പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പെരുനാട് മേഖല പ്രസിഡൻ്റ് ജോയല്‍ തോമസ്, മൂഴിയാര്‍ സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരന്‍ തോട്ടമണ്‍പാറ സ്വദേശിയായ മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത് (Rape Case Arrest Pathanamthitta).
2021 ജൂണ്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പിതാവ് ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയുടെ മാതാവ് വിദേശത്താണ്. അതുകൊണ്ട് അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ശരീര അസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി നിരന്തരം സ്‌കൂളില്‍ പോകാതിരുന്നതോടെ ബന്ധുക്കളും അധ്യാപകരും ചേര്‍ന്ന് കൗണ്‍സലിങ്ങിന് എത്തിച്ചു. കൗണ്‍സലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.
തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ വണ്‍ സ്‌റ്റോപ്പ് സെന്‍ററിലേക്ക് മാറ്റി വീണ്ടും കൗണ്‍സലിങ്ങിന് വിധേയയാക്കി. ഇതോടെയാണ് പീഡനത്തിനിരയാക്കിയവരെ കുറിച്ച് കുട്ടി കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. പ്രതികളുടെ പേരും ഫോണ്‍ നമ്പറും അവരുടെ സോഷ്യല്‍ മീഡിയ ഐഡികളുമെല്ലാം കുട്ടി നല്‍കി (POCSO Case In Pathanamthitta).
കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് കൈമാറി. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്‌തു. ഇതോടെയാണ് പ്രതികള്‍ പിടിയിലായത് (DYFI Leader Arrested In POCSO Case).
പോക്‌സോയ്ക്ക് പുറമെ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പകളും ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. സംഭവത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്‌തു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. സൈബര്‍ പൊലീസിന്‍റെ അടക്കം സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവല്ലയിലും അടുത്തിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായിരുന്നു. കവിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുമായി അടുത്ത യുവാവ് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു.
Also Read: അടിമാലിയിൽ ബിരുദ വിദ്യാർഥി പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു, പ്രതി പിടിയില്‍