന്ന് 21.2 ശതമാനമായി വര്‍ദ്ധിച്ചു. കോണ്‍ഗ്രസിന്‍റെ സീറ്റ് നില 52 ല്‍ നിന്ന് 99 ആയും വര്‍ദ്ധിച്ചു.

വോട്ട് പങ്കാളിത്തത്തിലെ കുറവും ലക്ഷ്യമിട്ട സീറ്റുകളിലേക്ക് എത്താനാകാഞ്ഞതും ആര്‍എസ്‌എസില്‍ നിന്ന് അടക്കം പാര്‍ട്ടിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. 2020 മുതല്‍ ബിജെപിയെ നയിച്ചിരുന്ന ജെ പി നദ്ദയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്നുണ്ട്. ഒന്നാം മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന നദ്ദ മൂന്നാം മോദി മന്ത്രിസഭയിലേക്ക് മടങ്ങി വരുമ്പോള്‍ ബിജെപി പുതിയ അധ്യക്ഷന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം ബിജെപി പിന്തുടരുന്നതിനാല്‍ നദ്ദയ്ക്ക് അധ്യക്ഷ പദവിയില്‍ തുടരാനാകില്ല. ആരാകും ബിജെപി അധ്യക്ഷനാകുക എന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലായിടത്തും ഉയരുന്നത്.

ബിജെപിയില്‍ പുനഃസംഘടനയുണ്ടാകുമോ?

ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ജെ പി നദ്ദയെ നീക്കണമെന്ന ആവശ്യം കുറച്ച് നാളായി പാര്‍ട്ടിയില്‍ ശക്തമായിരുന്നു. കര്‍ണാടകയിലെ ബിജെപി പരാജയത്തോടെ ഇത് കൂടുതല്‍ ശക്തമായി. എന്നാല്‍ കാറ്റ് തനിക്ക് അനുകൂലമാക്കാന്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഈ നേതാവിനായി. മന്ത്രിസഭയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകരാണ് ഇത് സാധ്യമാക്കിയത്.

2020 ല്‍ ബിജെപിയുടെ മുഴുവന്‍ സമയ അധ്യക്ഷനായ നദ്ദയുടെ കാലാവധി ജനുവരിയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കാലാവധി ആറ് മാസം കൂടി നീട്ടി നല്‍കുകയായിരുന്നു. അത് ഈ മാസം അവസാനിക്കും.

നദ്ദ മോദി ഭരണകൂടത്തില്‍ ഇടം പിടിച്ചതോടെ ബിജെപി പുതിയ അധ്യക്ഷനെ തേടിത്തുടങ്ങിയെന്ന സൂചനകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു. മനോഹര്‍ ലാല്‍ ഖട്ടാര്‍, ശിവരാജ് സിങ്ങ് ചൗഹാന്‍, അനുരാഗ് ഠാക്കൂര്‍, ബി എല്‍ സന്തോഷ് തുടങ്ങിയവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ഇതില്‍ ആദ്യ രണ്ടു പേരുകാര്‍ മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. അതോടെ അനുരാഗ് ഠാക്കൂര്‍, തരുണ്‍ ചൗഗ്, സുനില്‍ ബന്‍സാല്‍ ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരുടെ പേരുകള്‍ പ്രചരിക്കാന്‍ തുടങ്ങി.

മഹാരാഷ്‌ട്രയില്‍ നിന്നുള്ള മറ്റൊരു നേതാവ് വിനോദ് താവ്‌ഡെയുടെ പേരാണ് പ്രചരിക്കുന്ന മറ്റൊന്ന്. സംസ്ഥാന മന്ത്രി കൂടിയാണ് താവ്‌ഡെ. നിലവില്‍ ബിഹാറിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരവധി സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. എബിവിപിയിലൂടെ രാഷ്‌ട്രീയത്തിലേക്ക് എത്തിയ ഇദ്ദേഹം മൃദു ഭാഷിയും മികച്ച നേതാവുമാണ്.

താവ്‌ഡെയെക്കൂടാതെ അമിത് ഷായുടെ വിശ്വസ്‌തനായ സുനില്‍ ബന്‍സാലിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്. അതേസമയം പശ്ചിമ ബംഗാളിന്‍റെ ചുമതലയുണ്ടായിരുന്ന ബന്‍സാലിന്‍റെ കാര്യം അനിശ്ചിതത്വത്തിലാണ്. ബംഗാളില്‍ ബിജെപിയുടെ മോശം പ്രകടനമാണ് അദ്ദേഹത്തിന്‍റെ സാധ്യത കുറയ്ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ ലോക്‌സഭ സീറ്റുകളുടെ എണ്ണം പതിനെട്ടില്‍ നിന്ന് 12 ആയി കുറഞ്ഞിരുന്നു.

മന്ത്രിസഭയില്‍ ഉൾപ്പെടാതെ പോയ അനുരാഗ് ഠാക്കൂറിനും സാധ്യത പറയപ്പെടുന്നു. ഹിമാചല്‍ പ്രദേശിലെ ഹമിര്‍പൂരില്‍ നിന്ന് അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. നേരത്തെ ബിജെപിയുടെ യുവജനവിഭാഗം അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന വ്യക്തികൂടിയാണ് ഠാക്കൂര്‍.

ഠാക്കൂറിനെ പാര്‍ട്ടിയുടെ ഉന്നത ചുമതലയിലേക്ക് നിയോഗിച്ചാല്‍ ഈ സ്ഥാനം രണ്ടാം വട്ടവും ഹിമാചലില്‍ നിന്നുള്ള നേതാവിലേക്കെത്തും. നദ്ദയും ഹിമാചലില്‍ നിന്നുള്ള നേതാവാണ്. ഠാക്കൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരികയാണെങ്കില്‍ മക്കൾ രാഷ്‌ട്രീയത്തിലൂടെ എത്തുന്ന പാര്‍ട്ടിയുടെ ആദ്യ അധ്യക്ഷന്‍ കൂടിയാകും.

വിനോദ് താവ്‌ഡെയുടെ ഉദയം:

താവ്‌ഡെയ്ക്ക് ഉന്നത ചുമതല ലഭിക്കുമെന്നൊരു സൂചന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ നല്‍കിയിരുന്നു. 2014 ല്‍ ബിജെപി ശിവസേന സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിനോദ താവ്‌ഡെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി ആയി അവരോധിക്കപ്പെട്ടു. മുംബൈയിലെ ബോറിവലി നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള സമാജികനാണ്. ഇക്കൊല്ലം നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് താവ്‌ഡെയ്ക്ക് ഇങ്ങനെയൊരു സ്ഥാനലബ്‌ധി ഉണ്ടായാല്‍ അതൊരു കൃത്യമായ സന്ദേശമാണ്. ദേശീയ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ മോശം പ്രകടനവും പരിഗണിക്കപ്പെടും.

രാജസ്ഥാനില്‍ നിന്നുള്ള ഓം പതൂറിനെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇദ്ദേഹം മോദിയുടെ അടുത്ത ആളാണ്. ഇയാള്‍ മുന്‍ ആര്‍എസ്‌എസ് പ്രചാരകന്‍ കൂടിയാണ്. ഏതായാലും ആരാകും ഭരണസഖ്യത്തിലെ പ്രധാന കക്ഷിയുടെ അധ്യക്ഷനാകുക എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് തന്നെയാണ് സൂചന.

Also Read:ധിക്കാരികളെ ഭഗവാന്‍ രാമന്‍ 240-ല്‍ ഒതുക്കി; ബിജെപിക്ക് ആര്‍എസ്‌എസിന്‍റെ വിമര്‍ശനം - RSS Leaders Dig At BJP

ABOUT THE AUTHOR

...view details