സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് എം മോഹനൻ മലയാള സിനിമ ലോകത്തേക്ക് സ്വതന്ത്ര സംവിധായകനായി കടന്നുവരുന്നത്. പിന്നീട് മാണിക്യക്കല്ല്, 916, അരവിന്ദൻ്റെ അതിഥികൾ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്തു. സംവിധായകൻ എം മോഹനൻ സംസാരിച്ചു തുടങ്ങുകയാണ്. "പൊതുവേ കുടുംബ പ്രേക്ഷകരെ മുൻനിർത്തിയാണ് ഞാൻ സിനിമകൾ ചെയ്യാറുള്ളത്. എങ്കിലും എല്ലാത്തരം പ്രേക്ഷകരെയും എൻ്റെ ഇതുവരെയുള്ള സിനിമകൾ ആകർഷിച്ചിട്ടുണ്ട്. ഒരു ജാതി ജാതകവും ആ ഒരു രീതിയിൽ നിന്നും വിട്ടുനിൽക്കുന്നില്ല. ഒരുപാട് നാളായി മലയാളത്തിൽ ഒരു പൊട്ടിച്ചിരിക്കാൻ വകയുള്ള സിനിമകൾ ഇറങ്ങിയിട്ട്.
ആ ഒരു പരാതി പരിഹരിക്കപ്പെട്ടു എന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം. എങ്കിലും തുറന്നു പറയട്ടെ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രയോഗങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. ചില പദപ്രയോഗങ്ങൾ ചില വ്യക്തികളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി എന്നറിയാൻ സാധിച്ചു. ഒരു സംവിധായകൻ എന്നുള്ള നിലയിൽ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന തമാശകളൊക്കെ തന്നെയും നിർദോഷമാണ്.
കാലത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ബോധ്യമുള്ള ഒരു വ്യക്തി തന്നെയാണ് ഞാൻ. ഈ സിനിമ കാണാത്ത ആൾക്കാരാണ് അത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചു. എവിടെയൊക്കെയോ എന്തൊക്കെയോ കേട്ട് ചിലർ ചിലത് പറയുന്നു. പക്ഷേ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് സിനിമയിലെ ഒരു പ്രയോഗത്തിനെ കുറിച്ചും ഒരു പരാതിയുമില്ല. അവർ കഥയും ആസ്വദിച്ചു തമാശകളും ആസ്വദിച്ചു."എം മോഹനൻ വ്യക്തമാക്കി.
തമാശകൾ പറയുമ്പോൾ സൂക്ഷിക്കണം ...
"അരവിന്ദൻ്റെ അതിഥികൾ എന്ന സിനിമയ്‌ക്ക് ശേഷം വലിയൊരു ഗ്യാപ്പ് സംഭവിച്ചു. പക്ഷേ വരുമ്പോൾ പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാനുള്ള ഒരു വകയുമായി എത്തണമെന്നായിരുന്നു ഉദ്ദേശം. ഇക്കാലത്ത് സിനിമകളിൽ തമാശകൾ എഴുതുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പ് സധൈര്യം പറയാവുന്ന ഏതൊരു തമാശയും ഇക്കാലത്ത് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ പലർക്കും തമാശ സിനിമകൾ എഴുതാൻ ഭയമാണ്.
ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്നത് പോലുള്ള തമാശ സിനിമകൾ ഇപ്പോൾ മലയാളത്തിൽ സംഭവിക്കുന്നില്ല. മലയാളികളൊക്കെ മൊത്തത്തിൽ സീരിയസ് ആയതു പോലെ തോന്നുന്നു. മാതാ അമൃതാനന്ദമയി ഒരിക്കൽ പറഞ്ഞതുപോലെ എല്ലാ കുടുംബത്തിലും ഒരു ബോംബുണ്ട്. അത് എപ്പോഴാണ് പൊട്ടുക എന്ന് പറയാൻ സാധിക്കില്ല. പലർക്കും ഏകാന്തതയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി നശിച്ചു. അണുകുടുംബത്തിൽ പോലും ഭാര്യയും ഭർത്താവും തമ്മിൽ അഡ്‌ജസ്റ്റ് ചെയ്താണ് ജീവിക്കുന്നത്. ഇനി പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത കുടുംബത്തിൽ ആണെങ്കിൽ പോലും എല്ലാ അംഗങ്ങളും മൊബൈലുമായി അവരവരുടെ സ്ഥാനത്ത് നില ഉറപ്പിക്കുന്നു. കുടുംബത്തിലുള്ളവർ പോലും പരസ്‌പരം സംസാരിക്കുന്നില്ല.
തീൻമേശയിൽ പോലും മൊബൈൽ
ഇതൊക്കെ നല്ലതാണ് അല്ലെങ്കിൽ ചീത്തയാണ് എന്നൊന്നും സമർഥിക്കാൻ ഞാൻ ആളല്ല. എല്ലാവരിലും ചിരിയും തമാശയും ഒക്കെ മറഞ്ഞു തുടങ്ങിയിരിക്കുന്നു. അവരെയൊക്കെ തിയേറ്ററിലേക്ക് ക്ഷണിച്ച് ഒരുമിച്ച് ചിരിപ്പിച്ച്, ഒരുമിച്ച് ഒരു കാപ്പി കുടിപ്പിച്ച്, തിരികെയുള്ള യാത്രയിൽ തട്ടുകടയിൽ ഒരുമിച്ചിരുന്ന് പരസ്പരം സംസാരിച്ച് ഭക്ഷണം കഴിക്കാൻ ഒക്കെ ഉള്ള അവസരം ഒരു ജാതി ജാതകം എന്ന സിനിമ ഒരുക്കി കൊടുത്തു എന്ന് വേണമെങ്കിൽ പറയാം." എം മോഹനൻ പറഞ്ഞു.
"കുടുംബ പ്രേക്ഷകരുടെ സംവിധായകൻ തന്നെയാണ് ഞാൻ. കണ്ണൂർ പാട്യത്താണ് എൻ്റെ വീട്. അരവിന്ദൻ്റെ അതിഥികൾ എന്ന സിനിമ ഇറങ്ങുന്ന സമയത്ത് നാട്ടിലെ പലരും സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. എടാ ഞാൻ കുടുംബസമേതം സിനിമ കാണാൻ പോയി. 75 വയസുള്ള അമ്മയെ കൂട്ടിയാണ് സിനിമ കാണാൻ പോയത്. സിനിമ കണ്ടപ്പോൾ ഞങ്ങൾക്ക് മൂകാംബികയിലേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായി. ഞങ്ങൾ കുടുംബസമേതം യാത്ര ചെയ്തിട്ട് ഒരുപാട് കാലമായി. അതിനു നിൻ്റെ സിനിമയാണ് കാരണം. ഇതൊക്കെ കേൾക്കുന്നത് തന്നെയാണ് ഒരു സംവിധായകൻ എന്നുള്ള രീതിയിൽ എൻ്റെ വിജയമെന്ന് വിശ്വസിക്കുന്നു "എം മോഹനൻ പറഞ്ഞു.
30 വയസുള്ള പെൺകുട്ടികൾ തള്ളച്ചികളോ?
30 വയസ്സായ സ്‌ത്രീകളെല്ലാം തള്ളച്ചികളാണ് എന്നൊരു പ്രയോഗം സിനിമയിൽ പറയുന്നുണ്ട്. ഈ ഡയലോഗിനെ സോഷ്യൽ മീഡിയ ലോകം തമാശയായും വിമർശനമായും നോക്കിക്കാണുന്നു. ഇതിനെക്കുറിച്ചും എം മോഹനൻ പ്രതികരിച്ചു. "ആരെയും വ്യക്തിപരമായി കളിയാക്കാൻ അല്ല ഇങ്ങനെ ഒരു പ്രയോഗം സിനിമയിൽ ഉൾപ്പെടുത്തിയത്. 30 വയസായ സ്‌ത്രീകൾ ഒന്നും തന്നെ തള്ളച്ചികളാണ് എന്ന് എനിക്ക് അഭിപ്രായവുമില്ല. ഇതൊരു നാട്ടിൻപുറത്തെ പ്രയോഗമാണ്.
നമ്മളെക്കാൾ പ്രായം കൂടിയ സ്‌ത്രീകൾ അതിപ്പോൾ അമ്മയാണെങ്കിലും ചേച്ചിയാണെങ്കിലും കൂട്ടുകാരിയാണെങ്കിലും നമുക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ പറയുമ്പോൾ മിണ്ടാതിരുന്നോണം നിങ്ങൾക്ക് പ്രായമായി എന്ന് നാട്ടിൻപുറത്തെ ചെറുപ്പക്കാർ പറയാറുണ്ട്. അതവരുടെ പ്രായത്തെ നോക്കിയിട്ട് ഒന്നുമല്ല പറയുന്നത്. അവരെ പറഞ്ഞു ജയിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണത്. അത്തരത്തിലുള്ള ഡയലോഗ് ആണ് 30 കഴിഞ്ഞവരെല്ലാം തള്ളച്ചികളാണ് എന്നതുകൊണ്ട് അർഥമാക്കുന്നത്.
അത് സിനിമ കാണുന്ന സാധാരണ പ്രേക്ഷകർക്ക് മനസിലായിട്ടുണ്ട്. "സിനിമകളിൽ ഉപയോഗിക്കുന്ന തമാശകൾക്ക് വിമർശനങ്ങൾ വരുന്നതിനോടൊപ്പം തന്നെ ഒരു ഫിലിമേക്കർക്ക് ഒരുപാട് സ്വാതന്ത്ര്യവും ഇക്കാലത്ത് ലഭിച്ചുവെന്ന് എം മോഹനൻ വ്യക്തമാക്കി."
ഒരു ജാതി ജാതകത്തിൽ സധൈര്യം പല വിഷയങ്ങളും ഞങ്ങൾ തുറന്നു പറഞ്ഞു