കണ്ണൂര്‍:മകരം പിറന്നതോടെ അണ്ടലൂരിന് ചുറ്റുമുള്ള നാല് ഊരുകളായ മേലൂര്, അണ്ടലൂര്‍, പാലയാട്, ധര്‍മ്മടം ദേശങ്ങളില്‍ തിറയാട്ടങ്ങള്‍ക്കുള്ള തുടികൊട്ടായി (Festival Season Started In Kannur Andaloor). ഈ ഗ്രാമങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങള്‍ കണ്ടറിഞ്ഞാല്‍ ഏവരേയും അത്ഭുതപ്പെടുത്തും. മുഴുവന്‍ വീടുകളും വൃത്തിയാക്കി വെള്ളപൂശി മോടി പിടിപ്പിക്കും. വീട്ടുപറമ്പും വീഥികളും വൃത്തിയാക്കി മനോഹരമാക്കും. കുംഭം 1 മുതല്‍ 7 വരെയാണ് അണ്ടലൂര്‍ കാവിലെ തിറ ആഘോഷിക്കുന്നത്. ഈ ദിവസങ്ങളില്‍ ധര്‍മ്മടം പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും ദൈവത്താര്‍ ഈശ്വരന്‍റെ വാനരപ്പടയാകുമെന്നാണ് വിശ്വസിച്ചു പോന്നത്.
കണ്ണൂര്‍ അണ്ടലൂരിൽ തിറയാട്ടങ്ങള്‍ക്ക് തുടക്കം - കണ്ണൂരിൽ തിറയാട്ടങ്ങള്‍ക്ക് തുടക്കം
മകരം പിറന്നതോടെ കണ്ണൂര്‍ അണ്ടലൂരിന് ചുറ്റുമുള്ള നാല് പ്രദേശങ്ങളിൽ തിറയാട്ടങ്ങള്‍ക്കുള്ള തുടികൊട്ട് ആരംഭിച്ചു
Published : Feb 11, 2024, 7:54 PM IST
ഉത്സകാലങ്ങളില്‍ മത്സ്യ മാംസാദികളും മദ്യവും ഉപേക്ഷിച്ച് എല്ലാവരും കഠിന വ്രതം നോല്‍ക്കും. തെങ്ങു ചെത്തും മത്സ്യബന്ധനവും ഉപജീവനമാക്കിയവര്‍ പോലും ദേവഭോജ്യങ്ങളായ അവിലും മലരും പഴവുമാണ് മുഖ്യ ഭക്ഷണമാക്കുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ പഴയ പാത്രങ്ങളൊന്നും ഉപയോഗിക്കില്ല. എല്ലാ വീടുകളിലും പുത്തന്‍ കലങ്ങളും ചട്ടികളുമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇതോടനുബന്ധിച്ച് അണ്ടലൂര്‍ കാവിന്‍റെ പരിസരങ്ങളിലും ചെറുകവലകളിലും കടകളിലുമൊക്കെ മണ്‍പാത്രങ്ങള്‍ വില്‍പ്പനക്കൊരുക്കി വെച്ചിട്ടുണ്ട്. തലച്ചുമടയായി മണ്‍പാത്ര വില്‍പ്പനക്കാര്‍ വീടുകള്‍ തോറും എത്തും. അണ്ടലൂരില്‍ മേലേക്കാവിലും താഴെക്കാവിലുമായാണ് തിറയാട്ടങ്ങള്‍ നടക്കുക.
രാമായണ കഥയുമായി ബന്ധപ്പെടുത്തിയിട്ടാണ് കാവിലെ ഉത്സവ ചടങ്ങുകള്‍. മേലേക്കാവ് അയോദ്ധ്യയായും താഴെക്കാവ് ലങ്കയായും സങ്കല്‍പ്പിക്കും. പ്രധാന ദൈവമായ ദൈവത്താര്‍ ഈശ്വരന്‍ ഇവിടെ ശ്രീരാമചന്ദ്രനാണ്. അങ്കക്കാരന്‍ ലക്ഷ്‌മണനും ബപ്പൂരന്‍ ഹനുമാനായും കോലം ധരിക്കുന്നു. മുടിയണിഞ്ഞ ശേഷം ലങ്കയെന്ന സങ്കല്‍പ്പത്തില്‍ താഴെക്കാവില്‍ ഘോരയുദ്ധം ചെയ്‌ത് ശ്രീരാമന്‍റെ പത്‌നിയായ സീതയെ വീണ്ടെടുക്കുന്നതിലൂടെയാണ് ഉത്സവം പൂര്‍ത്തിയാവുന്നത്. കുംഭം നാല് മുതല്‍ ഏഴ് വരെയാണ് ദൈവം തിരുമുടിയണിഞ്ഞ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കി അനുഗ്രഹം ചൊരിയുന്നത്.