കോഴിക്കോട്:നൂറിലേറെ വീടുകളുണ്ട് കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ കൃഷ്‌ണപൊയിൽ ഭാഗത്ത്. ഇതിൽ മിക്ക വീട്ടുകാരും കിട്ടിയ വിലക്ക് വീടും സ്ഥലവും വീറ്റ് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു. ബാക്കിയുള്ളവർ വീടുകൾ പൂട്ടിയിട്ട് ദൂര ദിക്കുകളിലേക്ക് വാടകയ്‌ക്ക് പോയി.
ഇതിനെല്ലാം കാരണമായത് കൃഷ്‌ണപൊയിൽ ഭാഗത്തേക്ക് ഒഴുകിയെത്തുന്ന മലിനജലമാണ്.
മെഡിക്കൽ കോളജിന്‍റെ പരിസരത്തുള്ള നിരവധി ഹോട്ടലുകളിലെയും ലോഡ്‌ജുകളിലെയും ലാബുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയുമൊക്കെ മലിനജലം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. താഴ്ന്ന പ്രദേശമായ കൃഷ്‌ണപൊയിലിലെ വീടുകളിലെ മുറ്റത്തും പറമ്പിലും റോഡിലുമെല്ലാം മലിനജലം പരന്നൊഴുകുകയാണ്.
വീട്ടിനകത്തും പുറത്തും ഇരിക്കണമെങ്കിൽ മൂക്കുപൊത്തേണ്ട സാഹചര്യമാണ്. മഴക്കാലത്താണ് പ്രശ്‌നം ഏറെയും രൂക്ഷമാകുന്നത്. ചെറിയ മഴ പെയ്യുമ്പോഴേക്കും ഈ ഭാഗത്തെ സ്ഥാപനങ്ങളിലെ ശുചിമുറികളിലെ
മാലിന്യമുൾപ്പെടെ കൃഷ്‌ണപൊയിൽ ഭാഗത്തേക്ക് തുറന്നു വിടുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
കൃഷ്‌ണപൊയിൽ ഭാഗത്തെ മലിന ജലത്തിൻ്റെ ദുരിതം കൂടിയതോടെ സ്ഥലം മാറിപ്പോയ ആളുകളുടെ പറമ്പുകളിൽ അവരറിയാതെ തീറ്റ പുല്ലുകൾ വ്യാപകമായി വച്ചുപിടിപ്പിച്ചിട്ടുണ്ട്. തുറന്നു വിടുന്ന മലിനജലം ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് സ്ഥലം ഉടമകളും പ്രദേശവാസികളും പറയുന്നത്.
മെഡിക്കൽ കോളജ് ഭാഗത്തെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കുമെല്ലാം എളുപ്പത്തിൽ എത്തിച്ചേരാവുന്ന മാർഗമാണ് കൃഷ്‌ണപൊയിൽ റോഡ്. എന്നാല്‍ റോഡിൽ നിറയെ മലിന ജലം പരന്നൊഴുകാൻ തുടങ്ങിയതോടെ ഏറെ ദൂരം ചുറ്റി സഞ്ചരിച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്‌കൂളിലെത്തുന്നത്.