വിജയാഘോങ്ങള്‍ തത്സമയം...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുംബൈയില്‍ ഗംഭീര വരവേല്‍പ്പ്; വിജയാഘോഷം തത്സമയം... - WC Victory celebration in Mumbai - WC VICTORY CELEBRATION IN MUMBAI

Published : Jul 4, 2024, 4:30 PM IST
|Updated : Jul 4, 2024, 10:05 PM IST
ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ ടി20 ടീം ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്. 13 വർഷത്തിന് ശേഷമാണ് ഒരു വേള്‍ഡ് കപ്പ് കിരീടം ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയുടെ ഈ മിന്നും നേട്ടം അതിഗംഭീരമായി ആഘോഷിക്കുകയാണ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). മുംബൈയില്‍ ഓപ്പൺ ബസ് റൈഡ്, വാങ്കഡെയിൽ വിജയാഘോഷ ചടങ്ങ് തുടങ്ങി വിപുലമായ ആഘോഷമാണ് ബിസിസിഐ ഒരുക്കുന്നത്.
ഇന്ന് രാവിലെ ബാര്‍ബഡോസില്‍ നിന്ന് ഡൽഹിയിൽ വിമാനമിറങ്ങിയ ഇന്ത്യന്‍ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് പ്രഭാത ഭക്ഷണം കഴിച്ചത്. ടി20 വിജയത്തോടെ ഇന്ത്യന്‍ ടീമില്‍ മുന്‍ നിരയിലുണ്ടായിരുന്ന വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർ ട്വൻ്റി 20 യിൽ നിന്ന് വിടപറയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ വിജയാഘോഷം സവിശേഷമാണ്. ടൂർണമെൻ്റിൽ തോൽവിയറിയാതെ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമായി കൂടി ഇന്ത്യ മാറി.
LIVE FEED
വിരമിക്കല്‍ ഏറെ ദൂരത്തെന്ന് ബുംറ; രോഹിത് ഇത്രയധികം വികാരാധീനനാകുന്നത് ആദ്യമായി കാണുന്നുവെന്ന് കോലി
ലോകകപ്പ് നേടുന്നത് ഒരു പ്രത്യേക അനുഭൂതിയെന്ന് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ. തൻ്റെ കരിയറിന് തിരശ്ശീലയിടാന്‍ ഇനിയും ഒരുപാട് സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
15 വർഷത്തെ തൻ്റെ കരിയറിൽ ആദ്യമായാണ് രോഹിത് ഇത്രയധികം വികാരാധീനനാകുന്നത് കാണുന്നതെന്ന് കോലി പറഞ്ഞു. '15 വർഷത്തിനിടെ ആദ്യമായാണ് രോഹിത് ഇത്രയധികം വികാരം പ്രകടിപ്പിക്കുന്നത് ഞാൻ കാണുന്നത്. ആ രാത്രി (2011 ലോകകപ്പ് വിജയത്തിന് ശേഷം) കരഞ്ഞ സീനിയര്‍ താരങ്ങളുടെ വികാരം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോൾ എനിക്കത് മനസിലാകുന്നു.'- കോലി പറഞ്ഞു.
ടീം ഇന്ത്യക്ക് 125 കോടി സമ്മാനം; ചെക്ക് ബിസിസിഐ കൈമാറി
13 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പ് എത്തിച്ച ഇന്ത്യന്‍ ടീമിന് 125 കോടി രൂപ സമ്മാനത്തുക കൈമാറി ബിസിസിഐ.
ക്രെഡിറ്റ് ഹാര്‍ദിക്കിനെന്ന് രോഹിത് ശർമ്മ
ലോകകപ്പ് ഫൈനലിലെ നിർണായക അവസാന ഓവറിന് ഹാർദിക്കിനെ പ്രശംസിച്ച് ക്യാപ്‌റ്റന്‍ രോഹിത് ശർമ്മ. സൂര്യ കുമാർ യാദവിൻ്റെ ബൗണ്ടറി ക്യാച്ചിനെക്കുറിച്ചും രോഹിത്ത് അനുമോദന ചടങ്ങില്‍ പറഞ്ഞു.
ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ടീമിൻ്റെ കഴിവിനെ പ്രശംസിച്ചു. 2023 ഏകദിന ലോകകപ്പിന് ശേഷവും ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി തുടരാൻ തന്നെ പ്രേരിപ്പിച്ച രോഹിത് ശർമ്മയുടെ ഫോൺ കോളും ദ്രാവിഡ് ചടങ്ങില്‍ അനുസ്‌മരിച്ചു.
