കേരളം

kerala

'മനു ഭാക്കര്‍ സമ്മര്‍ദത്തെ മറികടന്നു കഴിഞ്ഞു'; താരത്തിന്‍റെ പ്രകടനവും സാധ്യതകളും വിലയിരുത്തി സണ്ണി തോമസ് - Sunny Thomas on Manu Bhaker

By ETV Bharat Kerala Team

Published : Jul 27, 2024, 7:38 PM IST

പാരിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിള്‍ ഫൈനലിന് യോഗ്യത നേടിയ മനു ഭാക്കറിന്‍റെ പ്രകടനത്തെക്കുറിച്ച് ഇന്ത്യയുടെ മുന്‍ കോച്ച് സണ്ണി തോമസ് സംസാരിക്കുന്നു. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സണ്ണി തോമസിന്‍റെ പ്രതികണം.

paris Olympics 2024  Manu Bhaker  Olympics 2024 news  മനു ഭാക്കര്‍ സണ്ണി തോമസ്
സണ്ണി തോമസ്, മനു ഭാക്കര്‍ (ETV Bharat)

സണ്ണി തോമസ് സംസാരിക്കുന്നു (ETV Bharat)

കോട്ടയം:ടോക്കിയോ ഒളിമ്പിക്‌സിലെ പിഴവിന് മധുര പ്രതികാരം ചെയ്‌ത് പാരിസില്‍ ഫൈനലിലെത്തിയ മനു ഭാക്കറിന് നിര്‍ണായക മല്‍സരത്തില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ കഴിയണമെന്ന് ഇന്ത്യന്‍ മുന്‍ ഷൂട്ടിങ്ങ് കോച്ച് പ്രൊഫസര്‍ സണ്ണി തോമസ്. ഇടിവി ഭാരതിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം മനു ഭാക്കറിന്‍റെ പ്രകടനവും സാധ്യതകളും വിലയിരുത്തി.

"പാരീസില്‍ മൂന്ന് ഇനങ്ങളില്‍ മല്‍സരിക്കുന്ന മനു ഭാക്കറിന്‍റെ ഏറ്റവും പ്രധാന ഇനമാണ് വനിത 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍. ഈ ഇനത്തില്‍ മനു പങ്കെടുക്കുന്ന രണ്ടാം ഒളിമ്പിക്‌സാണിത്. ആദ്യ ഒളിമ്പിക്‌സില്‍ സ്വാഭാവികമായും താരങ്ങള്‍ക്ക് സമ്മര്‍ദവും പിരിമുറുക്കവും ഒക്കെ കാണും. പക്ഷേ മനു ഭാക്കര്‍ അത് മറികടന്നു കഴിഞ്ഞു. കഴിഞ്ഞ തവണ ടോക്കിയോ ഒളിമ്പിക്‌സില്‍ പിസ്റ്റളിന് നേരിട്ട തകരാര്‍ കണക്കിലെടുത്ത മനു ഭാക്കര്‍ ഇത്തവണ നല്ല ഒരുക്കത്തോടെ എല്ലാ സന്നാഹത്തോടെയുമാണ് പാരീസിലെത്തിയത്. "

ഒരു ഒളിമ്പിക്സില്‍ പങ്കെടുത്തതു കൊണ്ട് ഷൂട്ടിങ്ങ് താരങ്ങള്‍ക്ക് സമ്മര്‍ദം ഇല്ലാതാവുന്നില്ലെന്നും പ്രതീക്ഷകളും പിരിമുറുക്കവും ഓരോ ചാമ്പ്യന്‍ഷിപ്പ് കഴിയുമ്പോഴും ഏറുകയാണ് ചെയ്യുകയെന്നും സണ്ണി തോമസ് പറഞ്ഞു. " ഓരോ ഒളിമ്പിക്‌സും ഓരോ അനുഭവമാണ്. ഓരോ മല്‍സരത്തിലും ടെന്‍ഷന്‍ കൂടി വരും.

പുതുമുഖങ്ങള്‍ക്ക് ആദ്യമായി ഒളിമ്പിക് വേദിയിലെത്തുന്നതിന്‍റെ പരിഭ്രമമാണെങ്കില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് ഫോം നിലനിര്‍ത്തുന്നതിനെക്കുറിച്ചുള്ള ചിന്തകളാവും. ഇത്തവണ പാരീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 17 പേരുടേയും കന്നി ഒളിമ്പിക്‌സാണിത്. 4 പേര്‍ക്ക് മുന്‍ പരിചയമുണ്ട്. പക്ഷേ ആര്‍ക്കും സമ്മര്‍ദമില്ലാതെ കളിക്കാനാവുമെന്ന് കരുതേണ്ട. ടെന്‍ഷനെതിരെയല്ല പൊരുതേണ്ടത്. സമ്മര്‍ദത്തോടെ പൊരുതാന്‍ ശീലിക്കുകയാണ് വേണ്ടത്.

ജസ്പാല്‍ റാണ ആദ്യം ലോക ചാമ്പ്യനായപ്പോള്‍ ഒരു ടെന്‍ഷനുമില്ലാതെ വന്ന് ഷൂട്ട് ചെയ്ത് പോകുമായിരുന്നു. പിന്നീട് ലോക ചാമ്പ്യനായപ്പോള്‍ ടെന്‍ഷനായി. സ്ഥാനം നിലനിര്‍ത്താനുള്ള ചിന്തകളായി. പൊതുവേ ചെറുപ്പക്കാരായ ഷൂട്ടര്‍മാര്‍ക്ക് വലിയ സമ്മര്‍ദമില്ലാതെ പെര്‍ഫോം ചെയ്യാന്‍ കഴിയും. "

ഒളിമ്പിക്സിലെ ഒരു ഷൂട്ടറുടെ പ്രകടനം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. രാജ്യവര്‍ധന്‍ റാത്തോഡും വിജയകുമാറും ആദ്യ ഒളിമ്പിക്‌സില്‍ത്തന്നെ മെഡല്‍ നേടിയവരാണ്. അഭിനവ് ബിന്ദ്രയ്ക്കും ഗഗന്‍ നാരംഗിനും ആദ്യ ഒളിമ്പിക്‌സുകളില്‍ മെഡല്‍ കിട്ടിയില്ല.

ALSO READ: ഷൂട്ടിങ് റേഞ്ചില്‍ നിന്നും ഇന്ത്യയ്‌ക്ക് നല്ലവാര്‍ത്ത; മനു ഭാക്കര്‍ ഫൈനലില്‍ - Manu Bhaker into the final

മല്‍സര ദിവസത്തെ സാഹചര്യവും പ്രധാനമാണ്. ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ മനു ഭാക്കറിന് സാഹചര്യങ്ങള്‍ അനുകൂലമാണ്. ടെന്‍ഷനെതിരെ മല്‍സരിക്കാതെ ടെന്‍ഷനോടെ മല്‍സരിച്ച് ജയിക്കാനാണ് ശ്രമിക്കേണ്ടത്. നമ്മുടെ തൊട്ടടുത്തു നില്‍ക്കുന്ന താരവും അതേ ടെന്‍ഷനോടെയാണ് മല്‍സരിക്കുന്നത് എന്നതാണ് താരങ്ങള്‍ക്ക് ഞാന്‍ കൊടുക്കാറുള്ള ഉപദേശം. അത് മനസ്സിലാക്കി കാഞ്ചി വലിച്ചാല്‍ മെഡല്‍ ഉറപ്പാണ്" അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ABOUT THE AUTHOR

...view details