തിരുവനന്തപുരം: 2024 ലോക ഫിഷറീസ് ദിനാഘോഷത്തിന്‍റെ ഭാഗമായി കേരളത്തെ രാജ്യത്തെ മികച്ച മറൈൻ സ്‌റ്റേറ്റായും കൊല്ലം ജില്ലയെ മികച്ച മറൈൻ ജില്ലയായും അംഗീകരിച്ചിരുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തെ തീരദേശ മേഖലയുടെ വികസനത്തിനായി ഒരു തീരദേശ പാക്കേജ് അനുവദിക്കും. ഈ വർഷം ഇതിനായി 75 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
55.17 കോടി രൂപ ചെലവ് വരുന്ന കോഴിക്കോട് സെൻട്രൽ ഫിഷ് മാർക്കറ്റിന്‍റെയും 48.24 കോടി രൂപ ചെലവ് വരുന്ന ആലുവ ഫിഷ് മാർക്കറ്റിന്‍റെയും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കാസർകോട്, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ 2025 മാർച്ച് മാസത്തോട് കൂടിയും മുതലപ്പൊഴി ഹാർബർ 2026 ഡിസംബറിലും പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.
ഈ വർഷവും മത്സ്യബന്ധന മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി മത്സ്യബന്ധന മേഖലയുടെ വിഹിതം 295.12 കോടിയായി ഉയർത്തി. ഇതിൽ സംസ്ഥാന ഫിഷറീസ് വകുപ്പിനുള്ള 163.31 കോടിയും ഹാർബർ എഞ്ചിനീയറിങ് വകുപ്പിന് 35.31 കോടിയും ഫിഷറീസ് ആൻഡ് ഓഷ്യൻസ് സ്‌റ്റഡീസ് സർവകലാശാലയ്‌ക്ക് 35.50 കോടി രൂപയും ഉൾപ്പെടുന്നു. കേന്ദ്ര സഹായമായി 61 കോടി രൂപ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലോര മത്സ്യബന്ധന പരിപാടിക്ക് 41.10 കോടി രൂപയും ഉൾനാടൻ മത്സ്യബന്ധന പദ്ധതിക്കായി 80.91 കോടി രൂപയും വകയിരുത്തി. അക്വാ കൾച്ചർ രംഗത്തെ ഉത്‌പാദനം വർധിപ്പിക്കുന്നതിനായി 67.5 കോടി രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.
തീരദേശ വികസന പദ്ധതിക്കായി 2025-26 സാമ്പത്തിക വർഷത്തിൽ 176.98 കോടി രൂപ വകയിരുത്തി. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യം മാനവശേഷി വികസന പദ്ധതികൾക്കായി 139.9 കോടി രൂപ വകയിരുത്തിയതായി മന്ത്രി അറിയിച്ചു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും സ്‌കോളർഷിപ്പ് നൽകുന്നതിനും മത്സ്യത്തൊഴിലാളി വനിതകളുടെ ഉന്നമനത്തിനും ഒമ്പത് കോടി രൂപ അധികമായി വകയിരുത്തി. ഇതുവഴി മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യം മാനവശേഷി വികസന പദ്ധതി വിഹിതം 49 കോടി രൂപയായി വർധിപ്പിച്ചതായി കെഎൻ ബാലഗോപാൽ പറഞ്ഞു. കൊല്ലം നീണ്ടകരയിൽ യാൻ ട്വിസ്‌റ്റിങ് യൂണിറ്റ് ആൻഡ് നെറ്റ് ഫാക്‌ടറി ആരംഭിക്കുന്നതിനായി അഞ്ച് കോടി രൂപ അധികമായി വകയിരുത്തിയതായി മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.