ന്യൂഡൽഹി : നീറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വ്യാഴാഴ്‌ച കേന്ദ്രസർക്കാരിൽ നിന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ നിന്നും (എൻടിഎ) വിശദീകരണം തേടി. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്)-2024 പരീക്ഷയെക്കുറിച്ചുള്ള ചില ഹർജികളിലെ തുടർനടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്‌തു.
ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്, ചോദ്യപേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത ചില ഹർജികൾ ഹൈക്കോടതികളിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻടിഎ സമർപ്പിച്ച നാല് വ്യത്യസ്‌ത ഹർജികളിലാണ് പ്രതികരണം തേടി കക്ഷികൾക്ക് നോട്ടീസ് അയച്ചത്.
എൻടിഎയുടെ ഹർജികളിൽ ബെഞ്ച് നോട്ടീസ് നൽകിയതിനാൽ, ഹൈക്കോടതിയുടെ മുമ്പാകെയുള്ള ഈ വിഷയങ്ങളിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഏജൻസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹൈക്കോടതികളിലെ ഹര്‍ജികളില്‍ തുടർ നടപടികൾ സ്റ്റേ ചെയ്യുമെന്ന് ഇതോടെ കോടതി വ്യക്തമാക്കി. മെയ് അഞ്ചിന് നടന്ന മെഡിക്കൽ പ്രവേശന പരീക്ഷയിൽ പങ്കെടുത്ത 20 വിദ്യാർഥികൾ നൽകിയത് ഉൾപ്പടെ മറ്റ് നിരവധി ഹർജികളും കോടതി പരിഗണിച്ചു. മെയ് അഞ്ചിന് നടന്ന പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവർ എൻടിഎയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ ഹർജികളിൽ പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്രത്തിനും എൻടിഎയ്ക്കും നോട്ടീസ് അയച്ച ബെഞ്ച്, നീറ്റ്-യുജി 2024 മായി ബന്ധപ്പെട്ട മറ്റ് തീർപ്പുകൽപ്പിക്കാത്ത വിഷയങ്ങൾക്കൊപ്പം ഹർജികളും അടുത്ത മാസം എട്ടിന് പരിഗണിക്കുമെന്ന് പറഞ്ഞു.
അതേസമയം കോടതി കൗണ്‍സിലിങ്ങ് നടപടികള്‍ തടഞ്ഞിട്ടില്ല. കൗൺസിലിങ്ങ് ജൂലൈ ആറിന് ആരംഭിക്കും. പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാറിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മറ്റൊരു അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. ക്രമക്കേടുകൾ സംബന്ധിച്ച് ബിഹാറിലും ഗുജറാത്തിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോർട്ട് നൽകാൻ പൊലീസിനോട് ആവശ്യപ്പെടണമെന്നും അഭിഭാഷകൻ പറഞ്ഞു. ഹർജിക്കാരും സമാനമായ വാദങ്ങളാണ് ഉന്നയിക്കുന്നതെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു. പരിശീലന സ്ഥാപനങ്ങളും ഹർജിക്കാരായി എത്തിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.