കേരളം

kerala

By ETV Bharat Entertainment Team

Published : 4 hours ago

ETV Bharat / entertainment

'നിന്‍റെ അച്ഛനാടാ പറയുന്നത് കത്തി താഴെ ഇടെടാ..'; ഒരു മണിക്കൂർ കൊണ്ട് ചിത്രീകരിച്ച കിരീടം ക്ലൈമാക്‌സ്‌ - Sibi Malayil about Thilakan

തിലകന്‍റെ ഓര്‍മ്മകളുമായി സംവിധായകന്‍ സിബി മലയില്‍. തന്‍റെ സംവിധായക ജീവിതത്തിലെ നിർണായകമായ വഴിത്തിരിവുകൾക്ക് സാഹചര്യം ഒരുക്കിത്തന്ന വ്യക്തിത്വമാണ് തിലകനെന്ന് സിബി മലയില്‍.

THILAKAN DEATH ANNIVERSARY  തിലകന്‍  തിലകന്‍ ചരമവാര്‍ഷികം  സിബി മലയില്‍
Sibi Malayil shared memories with Thilakan (ETV Bharat)

അഭിനയകുലപതി തിലകന്‍റെ ഓര്‍മ്മയില്‍ സംവിധായകന്‍ സിബി മലയില്‍. തിലകന്‍റെ 12-ാമത് ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സിബി മലയില്‍. തിലകൻ എന്ന വ്യക്തി ഇല്ലെങ്കിൽ സിബി മലയിൽ എന്ന സംവിധായകന്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

'മലയാളത്തിന്‍റെ മഹാനടൻ തിലകനുമായുള്ള ആത്‌മബന്ധം, ലോഹിതദാസ് എന്ന മഹാപ്രതിഭയെ തനിക്ക് പരിചയപ്പെടുത്തി തന്ന വ്യക്തിത്വം എന്ന നിലയിലാണ്. 'എന്‍റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക്' എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിക്കുന്ന കാലം തൊട്ടാണ് തിലകൻ എന്ന സഹോദരനുമായുള്ള ബന്ധം ആരംഭിക്കുന്നത്.

തിലകൻ എന്ന വ്യക്തി ഇല്ലെങ്കിൽ സിബി മലയിൽ എന്ന സംവിധായകനും ഇല്ല. ലോഹിതദാസിനെ തനിക്ക് പരിചയപ്പെടുത്തി തന്നതിന്‍റെ അടിസ്ഥാനത്തിലാണ് 'തനിയാവർത്തനം' എന്ന ചിത്രം സംഭവിക്കുന്നത്. തന്‍റെ സംവിധായക ജീവിതത്തിലെ നിർണായകമായ വഴിത്തിരിവുകൾക്ക് സാഹചര്യം ഒരുക്കിത്തന്ന വ്യക്തിത്വമാണ് തിലകൻ. കിരീടം, ചെങ്കോൽ, സദയം അടക്കമുള്ള തന്‍റെ നിരവധി ചിത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത വേഷം തിലകൻ കൈകാര്യം ചെയ്‌തിട്ടുണ്ട്.' -സിബി മലയിൽ പറഞ്ഞു.

തിലകന്‍റെ പന്ത്രണ്ടാം ചരമവാര്‍ഷികത്തില്‍, കിരീടം എന്ന സിനിമ സംഭവിച്ച വഴിയും വിഖ്യാതമായ ക്ലൈമാക്‌സ് രംഗത്തിന്‍റെ ചിത്രീകരണവുമാണ് തനിക്ക് ഓർക്കാൻ സാധിക്കുന്നതെന്ന് സിബി മലയിൽ പറഞ്ഞു. ഈ വേളയില്‍ എന്‍റെ ഓർമ്മകളിൽ കിരീടത്തിന്‍റെ ക്ലൈമാക്‌സ്‌ ചിത്രീകരിച്ച ദിനങ്ങൾ ആണെന്ന് സംവിധായകൻ സിബി മലയിൽ പ്രതികരിച്ചു.

Kireedam (ETV Bharat)

'തിലകൻ എന്ന നടന്‍ ഇല്ലാതെ കിരീടം എന്ന തിരക്കഥ ഒരിക്കലും സിനിമയാക്കാൻ സാധിക്കില്ല. ലോഹിതദാസ് തിലകനെ മനസ്സിൽ കണ്ടാണ് ചിത്രത്തിലെ സേതുമാധവന്‍റെ അച്ഛൻ കഥാപാത്രത്തെ എഴുതി പൂർത്തിയാക്കിയത്. തിലകന് പകരക്കാരൻ ഇല്ലല്ലോ. കിരീടത്തിന്‍റെ ആദ്യ ലൊക്കേഷൻ പാലക്കാട് ആയിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന്‍റെ തീയതിയും മറ്റും നിശ്ചയിക്കുമ്പോഴാണ് തിലകന്‍റെ ഡേറ്റ് പ്രശ്‌നം പ്രതിസന്ധിയാകുന്നത്.

തിലകൻ ആ സമയം ചാണക്യൻ, വർണ്ണം തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാണ്. രണ്ട് ചിത്രങ്ങളും തിരുവനന്തപുരത്താണ് ലൊക്കേഷൻ. തിരുവനന്തപുരത്ത് കിരീടത്തിന്‍റെ ചിത്രീകരണം ചെയ്യാൻ സാധിക്കുകയാണെങ്കിൽ എന്തു വിലകൊടുത്തും സിനിമയുടെ ഭാഗമാകാമെന്ന് തിലകൻ തനിക്ക് വാക്കു നൽകി. വർണ്ണത്തിന്‍റെ ചിത്രീകരണം പകലും, ചാണക്യന്‍റെ ചിത്രീകരണം രാത്രിയുമായാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്. ഇതിനിടയിൽ കിട്ടുന്ന ചുരുക്കം ചില മണിക്കൂറുകൾ മാത്രമാണ് കിരീടത്തിലെ സേതുമാധവന്‍റെ അച്ഛൻ കഥാപാത്രമായി മാറാൻ തിലകന് സാധിച്ചിരുന്നത്.

