കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ റിമാൻ്റിലായ പിസി ജോര്‍ജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗം ഐസിയുവിലാണ് പിസി ജോർജിനെ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തില്‍ തന്നെ നടത്തിയ പരിശോധനയില്‍ ഇസിജിയിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്നാണ് ജോർജിനെ ഐസിയുവിൽ അഡ്‌മിറ്റ് ചെയ്‌തത്.
കോടതി റിമാൻ്റ് ചെയ്‌ത ശേഷം പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിലും ഇസിജിയിൽ വ്യത്യാസം കണ്ടെത്തിയിരുന്നു. തുടർന്നാണ് പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ സെല്ലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. ഇതേ തുടർന്നാണ് കോട്ടയത്തേക്ക് കൊണ്ടുവന്നത്. ഓക്‌സിജൻ മാസ്‌കില്ലാതെ രാത്രി കഴിച്ചു കൂട്ടാൻ കഴിയില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മതവിദ്വേഷ പരാമർശത്തിൽ ഏറെ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്ന് ഉച്ചയ്ക്കാണ് പി സി ജോർജ് ഈരാറ്റുപേട്ട മുൻസിഫ് കോടതിയിൽ ഹാജരായത്. കേസിൽ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഈരാറ്റുപേട്ടയിൽ വസതിയിൽ എത്തിയിരുന്നു.
തിങ്കളാഴ്ച്ച കീഴടങ്ങുമെന്നാണ് പിസി ജോർജ് പൊലീസിന് കത്ത് നൽകിയിരുന്നത്. എന്നാൽ 11 മണിയോടെ അപ്രതീക്ഷിതമായി പിസി ജോർജ് ഈരാറ്റുപേട്ടയിലെ കോടതിയിൽ ഹാജരാവുകയായിരുന്നു. തുടർന്ന് കോടതി വൈകിട്ട് 6 മണി വരെ ജോർജിനെ കസ്റ്റഡയിൽ വിട്ടു. അതിനു ശേഷമാണ് ജാമ്യാപേക്ഷ തള്ളിയതും റിമാൻഡ് ചെയ്‌തതും. അതേസമയം പിസി ജോർജിനെ ജയിലിലാക്കിയത് രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണെന്ന് ബിജെപി ആരോപിച്ചു.