ഈ പ്രണയ ദിനത്തില്‍ (ഫെബ്രുവരി 14) തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'പൈങ്കിളി'. റിലീസ് ചെയ്‌ത് മൂന്ന് ദിവസം പിന്നിടുമ്പോഴും ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. സിനിമയിലെ ആദ്യ പ്രമോഷണൽ വീഡിയോയായി റിലീസ് ചെയ്‌ത 'ഹാര്‍ട്ട് അറ്റാക്ക്' ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഗാനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ജസ്‌റ്റിൻ വർഗീസിന്‍റെ മികവാര്‍ന്ന സംഗീതവും മികച്ച മേക്കിംഗുമാണ് ഗാനത്തെ ജനപ്രിയമാക്കിയത്. പ്രണയ പരവശനായി അനശ്വരയുടെ കഥാപാത്രത്തിന് പിന്നാലെ വായുവിൽ ഒഴുകി നടക്കുന്ന സജിൻ ഗോപുവിന്‍റെ കഥാപാത്രമായ സുകു കാഴ്‌ച്ചക്കാരിൽ കൗതുകം സൃഷ്‌ടിച്ചിരുന്നു.
എങ്ങനെയാണ് സുകു വീടിനുള്ളിലും ഉമ്മറത്തും ഒഴുകി നടക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്? ഇത്തരം ഒരു സംശയം ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയ ദിവസം മുതൽ സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗാനത്തിന്‍റെ ചിത്രീകരണ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ശ്രീജിത്ത് ബാബു. സിനിമയിലെ 'ഹാർട്ട് അറ്റാക്ക്' ഗാനത്തിന് പിന്നിലെ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു.
"സജിൻ ഗോപുവിന്‍റെ കഥാപാത്രമായ സുകുവിന് അനശ്വരയുടെ കഥാപാത്രത്തോട് പ്രണയം തോന്നി തുടങ്ങുമ്പോഴാണ് ഹാർട്ട് അറ്റാക്ക് എന്ന ഗാനത്തിന്‍റെ പ്രസക്‌തി. സുകുവിന് പ്രണയം തോന്നിയാൽ അയാൾക്ക് ചുറ്റുമുള്ളവരെല്ലാം നൃത്തം ചെയ്യുമെന്ന് അയാൾ സങ്കൽപ്പിക്കും. പഴയ ചിന്താഗതിയിൽ ക്രിഞ്ച് ഡയലോഗുകൾ പറയുന്നത് സുകുവിന്‍റെ സ്വഭാവ വിശേഷതയാണ്. സുകുവിന്‍റെ കഥാപാത്രത്തിന്‍റെ വീടിന് മുന്നിലും ഉള്ളിലുമാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്," ശ്രീജിത്ത് ബാബു പറഞ്ഞു.
എന്നാൽ ഹാർട്ട് അറ്റാക്ക് ഗാനം ഇപ്രകാരമല്ല ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. "അനശ്വരയുടെ കഥാപാത്രത്തെ പിന്തുടരുന്ന തരത്തിൽ വീട്ടിലും, കവലയിലും, സുകുവിന്‍റെ ജോലിസ്ഥലമായ പ്രിന്‍റിംഗ് പ്രസിലും ഗാനത്തിന്‍റെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നു. വളരെ വൈഡായ രീതിയിൽ ഒരുപാട് സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന തരത്തിലാണ് ആ ഗാനം ഒരുക്കാൻ പ്ലാൻ ചെയ്‌തത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സുകുവിന്‍റെ വീടിന്‍റെ ലൊക്കേഷനിൽ മാത്രം ഗാനം ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു," സംവിധായകന്‍ പറഞ്ഞു.
ഒരു വീടിന് ചുറ്റും മാത്രം ഗാനം ചിത്രീകരിക്കുമ്പോൾ എന്തെങ്കിലും പോരായ്‌മ സംഭവിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. "അങ്ങനെ ഒരു ഭയം ഉള്ളിൽ വച്ചാണ് ഹാർട്ട് അറ്റാക്ക് എന്ന ഗാനം ഷൂട്ട് ചെയ്‌തത്. എന്നാൽ ഗാനം ചിത്രീകരിച്ച ഫൈനൽ ഔട്ട് കണ്ടപ്പോൾ ആ സംശയം മാറി. വലിയ വിഎഫ്‌എക്‌സിന്‍റെ പിന്തുണ ഇല്ലാതെയാണ് ആ ഗാനം ചിത്രീകരിച്ചിരിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന രംഗത്തിൽ ഉടനീളം കുമിളകൾ കാണാം. ഇതേക്കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തി. "കണ്ടിന്യൂറ്റി നഷ്‌ടപ്പെടാതെ വീടിനുള്ളിലും പുറത്തും ഫ്രെയിം നിറയെ കുമിളകൾ ഉണ്ടായിരുന്നു. വിഎഫ്‌എക്‌സ് ഉപയോഗിച്ച് കുമിളകൾ സൃഷ്‌ടിച്ചിട്ടില്ല. ബബിൾ ഗൺ ഉപയോഗിച്ച് സിനിമയുടെ ആർട്ട് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർ സൃഷ്‌ടിച്ചതാണ് ആ മനോഹാരിത," സംവിധായകന്‍ വ്യക്‌തമാക്കി.
