കേരളം

kerala

By ETV Bharat Kerala Team

Published : Mar 14, 2024, 1:32 PM IST

ETV Bharat / technology

നിരോധിക്കില്ല, നിയന്ത്രിക്കും; ടിക്‌ ടോക് ഉടമസ്ഥാവകാശ നിയന്ത്രണ ബില്‍ പാസാക്കി യുഎസ്

യുഎസ് ജിപ്രതിനിധി സഭ ടിക് ടോക്കിൻ്റെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിനുള്ള ബില്ലിൽ വോട്ട് ചെയ്‌തു.

Regulate TikTok ownership  Chinese Communist Party CCP  US on tiktok  House Republicans
Citing India, US Lawmakers Vote On Bill To Regulate TikTok Ownership

വാഷിങ്ടൺ (യു എസ്) :നാല് വർഷം മുമ്പ് ടിക് ടോക് നിരോധിച്ചു കൊണ്ടുള്ള ഇന്ത്യയുടെ ധീരമായ നീക്കത്തെ അഭിനന്ദിച്ച് യുഎസ് നിയമനിർമ്മാതാക്കൾ. ചൈനീസ് ആപ്പിനെതിരായ നിയമനിർമ്മാണത്തെ പിന്തുണച്ച് വോട്ട് ചെയ്‌തതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ മാതൃകയെ കുറിച്ച് അമേരിക്കന്‍ ജനപ്രതിനിധി സഭ പ്രതികരിച്ചത്. ഒരു പ്രധാന ഉഭയകക്ഷി നീക്കത്തിൽ, ഇന്ത്യൻ അമേരിക്കൻ കോൺഗ്രസുകാരനും ഡെമോക്രാറ്റുമായ രാജാ കൃഷ്‌ണമൂർത്തിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗം മൈക്ക് ഗല്ലഗെയും ചേർന്ന് കൊണ്ടുവന്ന പ്രൊട്ടക്റ്റിങ് അമേരിക്കൻസ് ഫ്രം ഫോറിൻ അഡ്‌വേർസറി കൺട്രോൾഡ് ആപ്ലിക്കേഷന്‍ നിയമം 352, 65 വോട്ടുകൾക്ക് ജനപ്രതിനിധിസഭ പാസാക്കി.

യു എസില്‍ ടിക്‌ ടോക് പോലുള്ള വിദേശ ആപ്ലിക്കേഷനുകളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിനുള്ള ബിൽ വൈറ്റ് ഹൗസിലേക്ക് പ്രസിഡന്‍റ് ഒപ്പിടുന്നതിനായി കൊണ്ടുപോകുന്നതിന് മുൻപായി അത് സെനറ്റിലേക്ക് അയച്ചു. ആപ്പ് നിരോധിക്കാൻ 2020 ൽ ഇന്ത്യ എടുത്ത തീരുമാനത്തെക്കുറിച്ച് നിരവധി നിയമനിർമ്മാതാക്കൾ ആ അവസരത്തില്‍ പരാമർശിച്ചിരുന്നു. 2020 ൽ ഇന്ത്യയുടെ ദേശീയ സുരക്ഷയെ സംരക്ഷിക്കുന്നതിനായി ടിക്‌ ടോക് ഉൾപ്പെടെയുള്ള ചൈനീസ് നിര്‍മ്മിത 59 ആപ്പുകൾ ഇന്ത്യയില്‍ നിരോധിച്ചുവെന്ന് കോൺഗ്രസ് അംഗം ഗ്രെഗ് മർഫിയുടെ ഓഫിസ് പ്രസ്‌താവനയിൽ പറഞ്ഞു.

