ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അംബേദ്‌കറുടെ ചിത്രം നീക്കം ചെയ്‌തതിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അംബേദ്‌കർ അനുയായികളെ ബിജെപി നേതൃത്വത്തിലുള്ള പുതിയ സർക്കാർ വേദനിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 'ഡൽഹിയില്‍ ഭരണത്തിലേറിയ ബിജെപി സർക്കാർ ബാബാസാഹിബിന്‍റെ ഫോട്ടോ നീക്കം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ സ്ഥാപിച്ചു.
ഇത് ശരിയല്ല. ഇത് ബാബാസാഹിബിന്‍റെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിച്ചു' എന്ന് മുൻ ഡൽഹി മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അംബേദ്‌കറുടെ ഫോട്ടോ നീക്കം ചെയ്യരുതെന്ന് എഎപി മേധാവി ബിജെപിയോട് അഭ്യർഥിച്ചു. 'എനിക്ക് ബിജെപിയോട് ഒരു അഭ്യർഥനയുണ്ട്. നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കാം, പക്ഷേ ബാബാസാഹിബിന്‍റെ ഫോട്ടോ നീക്കം ചെയ്യരുത്. അദ്ദേഹത്തിന്‍റെ ഫോട്ടോ അവിടെ തന്നെ തുടരട്ടെ' എന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, ഡൽഹി മുൻ മുഖ്യമന്ത്രിയും ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ അതിഷി, ബിജെപിക്ക് ദലിത് വിരുദ്ധ, സിഖ് വിരുദ്ധ മനോഭാവമുണ്ടെന്ന് ആരോപിച്ചു. 'ബിജെപി അവരുടെ യഥാർഥ ദലിത്, സിഖ് വിരുദ്ധ മുഖം കാണിച്ചുകഴിഞ്ഞു. ബാബാ സാഹേബ് ഭീം റാവു അംബേദ്‌കറുടെയും ഷഹീദ്-ഇ-ആസം ഭഗത് സിംഗിന്‍റെയും ഫോട്ടോകൾ ഡൽഹി നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് നീക്കം ചെയ്‌തു' എന്ന് അതിഷി എക്‌സിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിഷിയുടെ എക്‌സിലെ പോസ്‌റ്റിനൊപ്പം അവർ മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്തെ ഒരു ചിത്രവും രേഖ ഗുപ്‌ത മുഖ്യമന്ത്രി ഓഫിസിൽ ഇരിക്കുന്ന ഒരു ഫോട്ടോയും ചേർത്തിട്ടുണ്ട്. അതിൽ അതിഷി മുഖ്യമന്ത്രിയായി ഓഫിസിലിരിക്കുന്ന ചിത്രത്തിൽ പിന്നിലെ ചുമരിൽ അംബേദ്‌കറുടെ ചിത്രമാണുണ്ടായിരുന്നത്. എന്നാൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ ചിത്രത്തിൽ ചുമരിൽ പ്രസിഡന്‍റ് ദ്രൗപതി മുർമു, മഹാത്മാഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങളുമാണുള്ളത്.
എട്ടാം ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം മുഖ്യമന്ത്രി രേഖ ഗുപ്‌തയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്‌തതോടെ ആരംഭിച്ചു. മുഖ്യമന്ത്രി രേഖ ഗുപ്‌തയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം അതിഷി ഒരു പത്രസമ്മേളനം നടത്തിയിരുന്നു. പത്രസമ്മേളനത്തിൽ എല്ലാ സർക്കാർ ഓഫിസുകളിൽ നിന്നും അംബേദ്‌കറുടെയും ഭഗത് സിങ്ങിന്‍റെയും ഫോട്ടോകൾ ബിജെപി നീക്കം ചെയ്‌തതായി അതിഷി പറഞ്ഞു.
'ഭാരതീയ ജനതാ പാർട്ടിയുടെ ദലിത് വിരുദ്ധ മനോഭാവത്തെ കുറിച്ച് എല്ലാവർക്കും അറിയാം. അതിന് ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫോട്ടോയിലുണ്ടായ മാറ്റങ്ങള്‍. ബിജെപി ഒരു ദളിത്, സിഖ് വിരുദ്ധ പാർട്ടിയാണെന്നാണെന്നും അതിഷി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്‌ദാനം ചെയ്‌ത മഹിളാ സമ്മാൻ യോജന പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും അതിഷി ആശങ്ക പ്രകടിപ്പിച്ചു. ബിജെപി വാഗ്‌ദാനങ്ങൾ പാലിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.
'മഹിളാ സമ്മാൻ യോജന സംബന്ധിച്ച് മോദി ആദ്യ മന്ത്രിസഭാ യോഗത്തിൽ നൽകിയ വാഗ്‌ദാനം ലംഘിക്കപ്പെട്ടു. പ്രധാനമന്ത്രി നൽകിയ ഉറപ്പ് വ്യാജമാണ്'. ഡൽഹിയിലെ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് കരുതിയിരുന്ന പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് അതിഷി പറഞ്ഞു. ഡൽഹി സർക്കാർ അതിന്‍റെ പ്രതിബദ്ധതകൾ പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Also Read:ഡൽഹി നിയമസഭ സമ്മേളനം ഇന്ന് മുതല്‍; ആദ്യ സമ്മേളനത്തിനൊരുങ്ങി രേഖ ഗുപ്‌ത, സ്‌പീക്കര്‍ തെരഞ്ഞെടുപ്പും ഇന്ന്