ഹൈദരാബാദ് :2024 പാരിസ് ഒളിമ്പിക്‌സിന് തിരി തെളിയുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ഒപ്പം ബിഹാര്‍ എംഎല്‍എയും ഒളിമ്പിക്‌സ് വില്ലേജില്‍. ജനപ്രതിനിധി ആയിട്ടല്ല എംഎല്‍എ പാരിസിലെത്തിയിരിക്കുന്നത്. ബിഹാറിലെ ജാമുയി എംഎല്‍എ ശ്രേയസി സിങ് ഷൂട്ടിങ് താരമാണ്.
2014-ൽ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഡബിൾ ട്രാപ്പ് വിഭാഗത്തിൽ വെള്ളി മെഡലും 2018-ൽ ഗോൾഡ് കോസ്റ്റിൽ നടന്ന മത്സരങ്ങളിൽ സ്വർണവും നേടിയ ശ്രേയസി സിങ് അർജുന അവാർഡ് ജേതാവ് കൂടിയാണ്.
ബിഹാറിലെ ഗിദൗര്‍ സ്വദേശിയായ ശ്രേയസി മുൻ ബിഹാർ എംപി ദിഗ് വിജയ് സിങ്ങിൻ്റെ മകളാണ്. 2020-ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎ വിജയ് പ്രകാശിനെതിരെ 41,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുത്തച്ഛൻ കുമാർ സറീന്ദർ സിങ്ങും അച്ഛൻ ദിഗ്വിജയ് സിങ്ങും ദേശീയ റൈഫിൾ അസോസിയേഷൻ്റെ പ്രസിഡൻ്റുമാരായി പ്രവർത്തിച്ചവരാണ്.
എംഎൽഎയുടെ ഉത്തരവാദിത്വങ്ങളും ഷൂട്ടിങ് പരിശീലനവും ശ്രേയസി ഒന്നിച്ചാണ് കൊണ്ടുപോകുന്നത്. മണ്ഡലത്തില്‍ ഷോട്ട്ഗൺ റേഞ്ച് ഇല്ലാത്തതിനാൽ പരിശീലനത്തിന് ഡൽഹിയിൽ പോകണം. അൽപ്പം പ്രയാസമാണെങ്കിലും, ശ്രേയസി രണ്ടും ഏകോപിപ്പിച്ച് കൊണ്ടുപോവുകയാണ്.