തിരുവനന്തപുരം: പോയിന്‍റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്ത് ഒരേ സമയം കോണ്‍ഗ്രസിന്‍റെ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കാനുള്ള ശശി തരൂരിന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ നിന്ന് ഇരു നേതൃത്വങ്ങളും തെന്നിമാറിയതിന്‍റെ അങ്കലാപ്പിലാണ് തരൂര്‍. ലോകമറിയുന്ന നയതന്ത്ര വിദഗ്‌ധനായിട്ടും ഈ വിഷയത്തില്‍ തരൂര്‍ തന്ത്രം പിഴച്ചു എന്ന് വേണം കരുതാന്‍.
തത്കാലം കേരളത്തില്‍ സിപിഎമ്മിന് താത്കാലിക ആയുധം നല്‍കാനായെന്ന ആശ്വാസമുണ്ടെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ ഒരു വിഭാഗം പോലും തരൂരിനെ മെരുക്കാനായി രംഗത്തു വന്നില്ല. തരൂരിനു തരൂരിന്‍റെ വഴിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതില്‍ നിന്നുതന്നെ, തന്‍റെ ഉണ്ട ലക്ഷ്യം കണ്ടില്ലെന്നൊരു വിലയിരുത്തല്‍ തരൂരിനുണ്ടെന്നാണ് സൂചന. ലക്ഷ്യം തെറ്റിയ ഉണ്ടയ്ക്കാകട്ടെ, ഇനി ഉണ്ടായില്ലാ വെടിയുടെ വില മാത്രം. എങ്കിലും പറയുന്നത് ചില്ലറക്കാരനല്ലെന്ന ബോധ്യം കോണ്‍ഗ്രസിനുണ്ട്. വിശ്വ പൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന തരൂര്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ താത്കാലികമായെങ്കിലും എതിരാളികള്‍ക്ക് ആയുധം കയ്യില്‍ വച്ചു കൊടുക്കുന്നതാണെന്ന് അറിയാതെയല്ല കോണ്‍ഗ്രസ് നേതൃത്വം.
എങ്കിലും അതിലൊന്നിലും കയറിപ്പിടിക്കാതെ തത്കാലം അതങ്ങനെ തന്നെ കെട്ടടങ്ങട്ടേയെന്നാണ് ഹൈക്കമാന്‍ഡിന്‍റെ തന്ത്രവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശവും എന്നാണ് മനസിലാകുന്നത്. തരൂരിന്‍റേത് നിഷ്‌കളങ്കമായ നീക്കങ്ങളാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുമില്ല. ആദ്യം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വ്യവസായ നയത്തെ പ്രശംസിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രതിപക്ഷത്തായ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തെ ആദ്യം പ്രതിസന്ധിയില്‍പ്പെടുത്തി.
അത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം തള്ളിയതോടെ അടവൊന്നു മാറ്റിപ്പിടിച്ച തരൂര്‍, തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ നിന്ന് പുറത്തിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃ ദാരിദ്ര്യമുണ്ടെന്നും കരുതലോടെ നീങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നൊരു കുത്ത് കൂടി കൊടുത്തു.
ഇതും സംസ്ഥാന കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി. മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാരിനെയും നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയുമൊക്കെ പ്രശംസിച്ചതിനെ ആ അഭിമുഖത്തില്‍ ന്യായീകരിക്കുകയാണുണ്ടായത്. രാജ്യവും സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എപ്പോഴും ഭയരഹിതമായി താന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഉറപ്പുള്ള കാര്യങ്ങള്‍ പറയുന്നതിന്‍റെ രാഷ്ട്രീയ പ്രത്യാഘാതം നോക്കാറില്ലെന്നും അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
കേരളത്തില്‍ കോണ്‍ഗ്രസിന് നേതാവില്ലെന്ന തോന്നലുണ്ടെന്ന് പറഞ്ഞ തരൂര്‍, വരുന്ന തെരഞ്ഞെടുപ്പില്‍ തന്നെ നേതൃസ്ഥാനത്ത് കൊണ്ടുവന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് പറയാതെ പറയുകയാണെന്നും വിലയിരുത്തലുകളുണ്ട്. മാത്രമല്ല, തന്‍റെ സംസാരവും പെരുമാറ്റവും കണ്ടിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇഷ്‌ടപ്പെടാത്തവരും തനിക്ക് വോട്ട് തന്നിട്ടുണ്ടെന്നും അതാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണ്ടതെന്നുമുള്ള അഭിപ്രായം തികഞ്ഞ പൊങ്ങച്ചമാണെന്ന് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
യഥാര്‍ത്ഥത്തില്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ശശി തരൂരും അടൂര്‍ പ്രകാശുമാണ്. അതിശക്തമായ ത്രികോണ മത്സമരമായിരുന്നു തിരുവനന്തപുരത്തെ ഈ രണ്ട് ലോക്‌സഭാ മണ്ഡലത്തിലും ഉണ്ടായത്.