വാങ്കഡെ സ്റ്റേഡിയത്തിൽ അനുമോദന ചടങ്ങ് ആരംഭിച്ചു
ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ അനുമോദന ചടങ്ങ് വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ചടങ്ങില്‍ താരങ്ങളെ ബിസിസിഐ അഭിനന്ദിക്കും. ബോർഡ് പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുകയും അനുമോദന ചടങ്ങില്‍ വെച്ച് നൽകും.
വാങ്കഡെ സ്റ്റേഡിയത്തിൽ നൃത്തം ചെയ്‌ത് ഇന്ത്യന്‍ ടീം
വാങ്കഡെ സ്റ്റേഡിയത്തിൽ ഢോളിൻ്റെ താളത്തിൽ നൃത്തം ചെയ്‌ത് ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീം വാങ്കഡെ സ്റ്റേഡിയത്തിലെത്തി
ഇന്ത്യന്‍ ടീം വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിച്ചു. പതിനായിരക്കണക്കിണ് ആരാധകരുടെ അകമ്പിടയോടെയാണ് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തിലെത്തിയത്.
'ഇന്ത്യ... ഇന്ത്യ'; മുംബൈ തെരുവില്‍ അലയടിച്ച് ജയ് വിളി
ലോകകപ്പ് കിരീടവുമായി വിക്‌ടറി പരേഡിന് പ്രൗഡി കൂട്ടി ആരാധകരുടെ ആരവം. 'ഇന്ത്യ... ഇന്ത്യ' എന്ന ആര്‍പ്പുവിളിയോടെയാണ് ആരാധകര്‍ പരേഡിനെ വരവേല്‍ക്കുന്നത്. പ്രത്യേക ഓപ്പൺ ടോപ്പ് ബസിൽ നിന്ന് ഇന്ത്യന്‍ ടീമിന്‍റെ കോച്ച് രാഹുൽ ദ്രാവിഡ് ആരാധകർക്ക് നേരെ കൈവീശി അഭിവാദ്യമര്‍പ്പിച്ചു. ഹാർദിക് പാണ്ഡ്യ വിരാട് കോലിക്ക് ട്രോഫി കൈമാറി.
വിജയത്തേരില്‍... ഇന്ത്യന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് ആരംഭിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് ആരംഭിച്ചു. ആര്‍പ്പുവിളികളോടെ പതിനായിരങ്ങളാണ് ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കുന്നത്. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്കാണ് പരേഡ് പോവുക.
വിജയാഘോഷങ്ങള്‍ തത്സമയം...
കനത്ത ട്രാഫിക് ഇന്ത്യന്‍ ടീമംഗങ്ങള്‍ സഞ്ചരിക്കുന്ന ബസ് കുടുങ്ങി
മുംബൈയുടെ തെരുവില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യൻ താരങ്ങൾ സഞ്ചരിക്കുന്ന ബസ് ആൾക്കൂട്ടത്തിനിടയിൽ കുടുങ്ങി. മുംബൈ പൊലീസ് ആളുകളെ പിരിച്ചുവിടാനുള്ള ശ്രമം നടത്തുന്നു.
ആരാധകർക്ക് ഗതാഗത അസൗകര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
ഇന്ത്യയുടെ വിജയാഘോഷത്തിന് മറൈൻ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും തടിച്ചുകൂടിയ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഗതാഗത അസൗകര്യമോ ക്രമക്കേടുകളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ മുംബൈ പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മറൈൻ ഡ്രൈവിലും പരിസരത്തും ട്രാഫിക് നിയന്ത്രണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ ടീം മറൈൻ ഡ്രൈവിലേക്ക് പുറപ്പെട്ടു
മുംബൈയില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ ടീം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണമാണ് ആരാധകർ നല്‍കിയത്. മുംബൈ പൊലീസിൻ്റെ അകമ്പടിയോടെയാണ് മറൈൻ ഡ്രൈവിലേക്ക് സംഘം പുറപ്പെട്ടത്. മറൈന്‍ ഡ്രൈവില്‍ നിന്നാണ് വിജയ പരേഡ് ആരംഭിക്കുന്നത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ മുംബൈ വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങി. ആര്‍പ്പുവിളികളോടെ വരവേറ്റ് ആരാധകര്‍. റോഡ് ഷോ ഉടന്‍ ആരംഭിക്കും.
ഇന്ത്യന്‍ ടീമിന് വാട്ടർ സല്യൂട്ട്
മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ സംഘത്തിന് അഗ്നിശമനസേന പ്രത്യേക വാട്ടർ സല്യൂട്ട് നൽകി.
