ന്യൂഡൽഹി: എല്ലാ ഔദ്യോഗിക രേഖകളിലും തൻ്റെ പേരും ലിംഗവും മാറ്റണമെന്ന മുതിർന്ന വനിതാ ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥയുടെ അപേക്ഷ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. നിലവിൽ ഹൈദരാബാദില്‍ ജോയിൻ്റ് കമ്മീഷണറായി സേവനമനുഷ്‌ഠിക്കുന്ന എം അനുസൂയ ആണ് തന്‍റെ പേര് എം അനുകതിർ സൂര്യ എന്നും ലിംഗം പുരുഷനെന്നും മാറ്റിയത്.
'ഇനിമുതൽ എല്ലാ ഔദ്യോഗിക രേഖകളിലും എം അനുസൂയ മിസ്‌റ്റർ അനുകതിർ സൂര്യയായി അംഗീകരിക്കപ്പെടും.' സെൻട്രൽ ബോർഡ് ഇന്‍ഡയറക്‌ട് ടാക്‌സ് ആൻഡ് കസ്‌റ്റംസ് അറിയിച്ചു. 2024 ജൂലൈ ഒമ്പതിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെയാണ് ഉത്തരവിറക്കിയത്.
2013 ഡിസംബറിൽ ചെന്നൈയിൽ അസിസ്‌റ്റൻ്റ് കമ്മീഷണറായി തൻ്റെ കരിയർ ആരംഭിച്ച സൂര്യ 2018-ൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം നേടി. തമിഴ്‌നാട് സ്വദേശിയായ അനുകതിർ നിലവിൽ ഹൈദരാബാദിലെ കസ്‌റ്റംസ് എക്‌സൈസ് ആന്‍ഡ് സർവീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിൽ ജോയിൻ്റ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നു.
2010-ൽ മദ്രാസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ സൂര്യ 2023-ൽ ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്‌റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈബർ ലോ ആന്‍ഡ് സൈബർ ഫോറൻസിക്‌സിൽ പിജി ഡിപ്ലോമ പൂർത്തിയാക്കി.
Also Read:സ്വവര്‍ഗ വിവാഹം: പുനപ്പരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യം, ആശ്ചര്യം പ്രകടിപ്പിച്ച് സുപ്രീം കോടതി