കേരളം

kerala

ETV Bharat / health

മരണാനന്തരം കാഴ്‌ചയേകാന്‍ ഗ്രാമം ഒന്നാകെ; ചെറുകുളത്തൂരുകാരുടെ കണ്ണുകള്‍ക്ക് മരണമില്ല

1996 ലാണ് ചെറുകുളത്തൂർ ഗ്രാമത്തിൽ നേത്രദാനം ആരംഭിച്ചത്. ഇതുവരെ 228 പേർ മരണാനന്തരം നേത്രദാനം ചെയതു. നേത്രദാന സമ്മത പത്രത്തിൽ ഒപ്പിട്ടത് 1600 പേർ.

By ETV Bharat Lifestyle Team

Published : 4 hours ago

Updated : 3 hours ago

EYE DONATION VILLAGE  CHERUKULATHOOR EYE DONATION  WORLD SIGHT DAY  ലോക കാഴ്‌ച ദിനം
Locals searching their family members and neighbors at a photo exhibition of eye donors (ETV Bharat)

കോഴിക്കോട്:വ്യത്യസ്‌തമാണ് ഈ കൊച്ചു ഗ്രാമത്തിലെ ജീവിതരീതികൾ. ഇവിടെ ഒരാൾ മരിച്ചാൽ ആദ്യം ചെയ്യുക മരിച്ച ആളുടെ കണ്ണുകൾക്ക് മുകളിൽ പഞ്ഞി നനച്ചു വയ്‌ക്കുകയാണ്. മുറിയിലെ ഫാൻ ഓഫാക്കും. തലയുടെ ഭാഗം തലയിണ ഉപയോഗിച്ച് ഉയർത്തിവയ്‌ക്കും. മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നതിന് മുമ്പ് കെപി ഗോവിന്ദൻകുട്ടി സ്‌മാരക വായനശാല ഭാരവാഹികളെ വീട്ടുകാർ അറിയിക്കും. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് നേത്ര ബാങ്കിലെ ഡോക്‌ടർമാരുടെ സംഘം ആംബുലസിൽ മരണവീട്ടിലേക്കെത്തും. ചാരമായി പോകുമായിരുന്ന രണ്ട് നേത്രപടലങ്ങൾ രണ്ട് പേരുടെ വെളിച്ചമാണെന്ന് തിരിച്ചറിഞ്ഞ് ഭദ്രമായി ഫ്ലാസ്‌കിൽ സൂക്ഷിച്ച് നേത്ര ബാങ്കിലേക്ക് മടങ്ങും.

ഇത് കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂര്‍ ഗ്രാമം. ലോക കാഴ്‌ച ദിനത്തില്‍ ലോകം അറിയേണ്ട ഗ്രാമ നന്മയാണ് ചെറുകുളത്തൂരിന്‍റേത്. കോഴിക്കോട് ജില്ലയിലെ മനുഷ്യ സ്നേഹികളുടെ ഈ ഗ്രാമത്തില്‍ നടക്കുന്ന നിശ്ശബ്‌ദ വിപ്ലവത്തെപ്പറ്റി ലോകത്ത് ഏറെപ്പേര്‍ക്കറിയില്ല. കണ്ണുകൾ മണ്ണിനുള്ളതല്ല മനുഷ്യനുള്ളതാണ് എന്ന് തിരിച്ചറിഞ്ഞവരുടെ ഗ്രാമം. ഇവിടെ ഒരാൾ മരിക്കുമ്പോൾ ജീവിതത്തിൻ്റെ ഏതോ കോണിലുള്ള രണ്ട് പേർക്കാണ് കാഴ്‌ചയേകുന്നത്. ചെറുകുളത്തൂർ നേത്രദാന അവയവദാന ഗ്രാമത്തിൽ നിന്ന് ഇതുവരെ മരണാനന്തരം നേത്രദാനം നടത്തിയവർ 228 പേരാണ്. അതുവഴി കണ്ണിന് വെളിച്ചം ലഭിച്ചവർ 456 പേരും.

