ചൈന തങ്ങളുടെ ഏതാണ്ട് എല്ലാ അയല്‍ക്കാരുമായി സംഘര്‍ഷത്തിലാണ്. തായ്‌വാന്‍, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, എന്തിനേറെ ബ്രൂണെയുമായി പോലും ചൈന നല്ല ബന്ധത്തിലല്ല. ദക്ഷിണ, കിഴക്കന്‍ ചൈനയിലെ തീരങ്ങളോടോ ദ്വീപുകളോടോ, പ്രത്യേക സാമ്പത്തിക മേഖലകളോടോ അമേരിക്കയുമായി സഖ്യമുള്ള രാജ്യങ്ങളോടോ എല്ലാം ചൈനയ്ക്ക് വിരോധമാണ്(The Big Brother Syndrome).
അമേരിക്കയുമായുള്ള പ്രതിരോധ കരാറുകള്‍ ഫിലിപ്പൈന്‍സിനും ജപ്പാനും, ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന നയന്‍ ഡാഷ് ലൈനിലെ ഭൂവിഭാഗങ്ങള്‍ക്ക് മേല്‍ അവകാശമുന്നയിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നു എന്നാണ് ചൈന കരുതുന്നത്. ധാതു സമ്പന്നമായ എക്സ്‌ക്ലൂസീവ് സാമ്പത്തിക മേഖലയാണ് വിയറ്റ്‌നാമുമായുള്ള പ്രശ്‌നത്തിന് കാരണം(India).
ചൈനയെ സംബന്ധിച്ചിടത്തോളം എന്നും തായ്‌വാനുമായുള്ള പുനരേകീകരണത്തിന് മുന്‍ഗണന. എന്നാല്‍ തായ്‌വാനെ ആയുധീകരിക്കുകയും അമേരിക്കയുടെ ഉന്നത നേതാക്കള്‍ അടിക്കടി തായ്‌വാന്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നത് ചൈനയ്ക്കുള്ള ശക്തമായ സന്ദേശമാണ്. ചൈനയുടെ നയങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്ന് മാത്രമല്ല തായ്‌വാന്‍റെ സ്വതന്ത്ര രാജ്യമെന്ന ആശയത്തെ അവര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. അമേരിക്കയുടെ പ്രാദേശിക സഖ്യത്തില്‍ ദക്ഷിണ കൊറിയക്ക് ദുര്‍ബലമായ ബന്ധമേയുള്ളൂ എന്നാണ് എന്നും ചൈന കരുതിയിരുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയുമായുള്ള സൈനിക ബന്ധം വര്‍ദ്ധിക്കുന്തോറും സോളുമായുള്ള ബീജിംഗിന്‍റെ ഭിന്നതകളും വര്‍ദ്ധിക്കുന്നു(China).
ബീജീംഗിന് അഭിപ്രായ ഭിന്നതകളുള്ള രാജ്യങ്ങള്‍ ഇന്ത്യയെ സഖ്യകക്ഷിയായി കരുതുന്നു. കാരണം ഇന്ത്യ ചൈനയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന അവകാശവാദം ഉയര്‍ത്തുന്നില്ല. ലഡാക്കിലെ സംഘര്‍ഷകാലത്ത് കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഏറെ സഹായകമായി. എന്‍റെ ശത്രുവിന്‍റെ ശത്രു മിത്രം എന്ന കാലങ്ങളായുള്ള തത്വവും ഇവിടെ ഉപയോഗപ്രദമായി(Special economic zone).
വിയറ്റ്നാമുമായുള്ള ഇന്ത്യയുടെ സൈനിക ബന്ധം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. വിയറ്റ്‌നാം തീരത്തെ എണ്ണ പര്യവേഷണത്തിനായി ഇന്ത്യ നിക്ഷേപം വരെ നടത്തിക്കഴിഞ്ഞു. ഇന്ത്യ വിയറ്റാനാമിനും ഫിലിപ്പൈന്‍സിനും ബ്രഹ്മോസ് മിസൈലും നല്‍കി. ജപ്പാനൊപ്പം ക്വാഡിലും(QUAD) ഇന്ത്യ അംഗമായി. ഇന്തോനേഷ്യയുടെ സബാഗ് തുറമുഖം ഇന്ത്യന്‍ നാവിക കപ്പലുകളുടെ പ്രവര്‍ത്തന കേന്ദ്രമാക്കി. ചൈനയുമായി തര്‍ക്കമുള്ള രാഷ്‌ട്രങ്ങളിലേക്ക് ഇന്ത്യ തങ്ങലുടെ സുരക്ഷാ സഹകരണം ക്രമേണ വ്യാപിപ്പിക്കുകയാണ്.
ഇന്ത്യയും ചൈനയും തങ്ങളുടെ ചെറു അയല്‍ക്കാരോട് പുലര്‍ത്തുന്ന സമീപനത്തില്‍ വ്യത്യാസമുിണ്ടാകാം. എന്നാല്‍ വലിയ കരുത്തനായ ഒരു അയല്‍ക്കാരന്‍ എപ്പോഴും ചെറു രാഷ്‌ട്രങ്ങള്‍ക്ക് ഭീഷണിയാണ് എന്ന ആഗോള തത്വം നിലനില്‍ക്കുന്നു. ഇന്ത്യയുടെ താത്പര്യങ്ങള്‍ എത്ര നല്ലതായാലും അതിനെ ചെറിയ അയല്‍ രാജ്യങ്ങളായ മാലി ദ്വീപുകള്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയവര്‍ സംശയദൃഷ്‌ടിയോടെയേ വീക്ഷിക്കൂ.
അടുത്തിടെ ചൈനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സു ഇന്ത്യയുടെ താത്പര്യങ്ങളെക്കുറിച്ച് അവിടുത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത് എങ്ങനെയാണെന്ന് നാം കണ്ടതാണ്. ഇന്ത്യ മാലി ദ്വീപിന് സമ്മാനിച്ച വിമാനങ്ങള്‍ പറത്താന്‍ സൈനികേതര ഉദ്യോഗസ്ഥരെ അയച്ചപ്പോള്‍ യൂണിഫോമിലോ അല്ലാതെയോ ഉള്ള ഇന്ത്യന്‍ സൈനികരെ മെയ് പത്തിന് ശേഷം നമ്മുടെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നായിരുന്നു മൊയ്‌സുവിന്‍റെ പരാമര്‍ശം.
ഇതിന് സമാന്തരമായാണ് മാലിദ്വീപിയന്‍ സര്‍ക്കാര്‍ ചൈനയുമായി ഒരു സൈനിക പരിശീലന സൗജന്യ സൈനിക സഹായ പദ്ധതിക്കുള്ള ധാരണയില്‍ ഏര്‍പ്പെട്ടത്. തുര്‍ക്കി മാലിദ്വീപിലെ സൈന്യത്തെ പരിശീലിപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. പാരമ്പര്യം തകര്‍ത്ത്, ഇന്ത്യയെ അവഗണിച്ച് കൊണ്ട് മൊയ്‌സു അധികാരം ഏറ്റെടുത്ത് ആദ്യമായി ചൈന സന്ദര്‍ശിക്കുകയും ചെയ്‌തു.
കരുത്തരായത് കൊണ്ട് ഇന്ത്യ മറ്റുള്ളവരെ ഭയപ്പെടുത്തുന്നു എന്നും മൊയ്‌സു ആരോപിച്ചു. വല്യ ഭയപ്പെടുത്തലുകാര്‍ അയല്‍രാജ്യങ്ങള്‍ പ്രതിസന്ധികളില്‍ അകപ്പെടുമ്പോള്‍ 450 കോടി അമേരിക്കന്‍ ഡോളര്‍ സഹായം നല്‍കില്ലെന്നായിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇതിനോട് പ്രതികരിച്ചത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വാക്പോര് മുറുകിയതോടെ ഇന്ത്യാക്കാര്‍ മാലി സന്ദര്‍ശനം നിര്‍ത്തി. ഇത് ദ്വീപ് നിവാസികളില്‍ ഇന്ത്യ വിരുദ്ധ വികാരം ആളിപ്പടര്‍ത്തി.
