തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ 2025-26 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റിന് തുടക്കം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റിൽ ആദ്യം ആശ്വാസം സർക്കാർ ജീവനക്കാർക്ക്. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥനാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
ജീവനക്കാരുടേയും പെൻഷൻകാരുടേയും ആനുകൂല്യങ്ങൾ സർവീസ് പെൻഷൻ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യും. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും, അത് 1900 കോടി വരുമെന്ന് മന്ത്രി അറിയിച്ചു.
ജീവനക്കാരുടെ ഡിഎ കുടിശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇൻ പിരീഡ് നടപ്പുസാമ്പത്തിക വർഷത്തിൽ ഒഴിവാക്കി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനഞെരുക്കത്തിന്‍റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്.
സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്ന് പറയാനാണ് സർക്കാർ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക് ഓഫിന് സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.