മുംബൈ (മഹാരാഷ്‌ട്ര) :ബോളിവുഡിലെ മുതിർന്ന നടൻ ഗോവിന്ദ ശിവസേന ഷിൻഡേ വിഭാഗത്തിൽ ചേർന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, രാജ്യസഭ എംപി മിലിന്ദ് ദിയോറ, മുതിർന്ന ശിവസേന നേതാവ് നീലം ഗോർഹെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗോവിന്ദ വ്യാഴാഴ്‌ച ശിവസേനയിലേക്ക് ചേക്കേറിയത്. തങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായാണ് ഗോവിന്ദ ശിവസേനയിൽ ചേർന്നതെന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞു.
ഉപാധികളൊന്നുമില്ലാതെയാണ് അദ്ദേഹം ശിവസേനയിൽ ചേർന്നതെന്നും ഷിൻഡെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. "ബോളിവുഡിൽ പ്രവർത്തിക്കാനാണ് ഗോവിന്ദ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് ടിക്കറ്റ് ആവശ്യമില്ല," ഷിൻഡെ കൂട്ടിച്ചേർത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗോവിന്ദ ശിവസേനയ്‌ക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും ഷിൻഡെ പറഞ്ഞു.
മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള ബിജെപിയുമായും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും (എൻസിപി) സഖ്യത്തിലാണ് ശിവസേന. അതേസമയം 1980കളിൽ തന്‍റെ അഭിനയ ജീവിതം ആരംഭിച്ച ഗോവിന്ദ, 2004 മുതൽ 2009 വരെ രാഷ്‌ട്രീയത്തിൽ സജീവമായിരുന്നു. എന്നാൽ വീണ്ടും രാഷ്‌ട്രീയ മേഖലയിലേക്ക് താൻ തിരിച്ചുവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ചടങ്ങിൽ ഗോവിന്ദ പറഞ്ഞു.
''14 വർഷത്തെ വനവാസത്തിന് (പ്രവാസത്തിന്) ശേഷം ഞാൻ രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തി," അദ്ദേഹം പറഞ്ഞു. അവസരം ലഭിച്ചാൽ കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുമെന്ന് പറഞ്ഞ ഗോവിന്ദ ഷിൻഡെ മുഖ്യമന്ത്രിയായതിന് ശേഷം മുംബൈ കൂടുതൽ മനോഹരവും വികസിതവുമായെന്നും അഭിപ്രായപ്പെട്ടു.