ശ്രീലങ്കയിലെ സര്‍ക്കാരുകള്‍ ഇന്ത്യ അനുകൂലമോ ചൈന അനുകൂലമോ അല്ല. ചരിത്രപരമായി സിംഹളര്‍ ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നവരാണ്. ഇന്ത്യ എല്‍ടിടിഇക്കാര്‍ക്ക് 80കളില്‍ പരിശീലനവും ആയുധങ്ങളും നല്‍കിയിരുന്നുവെന്നാണ് സിംഹളരുടെ ആരോപണം. യുദ്ധകാലത്ത് ഇന്ത്യ ശ്രീലങ്കയ്ക്ക് ആയുധം നല്‍കിയാനും വിസമ്മതിച്ചു. എന്നാല്‍ ചൈന അവര്‍ക്ക് ആയുധങ്ങള്‍ നല്‍കി. വടക്ക്-കിഴക്ക് ശ്രീലങ്കകളില്‍ തമിഴര്‍ അവകാശം ഉന്നയിച്ചതിനെ ഇന്ത്യ പിന്തുണച്ചതും ശ്രീലങ്കയ്ക്ക് ഇന്ത്യയോടുള്ള നീരസത്തിന് കാരണമായി. ഇന്ത്യ അവരുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നുവെന്നായിരുന്നു ചില ശ്രീലങ്കക്കാരുടെ വിശ്വാസം.
2015ല്‍ താന്‍ തോറ്റതിന് കാരണം ഇന്ത്യയാണെന്നായിരുന്നു മുന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെയുടെ ആക്ഷേപം. ഇന്ത്യയും അമേരിക്കയും അവരുടെ സ്ഥാനപതി കാര്യാലയങ്ങള്‍ തന്‍റെ തോല്‍വിക്ക് വേണ്ടി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു. ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയെ ഇന്ത്യയുടെ റോ വധിക്കാന്‍ ശ്രമിച്ചെന്നൊരാരോപണം 2018ല്‍ അദ്ദേഹം ഉയര്‍ത്തി. ഇവയ്ക്കൊന്നും എന്തെങ്കിലും തെളിവ് ഹാജരാക്കാന്‍ പക്ഷേ അവര്‍ക്ക് സാധിച്ചില്ല.
ബിസിസിഐ സെക്രട്ടറി ജയ് ഷാ ശ്രീലങ്കന്‍ ക്രിക്കറ്റിനെ തകര്‍ത്തു എന്ന ആരോപണവുമായി ശ്രീലങ്കയുടെ ലോകകപ്പ് ജേതാവായ ടീമിന്‍റെ ക്യാപ്റ്റന്‍ അര്‍ജുണ രണതുംഗെ ഇക്കഴിഞ്ഞ നവംബറില്‍ രംഗത്ത് എത്തിയിരുന്നു. ദക്ഷിണേഷ്യയിലെ മറ്റേതൊരു രാജ്യത്തെയും പോലെ ശ്രീലങ്കക്കാരുടെയും മതമാണ് ക്രിക്കറ്റ്. എന്നാല്‍ പിന്നീട് ശ്രീലങ്ക ഈ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞിരുന്നു.
