കോട്ടയം: ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ സ്വദേശി ശ്യാം പ്രസാദാണ് (44) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) ഏറ്റുമാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്ന് (ഫെബ്രുവരി 3) പുലർച്ചെ ഒരു മണിയോടെ കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാം പ്രസാദ്. ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്‍റെ വീഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെഎസ് ഷിജി ഈ സമയം ഇവിടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്‌തു. എന്നാൽ നെഞ്ചിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ 4 മണിയോടെ മരിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിബിൻ. ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്‌തതിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തും.
Also Read: ആലപ്പുഴയിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം; മകന്‍ അറസ്റ്റിൽ