മരണാനന്തരം കാഴ്‌ചയേകാന്‍ ഗ്രാമം ഒന്നാകെ; അന്ത്യമില്ല ചെറുകുളത്തൂരുകാരുടെ കണ്ണുകള്‍ക്ക് (ETV Bharat)

1996 ലാണ് ചെറുകുളത്തൂർ ഗ്രാമത്തിൽ നേത്രദാനം ആരംഭിച്ചതെന്ന് നേത്രദാന കമ്മിറ്റി കൺവീനർ ടി എം ചന്ദ്രശേഖരൻ പറയുന്നു. 2000 വരെ നാല് പേരാണ് കണ്ണുകൾ നൽകിയത്. മില്ലേനിയത്തിൽ 1600 പേർ നേത്രദാന സമ്മത പത്രം ഒപ്പിട്ടു. ഇതോടെ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഈ ഗ്രാമത്തെ നേത്രദാന ഗ്രാമമായി പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറയുന്നു. നേരത്തെ നേത്രദാന സമ്മത പത്രം ഉപ്പിടാത്തവരും കണ്ണുകൾ ദാനം ചെയ്യുന്നുണ്ടെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ജന്മനാ അന്ധതയുള്ള ചിലർക്കെങ്കിലും എങ്ങനെ കാഴ്‌ച സിദ്ധിപ്പിക്കാം എന്ന ചിന്തയും ലോക കാഴ്‌ച ദിനത്തിൽ ഉയരുന്നു. കാഴ്‌ച ഇല്ലാത്തവർക്ക് കാഴ്‌ച നൽകാൻ കാഴ്‌ചയുള്ളവർക്ക് കഴിയണം എന്നാണ് ഈ ഗ്രാമം ഉറക്കെ പറയുന്നത്.

ഇന്ത്യയുടെ ജനസംഖ്യയിൽ ഏതാണ്ട് 20 ശതമാനം അന്ധരാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധരുള്ളത് ഇന്ത്യയിലാണ്. നേത്രപടലത്തിൻ്റെ സുതാര്യത നഷ്‌ടപ്പെടുന്നതാണ് അന്ധതക്ക് കാരണം. തിമിരം, റിഫ്രാക്‌ടീവ് എറർ, കോർണിയൽ ഒപ്പാസിറ്റി, ഗ്ലൂക്കോമ, ഡയബെറ്റിക് റെറ്റിനോപതി തുടങ്ങിയ വിവിധ കാരണങ്ങളാൽ അന്ധതയുണ്ടാകുന്നു. ഇന്ത്യയിൽ ഏതാണ്ട് 50,000 കണ്ണുകളാണ് ഒരു വർഷത്തിൽ ദാനം ചെയ്യപ്പെടുന്നത്.

നമുക്കാവശ്യം 30 ലക്ഷം കണ്ണുകളാണ്. ഒരു വർഷം ഏകദേശം 20,000 ഇന്ത്യക്കാരാണ് കോർണിയൽ തകരാർ മൂലം അന്ധത ബാധിച്ച് നേത്രദാനത്തിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുന്നത്. ഇവരിൽ 60 ശതമാനം 12 വയസിന് താഴെയും 90 ശതമാനം 45 വയസിന് താഴെയുള്ളവരുമാണ്. മരണാനന്തരം നേത്രദാനം നിർബന്ധമാക്കിയ ഒരു രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയിൽ ഓരോ 20 സെക്കന്‍റിലും ഒരാൾ അന്ധനായി മാറുന്നുവെന്നാണ് കണക്ക്.

'കണ്ണുള്ളപ്പോൾ കണ്ണിന്‍റെ വില അറിയില്ല' എന്നാണ് ചൊല്ല്. എന്നാൽ മരിച്ചാലും കണ്ണടയാത്ത കുന്ദമംഗലത്തെ ചെറുകുളത്തൂര്‍ ഗ്രാമവും നാട്ടുകാരുടെ ഹൃദയ വിശാലതയും കണ്ണുകള്‍ ദാനം ചെയ്യാന്‍ അവര്‍ കാട്ടുന്ന ഉല്‍സാഹവും രാജ്യത്തിനാകെ മാതൃകയാവേണ്ടതാണ്.

നേത്രദാനത്തിനൊപ്പം അവയവദാനവും ജീവിത രീതിയായി സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട് ഈ നാട്ടുകാർ. മസ്‌തിഷ്‌ക മരണം സംഭവിച്ച 15കാരൻ ആദിത്തിൻ്റെ കണ്ണുകളും കരളും വൃക്കകളും ഹൃദയവും ആറ് പേരിലാണ് തുടിക്കുന്നത്. മരണാനന്തരം നാല് പേരുടെ മൃതദേഹം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിനും ദാനം ചെയ്‌തു.

Also Read: അവയവദാനം ഏകോപിപ്പിക്കാന്‍ കെ സോട്ടോ: സംസ്ഥാനത്തുള്ളത് 49 സെന്‍ററുകള്‍, അറിയേണ്ടതെല്ലാം

Last Updated : 3 hours ago

ABOUT THE AUTHOR

...view details