മേൽപ്പറഞ്ഞ രണ്ട് സിനിമകളുടെയും ലൊക്കേഷനിൽ തിലകനെ കാത്ത് ഞങ്ങളുടെ വാഹനം കാത്തുനില്‍ക്കുമായിരുന്നു. ചിത്രീകരിച്ച് കൊണ്ടിരിക്കുന്ന സിനിമകളിൽ നിന്നും ഒരു ചെറിയ ഇടവേള കിട്ടിയാൽ തിലകനെയും കൊണ്ട് ഞങ്ങളുടെ പ്രൊഡക്ഷൻ വാഹനം തിരുവനന്തപുരത്ത് നിന്നും 22 കിലോമീറ്റർ അകലെയുള്ള ആര്യനാടുള്ള ഞങ്ങളുടെ ലൊക്കേഷനിലേക്ക് പായും. രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമാണ്, രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോൾ തിലകൻ എന്ന നടനെ ഞങ്ങൾക്ക് ലഭിച്ചിരുന്നത്.

കിരീടത്തിന്‍റെ വളരെ സീരിയസായ രംഗങ്ങളാണ് ചിത്രീകരിക്കുന്നതെങ്കിലും തിലകൻ എത്തുമ്പോൾ ആ രംഗത്തിന്‍റെ ചിത്രീകരണം അവസാനിപ്പിച്ച് തിലകന്‍റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുമായിരുന്നു. വളരെയധികം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സഹിച്ചാണ് കിരീടം ചിത്രീകരിച്ചിരുന്നത്. മോഹൻലാൽ എന്ന നടന്‍റെ സഹകരണവും എടുത്തു പറയേണ്ടതാണ്.'-സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

കിരീടം ക്ലൈമാക്‌സ്‌ ചിത്രീകരണ പ്രതിസന്ധിയെ കുറിച്ചും സംവിധായകന്‍ മനസ്സുതുറന്നു. 'ഒടുവിൽ കിരീടത്തിന്‍റെ ക്ലൈമാക്‌സ്‌ ചിത്രീകരിക്കുന്ന ദിനം വന്നെത്തി. വർണ്ണത്തിന്‍റെയും ചാണക്യന്‍റെയും സെറ്റുകളിൽ നിന്ന് കിരീടത്തിന്‍റെ ക്ലൈമാക്‌സ്‌ ചിത്രീകരിക്കുന്ന ദിവസം തിലകനെ വിട്ടുതരില്ലെന്ന് അണിയറ പ്രവർത്തകർ ഞങ്ങളെ അറിയിച്ചു. ആര്യനാട് സമീപമുള്ള ഒരു ചന്തയിലാണ് ക്ലൈമാക്‌സ്‌ ചിത്രീകരിക്കുന്നത്. ഒരു ദിവസം കൊണ്ട് ക്ലൈമാക്‌സ്‌ ചിത്രീകരണം പൂർത്തിയാക്കുകയും വേണം. ഈ പ്രതിസന്ധി തിലകനെ ഞങ്ങൾ അറിയിച്ചു.

കിരീടത്തിന്‍റെ ക്ലൈമാക്‌സ്‌ രംഗത്തിൽ അഭിനയിക്കാൻ തനിക്ക് കുറച്ച് സമയം അനുവദിച്ചില്ലെങ്കിൽ രണ്ട് സിനിമകളും താൻ ഉപേക്ഷിച്ചു മടങ്ങുമെന്ന് തിലകൻ പ്രസ്‌തുത സിനിമകളുടെ അണിയറ പ്രവർത്തകരെ അറിയിച്ചു. തിലകന്‍റെ പിടിവാശിയുടെ അടിസ്ഥാനത്തിലാണ് അന്നേ ദിവസം കിരീടത്തിന്‍റെ ക്ലൈമാക്‌സ്‌ ചിത്രീകരിക്കാൻ സാധിച്ചത്. വൈകിട്ട് ഏകദേശം അഞ്ച് മണിയോടു കൂടിയാണ് തിലകൻ കിരീടത്തിന്‍റെ ലൊക്കേഷനിൽ എത്തിച്ചേരുന്നത്. ആറ് മണിയോടുകൂടി ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്‌തു.

"നിന്‍റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടടാ" എന്ന വിഖ്യാത ഡയലോഗ് ഉൾപ്പെടുന്ന രംഗം തിലകൻ സഹകരിച്ച പരിമിതമായ സമയത്തിൽ ചിത്രീകരിച്ച് തീർത്തതാണ്. വർഷങ്ങൾക്ക് ഇപ്പുറവും മറ്റു രണ്ടു ചിത്രങ്ങളേക്കാൾ കിരീടം ജനമനസ്സുകളിൽ ചിരപ്രതിഷ്‌ഠ നേടി മുന്നേറുന്നു.' -സിബി മലയില്‍ പറഞ്ഞു.

Also Read: 'പൊന്നമ്മ ചേച്ചി മരിച്ചപ്പോഴുള്ള അച്ഛന്‍റെ സങ്കടം ജീവിച്ചിരുന്നപ്പോൾ ആ മുഖത്ത് കണ്ടു': ഷോബി തിലകന്‍ - Shobi Thilakan about Thilakan

ABOUT THE AUTHOR

...view details