ശ്രീലങ്കയില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും നിരന്തരം ഉണ്ടാകുന്നുണ്ടെങ്കിലും ഇന്ത്യ എപ്പോഴും ശ്രീലങ്കയെ സഹായിച്ചിട്ടേയുള്ളൂ. കോവിഡ് കാലത്ത് ഇന്ത്യ 25 ടണ്‍ മരുന്നുകള്‍ ശ്രീലങ്കയ്ക്ക് നല്‍കി. ഇതില്‍ അഞ്ച് ലക്ഷം ഡോസ് വാക്സിനായിരുന്നു. ഇതിന് പുറമെ ദ്രവീകൃത മെഡിക്കല്‍ ഓക്സിജനും റാപ്പിഡ് ആന്‍റിജന്‍ കിറ്റുകളും മറ്റും ഇന്ത്യ നല്‍കി. 2022ല്‍ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ ഇന്ത്യ എണ്ണവാങ്ങാന്‍ പണവും ഭക്ഷ്യവസ്‌തുക്കളും മരുന്നുകളും ഇന്ധനവും മറ്റും നല്‍കി.
സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ 400 കോടി അമേരിക്കന്‍ ഡോളര്‍ സഹായം നല്‍കിയ ഇന്ത്യയ്ക്ക് കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ പ്രസിഡന്‍റ് വിക്രമസിന്‍ഹെ നന്ദി അറിയിച്ചിരുന്നു. ഈയൊരു സഹായം കൊണ്ടാണ് തങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിലെ അടുത്ത തെരഞ്ഞെടുപ്പ് മത്സരം ഇന്ത്യ അനുകൂലികളും ചൈന അനുകൂലികളും തമ്മിലാകും.
ദേശീയ കാര്‍ഡിനെ ചൂഷണം ചെയ്താകും ചൈന അനുകൂല നേതാക്കള്‍ ഇന്ത്യ വിരുദ്ധവികാരം നേപ്പാളില്‍ സൃഷ്‌ടിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തങ്ങളുടെ രാജ്യത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് അവിടെ ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല. ഇന്തോ-നേപ്പാള്‍ അതിര്‍ത്തികളായ കാലാപാനിയിലും ലിപുലേക്കിലും ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. ഇത് ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ ആളിക്കത്തിക്കുകയും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു.
ഇതിനിടെ ചൈന നേപ്പാളിനെ തങ്ങളുടെ റോഡ് ശൃംഖല പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതൊരു കടക്കെണിയാകുമോയെന്ന ഭയമുള്ളതിനാല്‍ നേപ്പാള്‍ ഇത് സ്വീകരിച്ചിട്ടില്ല. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ച് നേപ്പാളിലെ ചൈനീസ് സ്ഥാനപതി ഹുയാങി വിവാദ നായിക ആയിരുന്നു. രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിച്ച് ചൈന അനുകൂല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായിരുന്നു അവരുടെ കൂടിക്കാഴ്‌ച. നേപ്പാളിലെ ചൈനയുടെ അനധികൃത ഇടപെടലുകള്‍ അന്വേഷണത്തില്‍ ഇടപെടാന്‍ ഇപ്പോഴത്തെ ചൈനീസ് സ്ഥാനപതി ചെന്‍ സോങ് ശ്രമിച്ചതും വിവാദമുണ്ടാക്കി. എന്നിട്ടും പക്ഷേ തലക്കെട്ടുകള്‍ സൃഷ്‌ടിച്ചത് ഇന്ത്യന്‍ റോ തലവന്‍റെ കാഠ്മണ്ഡു സന്ദര്‍ശനമാണ്.
നേപ്പാളിന്‍റെ ഇന്ത്യ വഴിയുള്ള മിക്ക വാണിജ്യ ഇടപാടുകള്‍ക്കും പണം നല്‍കുന്നത് ഇന്ത്യയാണ്. ഇന്ത്യ മറ്റ് ഉദ്ദേശ്യങ്ങളോടെ അവരുടെ രാജ്യത്ത് ഇടപെടലുകള്‍ നടത്തുന്നു എന്ന ആക്ഷേപവും ഉണ്ട്.
ഇന്ത്യയുടെ വലിപ്പവും സമ്പദ്ഘടനയും കഴിവും മദേശി സമതലത്തിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതും നേപ്പാളില്‍ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാകാന്‍ കാരണമാകുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ അഗ്നിവീര്‍ നയങ്ങളും നേപ്പാളിന്‍റെ അതൃപ്‌തിക്ക് കാരണമായിട്ടുണ്ട്. ചൈന വടക്കന്‍ അയല്‍രാജ്യമാണ്. മൃദുവായി അവിടെ ഇടപെടലുകള്‍ നടത്തുന്നുണ്ട്. എന്നിട്ടും അവരുമായി കാര്യമായ ഉരസലുകളില്ല. എന്നാല്‍ ഇന്ത്യയ്ക്കെതിരെ ശക്തമായ പ്രാദേശിക വികാരമാണുള്ളത്.
ബംഗ്ലാദേശില്‍ ഹസീനയുടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് ബംഗ്ലാദേശിലെ പ്രതിപക്ഷ കക്ഷികളുടെ ആരോപണം. അടുത്തിടെ എല്ലാ ഇന്ത്യന്‍ ഉത്പന്നങ്ങളും ബഹിഷ്ക്കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനമുണ്ടായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുപ്പം ഉപയോഗിച്ച് രാജ്യത്ത് വീണ്ടും ഷെയ്ഖ് ഹസീനയെ അധികാരത്തിലേറാന്‍ ഇന്ത്യ സഹായിച്ചു എന്നാണ് പ്രതിപക്ഷ ആരോപണം.
അതിര്‍ത്തി-ജല പ്രശ്നങ്ങളും ബംഗ്ലാദേശില്‍ ഇന്ത്യ വിരുദ്ധ വികാരം ആളിപ്പടരാന്‍ കാരണമായി. മറ്റൊരു രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കടന്ന് കയറി അവിടുത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നത് മറ്റൊരു രാജ്യത്തിന് ഭൂഷണമല്ല, ഇത് തികച്ചും സ്വാര്‍ത്ഥവും അധാര്‍മ്മികതയുമാണ് എ്നനാണ് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബംഗ്ലാദേശ് സാമൂഹ്യപ്രവര്‍ത്തകന്‍ പ്രതികരിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്കൊന്നും തെളിവുകള്‍ നിരത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.
റഷ്യയ്ക്കെതിരെയും ഇത്തരം നടപടികള്‍ യൂറോപ്പില്‍ നിലനില്‍ക്കുന്നുണ്ട്.യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്ന രാജ്യങ്ങളാണ് റഷ്യയ്ക്കെതിരെ ഇത്തരം നിലപാടുകള്‍ കൈക്കൊള്ളുന്നത്. ഇവരിലേറെ പേരും നാറ്റോ അംഗങ്ങളുമാണ്. സുരക്ഷ ഉറപ്പാക്കലാണ് ഇവരുടെ ലക്ഷ്യം. യുക്രൈന്‍ അധിനിവേശത്തിന് ശേഷം ഇതിന് ആക്കം കൂടിയിട്ടുമുണ്ട്.
ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച് അയല്‍രാജ്യമെന്ന നിലയിലാണ് പ്രശ്നങ്ങള്‍. വല്യേട്ടന്‍മാര്‍ അടുത്തടുത്ത് നില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. ദക്ഷിണേഷ്യയിലെ വന്‍ശക്തിയാര് എന്നതാണ് പ്രശ്നം. കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യ ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ചെറു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. വല്യേട്ടന്‍ മനോഭാവത്തില്‍ സംശയമുണ്ടാകുന്നത് അവിടെയാണ്.
ഇന്ത്യയും അയല്‍രാജ്യങ്ങളുമായി ദീര്‍ഘകാലമായി പ്രശ്നങ്ങളുണ്ട്. അവ കാലങ്ങളായി പരിഹരിച്ചും പോരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളും വ്യത്യസ്‌തമല്ല. ഇന്ത്യ വിരുദ്ധ സര്‍ക്കാരിനെ മാറ്റി ഇന്ത്യ അനുകൂല സര്‍ക്കാര്‍ വരുമ്പോള്‍ കാര്യങ്ങള്‍ക്ക് പരിഹാരമാകുന്നു. മറിച്ചും സംഭവിക്കുന്നു.