മുംബൈ: മുംബൈ മുനിസിപ്പൽ മേഖലയിലെ കെട്ടിട രജിസ്ട്രേഷൻ മെയ് മാസത്തിൽ 22 ശതമാനം വർധിച്ച് 12,000 യൂണിറ്റുകളായി ഉയർന്നു. റിയൽ എസ്‌റ്റേറ്റ് കൺസൾട്ടന്‍റ് നൈറ്റ് ഫ്രാങ്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്‌ട്രയിലെ സർക്കാർ കണക്കുകൾ ഉദ്ധരിച്ച് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
"മുംബൈ നഗരം (ബിഎംസി അധികാരപരിധിയിലുള്ള പ്രദേശം) കഴിഞ്ഞ മാസം 12,000 പ്രോപ്പർട്ടി രജിസ്ട്രേഷനുകൾ രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇത് 9,823 യൂണിറ്റായിരുന്നു. 2024 മെയ് മാസത്തിൽ സംസ്ഥാന ഖജനാവ് 1,034 കോടി രൂപ നേടി, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 24 ശതമാനം വർധിച്ചു. 2024 മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത മൊത്തം വസ്‌തു വകകളിൽ 80 ശതമാനവും റസിഡൻഷ്യൽ യൂണിറ്റുകളാണ്.
പ്രോപ്പർട്ടി വിൽപനയിലും രജിസ്ട്രേഷനിലുമുള്ള തുടർച്ചയായ വാർഷിക വളർച്ച, സംസ്ഥാന സർക്കാരിന്‍റെ പിൻബലത്തിൽ ഈ രംഗത്തുണ്ടായ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. നഗരത്തിലുടനീളം ശരാശരി വിലയിൽ വർദ്ധനവുണ്ടായിട്ടും, വസ്‌തുവകകളുടെ വിൽപ്പനയിലും രജിസ്ട്രേഷനിലും വര്‍ധനവുണ്ടായിട്ടുണ്ട്" നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശിശിർ ബൈജൽ പറഞ്ഞു.