ടിക്‌ ടോക് എക്‌സിക്യൂട്ടീവുകളിൽ നിന്നുള്ള സുതാര്യത ഇല്ലായ്‌മയും ഉപയോക്തൃ സ്വകാര്യതയും വിവരങ്ങള്‍ സംരക്ഷിക്കാനുള്ള അവരുടെ മനസില്ലായ്‌മയും സർക്കാർ ഉപകരണങ്ങളിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിരോധിക്കാൻ യൂറോപ്യൻ യൂണിയനും കാനഡയും പോലുള്ള അയൽ സർക്കാരുകളെ പ്രേരിപ്പിച്ചുവെന്നും പ്രസ്‌താവനയില്‍ പറയുന്നു. അമേരിക്കൻ പൗരന്മാരെ ടാർഗെറ്റു ചെയ്യാനും നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും ചൈന ടിക് ടോക് ഉപയോഗിക്കുന്നുവെന്ന് മർഫി അറിയിച്ചു. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുമായും അതിന്‍റെ രഹസ്യാന്വേഷണ സേവനങ്ങളുമായും പങ്കിടുന്ന സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ ആപ്പ് ശേഖരിക്കുന്നു. അതിൻ്റെ നിലവിലെ ഉടമസ്ഥതയിൽ, ഇത് ഗുരുതരമായ ദേശീയ സുരക്ഷ ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്നും മർഫി പറഞ്ഞു.

ബിൽ സെനറ്റ് പാസാക്കിയാൽ പ്രസിഡന്‍റ് ഒപ്പുവക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, ടിക്‌ ടോക് പോലുള്ള ആപ്പുകളെ ബില്ലിൽ നിരോധിക്കില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 'ഈ ബിൽ മുന്നോട്ടുപോകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. വേഗത്തിൽ നടപടിയെടുക്കാൻ ഞങ്ങൾ ശ്രമിക്കും. ഈ ബിൽ പ്രധാനമാണ്, ഞങ്ങൾ ഈ നടപടിയെ സ്വാഗതം ചെയ്യുന്നു' -എന്ന് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജെയ്‌ക്ക് സള്ളിവൻ പറഞ്ഞു.

അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങൾക്കും തങ്ങളുടെ വിശാലമായ ദേശീയ സുരക്ഷയ്ക്കും ഭീഷണിയാകുന്ന, യു എസിൽ പ്രവർത്തിക്കുന്ന ചില സാങ്കേതിക സേവനങ്ങൾ ഉയർത്തുന്ന ഭീഷണി നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. 'ഈ ബിൽ ടിക്‌ ടോക്, പിരീഡ് പോലുള്ള ആപ്പുകളെ നിരോധിക്കില്ല. ഞാൻ ഇപ്പോൾ പ്രസ്‌താവിച്ചതു പോലെ, ഈ ആപ്പുകളുടെ ഉടമസ്ഥാവകാശം അവയെ ചൂഷണം ചെയ്യാനോ നമ്മളെ ദ്രോഹിക്കാനോ കഴിയുന്നവരുടെ കൈകളിൽ ആയിരിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്' -കരീൻ ജീൻ പിയറി പറഞ്ഞു. സെനറ്റ് വളരെ വേഗത്തിൽ നടപടി എടുക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കരീൻ ജീൻ പിയറി കൂട്ടിച്ചേർത്തു.

ഒരു പ്രസ്‌താവനയിൽ, ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി റാങ്കിങ് അംഗമായ ഗ്രിഗറി ഡബ്ല്യു. മീക്‌സ് (Gregory W. Meeks), ടിക്‌ ടോക്കിനെ പ്രവർത്തനപരമായി നിരോധിക്കുന്ന നിയമനിർമ്മാണത്തിനെതിരെ വോട്ട് ചെയ്‌തതായി പറഞ്ഞു. നിയമനിർമ്മാണം എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന് ഫലത്തിൽ കോൺഗ്രസിന്‍റെ മേൽനോട്ടമില്ലാതെ വിശാലമായ വിവേചനാധികാരം നൽകുന്നു. ഇത് അമേരിക്കൻ ചരിത്രത്തിൽ അഭൂതപൂർവമായ നീക്കമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ പ്രത്യേകിച്ച് കുട്ടികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ക്രൂരമായ ഭരണകൂടം ഉയർത്തുന്ന ദേശീയ സുരക്ഷ അപകടങ്ങൾ ലഘൂകരിക്കുന്നതിനും സഹായിക്കുന്നതിന് ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടി (സിസിപി)യുമായുള്ള ബന്ധം ടിക് ടോക് വിച്‌ഛേദിക്കണമെന്ന് ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയ ആപ്പായ ടിക്‌ ടോക് ഉപയോഗത്തിലൂടെ പൊതുജനാഭിപ്രായം തങ്ങൾക്ക് അനുകൂലമാക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് നിർണായക നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് അംഗം ക്രിസ് സ്‌മിത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details