ആരാധകക്കടലായി മറൈൻ ഡ്രൈവും വാങ്കഡെയും...
ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ വാങ്കഡെ സ്റ്റേഡിയത്തിന് പുറത്തും മറൈന്‍ ഡ്രൈവിലും ക്രിക്കറ്റ് ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. ആഹ്ളാദത്താല്‍ നൃത്തം ചെയ്‌താണ് ആരാധകര്‍ ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാനൊരുങ്ങുന്നത്. വിക്‌ടറി പരേഡ് വൈകുന്നേരം മറൈൻ ഡ്രൈവിൽ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ഉണ്ടാകും.
ഇന്ത്യന്‍ ടീം മുംബൈയില്‍...
ഇന്ത്യൻ ക്രിക്കറ്റ് ടീം മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലറങ്ങി.
രസംകൊല്ലിയായി മഴ, വിജയാഘോഷങ്ങള്‍ വൈകും
ടി20 ലോകകപ്പ് വിജയത്തിന് ശേഷം ജന്മനാട്ടില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ മുംബൈയില്‍ കാത്തുനില്‍കുന്ന ആരാധകര്‍ക്ക് മുന്നില്‍ രസംകൊല്ലിയായി മഴ. മഴ മൂലം വിക്‌ടറി പരേഡ് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീം വൈകിട്ട് 5:20 ന് ആയിരിക്കും മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തുക.
ഓപ്പൺ-ടോപ്പ് വിക്‌ടറി പരേഡ് ബസിന്‍റെ വിശേഷങ്ങള്‍...
ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാരുടെ ചിത്രങ്ങളുള്ള ഓപ്പൺ-ടോപ്പ് ബസില്‍ ലേബൽ ചെയ്‌തിട്ടുണ്ട്. ബസ് വാങ്കഡെ സ്‌റ്റേഡിയത്തിൽ എത്തിക്കഴിഞ്ഞു. നരിമാൻ പോയിന്‍റിലെ നാഷണൽ സെന്‍റർ ഫോർ പെർഫോമിങ് ആർട്‌സിൽ (എൻസിപിഎ) വെച്ച് ടീമംഗങ്ങള്‍ ബസില്‍ കയറും. ബസ് പരേഡ് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ച്, എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ 2011-ല്‍ ഐതിഹാസികമായ ഏകദിന ലോകകപ്പ് നേടിയ വാങ്കഡെ സ്‌റ്റേഡിയത്തിലെത്തും. മറൈൻ ഡ്രൈവ്, ഛത്രപതി ശിവജി മഹാരാജ് ഇന്‍ർനാഷണൽ എയർപോർട്ടിന്‍റെ ടി2 ടെർമിനൽ, വാങ്കഡെ സ്‌റ്റേഡിയം എന്നിവിടങ്ങളിൽ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ ഒത്തുകൂടിയിട്ടുണ്ട്.
'യുകെ 1845' കോൾ സൈനിലൂടെ രോഹിതിനും കോലിക്കും ആദരം അറിയിച്ച് വിസ്‌താര
ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിന് 'യുകെ 1845' എന്നാണ് വിസ്‌താര എയർലൈൻ നല്‍കിയ കോൾ സൈൻ. വിരാട് കോലിയോടും രോഹിത് ശർമ്മയോടുമുള്ള ആദര സൂചകമായാണ് അവരുടെ ജേഴ്‌സി നമ്പറുകൾ സൂചിപ്പിക്കുന്ന തരത്തില്‍ കോള്‍ സൈന്‍ നല്‍കിയത്. വിരാട് കോലിയുടെ ജേഴ്‌സി നമ്പർ 18 ആണ്, രോഹിത് ശർമ്മയുടെ ജേഴ്‌സി നമ്പർ 45-ഉം. 2024 ടി20 ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ഇരു താരങ്ങളും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2:55-ന് പറന്നുയർന്ന വിസ്‌താര വിമാനം വൈകിട്ട് 5:20-ന് മുംബൈയിൽ ഇറങ്ങും. മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൻ്റെ ടെർമിനൽ 2-ലാണ് വിമാനം ഇറങ്ങുക.
വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ആരാധക പ്രവാഹം
ഇന്ത്യന്‍ ടീമിന്‍റെ വിജയ പരേഡ് കാണാന്‍ നിരവധി ആരാധകരാണ് വാങ്കഡെ സ്‌റ്റേഡിയത്തിന് പിന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. ആരാധകര്‍ക്ക് സൗജന്യ പ്രവേശനം നല്‍കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഗേറ്റ് 2,3, 4 വഴി ആരാധകർക്ക് വാങ്കഡെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാം.