കേരളം

kerala

ETV Bharat / state

'ഐടി മേഖലയ്ക്ക് സംസ്ഥാനം നൽകുന്നത് വലിയ പ്രാധാന്യം'; ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ മുഖ്യമന്ത്രി - CM ON INVEST KERALA GLOBAL SUMMIT

ഐടി വ്യവസായം മറ്റ് മേഖലയിലെ തൊഴിൽ സാധ്യതകൾക്ക് കൂടി വഴി തുറക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

CM PINARAYI VIJAYAN  INVEST KERALA GLOBAL SUMMIT  CM ABOUT IT SECTOR  ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി
INVEST KERALA GLOBAL SUMMIT (ETV Bharat)

By ETV Bharat Kerala Team

Published : Feb 22, 2025, 9:22 PM IST

എറണാകുളം:ഐടി വ്യവസായം കേരളത്തിന് അനുയോജ്യമെന്നും ഐടി മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാനം നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഐടി മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖരായ 31 നിക്ഷേപകർ പങ്കെടുത്ത വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സർക്കാർ ഐടി മേഖലയിലുള്ള നിക്ഷേപങ്ങൾക്ക് വളരെ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഭൂമിയും, പ്രകൃതി വിഭവങ്ങളും ആവശ്യമില്ലാത്ത ഐടി വ്യവസായം, കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് അനുയോജ്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന മേഖലകളിൽ ഒന്നാണ് ഐടി.

കേരളത്തിലെ മൂന്ന് ഐടി പാർക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ രണ്ടായിരത്തോളം രജിസ്റ്റർ ചെയ്‌ത കമ്പനികളിലായി ഏകദേശം രണ്ട് ലക്ഷത്തോളം ഐടി പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 30 ശതമാനത്തിൽ അധികം സ്ത്രീ തൊഴിലാളികളാണ്. ഐടി വ്യവസായം പരോക്ഷമായി മറ്റ് മേഖലയിലെ തൊഴിൽ സാധ്യതകൾക്ക് കൂടിയാണ് വഴി തുറക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഐടി മേഖലയ്ക്ക് പിന്തുണ നൽകുന്ന സുരക്ഷാ ജീവനക്കാർ, ഡ്രൈവർമാർ, ഹോട്ടലുകൾ തുടങ്ങി അനുബന്ധമേഖലയിലുള്ള തൊഴിൽ സാധ്യതകൾ സൃഷ്‌ടിക്കപ്പെടുന്നത് വഴി അനവധി ആളുകൾക്ക് ഉപജീവനത്തിനുള്ള പിന്തുണ കൂടിയായി മാറുകയാണ്. സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യ മേഖലയിലും നമ്മൾ മുന്നിലാണ്. മൂന്നര കോടി ആളുകളിലേക്ക് ഇൻ്റർനെറ്റ് കണക്‌ടിവിറ്റി എത്തിക്കഴിഞ്ഞു. വിദ്യാഭ്യാസകാലഘട്ടം മുതൽ കുട്ടികളുടെ നൈപുണ്യ വികസനത്തിനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്.

ഡിജിറ്റൽ സാക്ഷരത നേടിയ സമൂഹവും പ്രഗത്ഭരായ ഉദ്യോഗാർഥികളും മേഖലയിലേക്ക് എത്തുന്ന നിക്ഷേപകർക്ക് ഗുണകരമാകും. അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) വ്യവസായത്തിനും അക്കാദമിക മേഖലയ്ക്കും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിച്ച് വരികയാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേർണിങ്, റോബോട്ടിക്‌സ്, ക്ലൗഡ് ടെക്നോളജി, വെർച്വൽ റിയാലിറ്റി എന്നിവയുൾപ്പെടെയുള്ള ഭാവി സാങ്കേതികവിദ്യയിൽ എഞ്ചിനീയറിങ് വിദ്യാർഥികൾക്കായി വിവിധ കോഴ്‌സുകൾ നടത്തുന്നുണ്ട്. ഇതുവഴി വിദ്യാർഥികൾക്ക് പഠനം പൂർത്തിയാകുന്നതോടെ തൊഴിലുറപ്പാക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അക്കാദമിക - വ്യവസായ സഹകരണം ഊർജ്ജിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പ്രകൃതി വിഭവങ്ങളാലും ആയുർവേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതികളാലും മിതമായ കാലാവസ്ഥയാലും സമ്പന്നമാണ് കേരളം. നീതി ആയോഗ് സൂചനയിൽ ഒന്നാം സ്ഥാനത്തെത്താൻ കേരളത്തിന് സാധിച്ചു. ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ആവശ്യങ്ങളും ആശങ്കകളും നേരിട്ട് മനസിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇൻവെസ്റ്റ കേരള ഗ്ലോബൽ സമ്മിറ്റ്.

വ്യവസായികൾക്ക് തങ്ങളുടെ വ്യവസായ വിപുലീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും. കേരളത്തിൽ നിക്ഷേപകർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

Also Read:ഇനി വേറെ ലെവല്‍...! കേരളത്തില്‍ നിക്ഷേപത്തിന് താത്‌പര്യമറിയിച്ച് കമ്പനികള്‍, ആഗോള നിക്ഷേപക ഉച്ചകോടിയില്‍ വാഗ്‌ദാനങ്ങളേറെ

ABOUT THE AUTHOR

...view details