ഗാനരംഗത്തിലുടനീളം സജിന്‍ ഗോപുവിന്‍റെ കഥാപാത്രമായ സുകു വായുവിലൂടെ ഒഴുകി നടക്കുന്നത് കാണാം. ഇതേക്കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങളും ദൂരീകരിച്ചിരിക്കുകയാണ് സംവിധായകന്‍.
"സാധാരണ എല്ലാവരും കരുതുന്നത് സംഘട്ടന രംഗങ്ങളിൽ വായുവിൽ ഉയർന്നുപൊങ്ങാൻ ഉപയോഗിക്കുന്ന തരത്തിൽ റോപ്പും, ഹൂക്കും ഉപയോഗിച്ച് ആ രംഗങ്ങൾ ചെയ്‌തുവെന്നാണ്. എന്നാൽ ഇത്തരം റോപ്പ് സീനുകൾ ചെയ്യാൻ വലിയ ക്രെയിൻ ആവശ്യമുണ്ട്. ആ ലൊക്കേഷനിലേക്ക് ക്രെയിൻ കൊണ്ടുവരാൻ സാധിക്കുകയില്ല. കൊണ്ടുവന്നാലും വീടിനുള്ളിലൂടെ സുകു വായുവിൽ ഒഴുകി നടക്കുന്നുണ്ട്. അതൊക്കെ റോപ്പ് ഉപയോഗിച്ച് ചെയ്യാൻ പ്രയായോഗിക ബുദ്ധിമുട്ടുണ്ട്. മാത്രമല്ല ചിലവും വളരെ കൂടുതലാകും. അങ്ങനെയാണ് ഇലക്ട്രിക് ഓവർ ബോർഡ് എന്ന വണ്ടി ഉപയോഗിക്കാൻ തീരുമാനിച്ചത്," ശ്രീജിത്ത് ബാബു പറഞ്ഞു.
ഇലക്ട്രിക് ഓവർ ബോർഡ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. "കയറിനിന്ന് ശരീരം കൊണ്ട് ബാലൻസ് ചെയ്‌ത് മുന്നോട്ടു നീങ്ങുന്ന സംവിധാനമാണത്. വളരെ പെട്ടെന്ന് ഇതിന്‍റെ ബാലൻസ് സ്വായത്തമാക്കാൻ സാധിക്കില്ല. പക്ഷേ ചുരുക്കം ചില ദിവസങ്ങൾ കൊണ്ട് സജിൻ ബാബു ഇലക്ട്രിക് ഓവർ ബോർഡ് കൈകാര്യം ചെയ്യാൻ പഠിച്ചു."ശ്രീജിത്ത് ബാബു പറഞ്ഞു.
ഇലക്ട്രിക് ഓവർ ബോർഡിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. "പ്രധാന പ്രശ്‌നം ഓവർ ബോർഡ് മുന്നോട്ടു നീങ്ങുമ്പോൾ ഓടിക്കുന്നയാൾ പിന്നിലേക്ക് മറിഞ്ഞുവീഴാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ശരീരം മുന്നോട്ട് ആയുമ്പോഴാണ് ഓവർ ബോർഡ് മുന്നോട്ടു നീങ്ങുന്നത്. എത്രയൊക്കെ പരിചിതരാണെങ്കിലും ഓവർ ബോർഡ് ബാലൻസ് ചെയ്യുന്ന റിയാക്ഷൻ മുഖത്തു വരും. പക്ഷേ ചിത്രീകരണ സമയത്ത് അങ്ങനെ ഒരു റിയാക്ഷൻ മുഖത്ത് വരാൻ പാടില്ല," സംവിധായകന്‍ പറഞ്ഞു.
വളരെ കഷ്‌ടപ്പെട്ടാണ് സജിൻ ഗോപു ഓവർ ബോർഡ് ഉപയോഗിക്കുന്ന രംഗങ്ങളില്‍ അഭിനയിച്ചത്. ഇതേ കുറിച്ചും അദ്ദേഹം വാചാലനായി. "പ്രണയാർദ്രമായി അനശ്വരയുടെ പുറകെ വായുവിൽ ഒഴുകി നടക്കുന്ന സുകുവിനെ വേണം ഫ്രെയിമിൽ കാണാൻ. പക്ഷേ ഈ ഗാനത്തിന് വേണ്ടി ചുരുക്കം ചില ദിവസങ്ങൾ കൊണ്ടാണ് സജിൻ ഇത് ഓടിക്കാൻ പഠിച്ചത്. ചെറുതായൊന്ന് ബാലൻസ് തെറ്റിയാൽ പിന്നിലേക്ക് തലയിടിച്ച് വീഴും. അതൊക്കെ മനസ്സിലാക്കി വളരെ കഷ്‌ടപ്പെട്ടാണ് സജിൻ ആ രംഗങ്ങളിൽ അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം ഇലക്ട്രിക് ഓവർ ബോര്‍ഡ്, വൈഡ് ഫ്രെയിമുകളിൽ വിഎഫ്‌എക്‌സിന്‍റെ സഹായത്തോടെ മായ്‌ച്ചു കളയുകയും ചെയ്‌തു.," ശ്രീജിത്ത് ബാബു പറഞ്ഞു.
ഹാർട്ട് അറ്റാക്ക് ഗാനം പുറത്തിറങ്ങിയത് മുതൽ ഗാന രംഗത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ധാരാളം പേർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നുണ്ടെന്നും എന്നാല്‍ ഇപ്പോഴാണ് ഈ കാര്യങ്ങൾ തുറന്നു പറയാനുള്ള സമയം ലഭിച്ചതെന്നും സംവിധായകൻ പറഞ്ഞു.