സംസ്ഥാനത്താകെ മിക്കവാറും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ആറ്റിങ്ങലില്‍ വന്‍ തോതില്‍ എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞു. എന്നിട്ടും ബിജെപി ജയിച്ചേക്കുമെന്ന ന്യൂനപക്ഷങ്ങളുടെ ആശങ്ക അടൂര്‍ പ്രകാശിനെ തുണച്ചു. അങ്ങനെയാണ് അദ്ദേഹം ആറ്റിങ്ങലില്‍ കടന്നുകൂടിയത്.
തിരുവനന്തപുരത്തും ഇതു തന്നെയായിരുന്നു സ്ഥിതി. നഗര കേന്ദ്രീകൃത മണ്ഡലങ്ങളിലെല്ലാം ബിജെപി മുന്നേറ്റമായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലകളിലും തിരുവനന്തപുരത്തിന്‍റെ മലയോര - തീരദേശ മേഖലകളിലും മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തരൂരിന് വോട്ടു ചെയ്യുകയായിരുന്നു. അതല്ലാതെ തരൂരിന്‍റെ വ്യക്തി പ്രഭാവത്തില്‍ നേടിയ വോട്ടുകളിലായിരുന്നില്ല തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ജയം എന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന മുഖ്യമന്ത്രിപദ മോഹത്തിന് കോണ്‍ഗ്രസിനെ അപ്പാടെ പ്രതിസന്ധിയിലാക്കുകയല്ല വഴിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തരൂരിന് ദേശീയ രാഷ്ട്രീയമാണ് യോജിക്കുകയെന്നും ഇവിടെ നേതാവാകാന്‍ തങ്ങളൊക്കെയുണ്ടെന്നുമുള്ള കെ മുരളീധരന്‍റെ മറുപടി കുറിക്കുകൊള്ളുന്നതായി. വരുന്ന ഏപ്രില്‍ മാസത്തില്‍ ഗുജറാത്തില്‍ എഐസിസി സമ്മേളനം തീരുമാനിച്ചിരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും വെട്ടിലാക്കാനും അഭിമുഖത്തിലൂടെ തരൂര്‍ ശ്രമിക്കുന്നു.
ഇത് മനപൂര്‍വ്വമാണെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. തനിക്ക് ഒരു കാലത്ത് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരോട് ഉണ്ടായിരുന്ന ഗാഢമായ ആത്മബന്ധം കേരളത്തില്‍ നിന്നുതന്നെയുള്ള ചിലര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും അതിനാലാണ് തനിക്ക് ചിലതു തുറന്നു പറയേണ്ടി വന്നതെന്നും അടുപ്പമുള്ള ചിലരോട് തരൂര്‍ സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ രൂപം കൊണ്ട ജി 23 ഗ്രൂപ്പില്‍ തരൂര്‍ അംഗമായത് മുതലാണ് ഗാന്ധി കുടുംബവുമായുള്ള തരൂരിന്‍റെ ഈ അടുപ്പം നഷ്‌ടമായതെന്നും അന്ന് ഈ ഗ്രൂപ്പില്‍ അംഗമായിരുന്ന കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകേണ്ട സ്ഥിതിയുണ്ടായത് ജി 23 യുടെ തീവ്ര നിലപാടുകള്‍ മൂലമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാന രാഷ്ട്രീത്തിലാകട്ടെ തരൂര്‍ ഒരിക്കലും സജീവമായിരുന്നേയില്ല. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ത്തന്നെ അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം കാണപ്പെടുന്നത്. സ്വന്തം നിയോജക മണ്ഡലത്തിലാകട്ടെ സാധാരണക്കാര്‍ക്ക് കണികാണാന്‍ പോലും കിട്ടാത്ത എംപി കൂടിയായാണ് അദ്ദേഹത്തെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കരുതുന്നത്.
അങ്ങനെയുള്ളിടത്താണ് തന്‍റെ ഇമേജിലാണ് നാലാം വട്ടവും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്‍റെ മേനി നടിക്കലുമായി തരൂര്‍ എത്തിയത് എന്നാണ് സംസ്ഥാന കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. എന്തു പ്രകോപനമുണ്ടാക്കിയാലും തരൂരിനെ അദ്ദേഹത്തിന്‍റെ വഴിക്കു വിടുകയായിരിക്കും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ചെയ്യുക.
യുഡിഎഫ് ഘടക കക്ഷികള്‍ക്കും തരൂരിന്‍റെ നീക്കങ്ങളില്‍ കടുത്ത അതൃപ്‌തിയാണുള്ളത്. ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ ഇക്കാര്യത്തിലുള്ള നീരസം പരസ്യമാക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മോഹം 2026 ലെ തെരഞ്ഞെടുപ്പില്‍ പൂവണിയാനുളള സാധ്യത തുലോം തുച്ഛമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.