കേരളം

kerala

By ETV Bharat Kerala Team

Published : May 27, 2024, 7:06 PM IST

ETV Bharat / bharat

തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ്; അടുത്തമാസം ഒന്നിന് പ്രതിപക്ഷ സഖ്യ യോഗം - CONGRESS CONVENES OPPN MEETING

തെരഞ്ഞെടുപ്പിന് ശേഷം കൈക്കൊള്ളേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ സഖ്യത്തിന്‍റെ യോഗം വിളിച്ച് കോണ്‍ഗ്രസ്. ജൂണ്‍ നാലിന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെയാണ് യോഗം.

INDIA BLOC PROSPECTS  CONGRESS SAMAJWADI PARTY  LOK SABHA ELECTION 2024  തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ്
പ്രതീകാത്മക ചിത്രം (ETV Bharat)

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍ക്ക് തുടക്കമിടാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി അടുത്തമാസം ഒന്നിന് ഇന്ത്യ സഖ്യത്തിന്‍റെ നിര്‍ണായക യോഗം കോണ്‍ഗ്രസ് വിളിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍ മെനയലാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട. വിവിധ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടുന്നത് സംബന്ധിച്ചും സഖ്യത്തിലെ അധികാര ശ്രേണിയ്ക്ക് രൂപം നല്‍കുന്നതും യോഗത്തിന്‍റെ അജണ്ടയാണ്.

സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗം ഡല്‍ഹിയിലാണ് ചേരുന്നത്. ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നമ്മള്‍ ഒരുങ്ങിയിരിക്കണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന്‍റെ ആറ് ഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്ത്യ സഖ്യം തികഞ്ഞ ശുഭപ്രതീക്ഷയിലാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷമായ 272 എന്ന മാന്ത്രിക സംഖ്യ കടക്കുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. അവസാന ഘട്ട പോളിങ്ങ് ജൂണ്‍ ഒന്നിനാണ്.

കോണ്‍ഗ്രസ്- സമാജ് വാദി സഖ്യം ആദ്യമായാണ് ദേശീയ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി അംഗം അവിനാഷ് പാണ്ഡെ പറഞ്ഞു. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും ഇന്ത്യ സഖ്യം കോര്‍ഡിനേഷന്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പതിനേഴ് സീറ്റുകളില്‍ കോണ്‍ഗ്രസും 63 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയുമാണ് ജനവിധി തേടുന്നത്.

നാല്‍പ്പത് ദിവസം കൊണ്ട് താന്‍ ഏഴായിരം കിലോമീറ്റര്‍ താണ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മുമ്പില്ലാത്ത വിധം ഇരുകക്ഷികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള സഹകരണത്തിന് കാരണമായിട്ടുണ്ട്. ഇതിന്‍റെ ഫലമായി ഇന്ത്യ സഖ്യം പകുതിയിലേറെ സീറ്റുകള്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന് പന്ത്രണ്ട് സീറ്റുകളെങ്കിലും ലഭിക്കും. തന്‍റെ കാഴ്‌ചപ്പാടില്‍ ഇന്ത്യ സഖ്യത്തിന് നിഷ്പ്രയാസം സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

അവിനാഷ് പാണ്ഡെയുടെ അതേ കാഴ്‌ചപ്പാടുകള്‍ തന്നെയാണ് ബിഹാറിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ബിഎം സന്ദീപ് കുമാറും പ്രകടിപ്പിച്ചത്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ പ്രകടനം മോശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യത്തിന് കേവലഭൂരിപക്ഷം കിട്ടും. അഞ്ച് ഘട്ടങ്ങളില്‍ നാടകീയമായി സാഹചര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്. ഒരു ഘട്ടം കൂടി നടക്കാനുമുണ്ട്.

ദക്ഷിണേന്ത്യയില്‍ പന്ത്രണ്ട് സീറ്റിലേറെ നേടാന്‍ ബിജെപിക്ക് സാധിക്കില്ല. കര്‍ണാടകയില്‍ കേവലം എട്ട് സീറ്റുകള്‍ കൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വരും. 2019ല്‍ 28 സീറ്റില്‍ 25ഉം സ്വന്തമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. തെലങ്കാനയില്‍ മൂന്നോ നാലോ സീറ്റ് കിട്ടും. ആന്ധ്രയിലാകട്ടെ ഒരു സീറ്റേ കിട്ടൂ. തമിഴ്‌നാട്ടിലും കേരളത്തിലും ഒറ്റ സീറ്റുപോലും നേടാന്‍ ബിജെപിക്ക് കഴിയില്ല.

അയോധ്യ ക്ഷേത്ര വിഷയം ദക്ഷിണേന്ത്യയില്‍ തങ്ങള്‍ക്ക് മികച്ച വിജയം സമ്മാനിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍ എന്നാല്‍ ഇത് ദക്ഷിണേന്ത്യയില്‍ പ്രായോഗികമാകില്ല. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വലിയ നഷ്‌ടം സംഭവിക്കുമെങ്കില്‍ വടക്കേന്ത്യയിലും ബിജെപി ഏറെ വിയര്‍ക്കേണ്ടി വരും. തൊഴിലില്ലായ്മയും വിലക്കയറ്റവും വടക്കേന്ത്യയില്‍ വലിയ തോതില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും സന്ദീപ് കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

വടക്കേന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും ജൂണ്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ്. ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകും ഉണ്ടാകുക. കര്‍ഷകരുടെയും യുവാക്കളുടെയും കനത്ത രോഷം ബിജെപിക്ക് ഏറ്റുവാങ്ങേണ്ടി വരും. അഗ്നിവീര്‍ തൊഴില്‍ പദ്ധതിയില്‍ യുവാക്കള്‍ ഏറെ അസംതൃപ്തരാണ്. ഈമാസം 25ന് തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും ഈ വിഷയങ്ങള്‍ തന്നെയായിരുന്നു ചര്‍ച്ചയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാമ്യം നീട്ടി നല്‍കിയില്ലെങ്കില്‍ എഎപി സ്ഥാപകനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങേണ്ടി വരും. ഈ സാഹചര്യത്തിലാണ് ജൂണ്‍ ഒന്നിന് യോഗം വിളിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം മികച്ച പ്രകടനമാണ് കാഴ്‌ച വച്ചിരിക്കുന്നത്.

എണ്ണം തികയ്ക്കാന്‍ ബിജെപി ഏത് തരം താണ കളിക്കും മുതിരും. എന്നാല്‍ വിവിധ പ്രാദേശിക കക്ഷികള്‍ പ്രത്യേകിച്ച് പശ്ചിമബംഗാളിലെ മമതയുടെ ടിഎംസി അടക്കമുള്ളവ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Also Read:വടകരയില്‍ യുഡിഎഫിനായി ബിജെപി വോട്ട് മറിച്ചു'; തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നും കെകെ ശൈലജ

ABOUT THE AUTHOR

...view details