കാന്‍ഡി :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ നേപ്പാളിനെതിരായ മത്സരം ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ചത് പോലെ ആത്ര എളുപ്പമായിരുന്നില്ല (India vs Nepal ). ഭാഗ്യം കൂട്ടുനിന്നതോടെ മികച്ച പോരാട്ടമായിരുന്നു നേപ്പാള്‍ ടീം പുറത്തെടുത്തത്. ആദ്യ അഞ്ചോവറിന് ഉള്ളില്‍ നേപ്പാള്‍ ഓപ്പണര്‍മാരുടെ മൂന്ന് അനായാസ ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്.
ശ്രേയസ് അയ്യര്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ എന്നിവരായിരുന്നു നേപ്പാള്‍ താരങ്ങളെ 'കൈവിട്ട്' സഹായിച്ചത്. ഇതോടെ മികച്ച തുടക്കം ലഭിച്ച നേപ്പാള്‍ 48.2 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന മാന്യമായ നിലയിലേക്ക് എത്തിയിരുന്നു. 58 റണ്‍സടിച്ച ആസിഫ് ഷെയ്ഖായിരുന്നു ടീമിന്‍റെ ടോപ് സ്‌കോററായത്.
97 പന്തില്‍ എട്ട് ബൗണ്ടറികളോടെയായിരുന്നു താരത്തിന്‍റെ പ്രകടനം. സോംപാൽ കാമിയുടെ വാലറ്റത്തെ ഇന്നിങ്‌സും ടീമിന് മുതല്‍ക്കൂട്ടായി. എട്ടാം നമ്പറില്‍ കളിക്കാനെത്തിയ താരം 56 പന്തുകളില്‍ 48 റണ്‍സാണ് നേടിയത്. മഴ കളിച്ചതോടെ 23 ഓവറില്‍ പുതുക്കി നിശ്ചയിച്ച 145 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്താതെയാണ് നേടിയെടുത്തത്.
എന്നാല്‍ 20.1 ഓവര്‍ വമ്പന്മാരായ ഇന്ത്യയെ പിടിച്ചുനിര്‍ത്താനും നേപ്പാളിനായിരുന്നു. ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയ ചരിത്രത്തിലെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിന് ശേഷം നേപ്പാള്‍ താരങ്ങളെ അവരുടെ ഡ്രസ്സിങ് റൂമിലെത്തി ഇന്ത്യന്‍ ടീം ആദരിച്ചിരുന്നു (India Cricket team Presents Medals To Nepal Players ). മികച്ച പ്രകടനം നടത്തിയ മൂന്ന് നേപ്പാള്‍ താരങ്ങളെ മെഡല്‍ കഴുത്തിലണിയിച്ചാണ് ഇന്ത്യ ആദരിച്ചത്.