കാസർകോട് : ബിജെപിക്ക് പിന്നാലെ കാസർകോട് ജില്ലയിൽ സിപിഎമ്മിനും പുതുമുഖത്തിന് സാധ്യത. സിപിഎം കാസർകോട് ജില്ലാ സമ്മേളനം നടക്കാനിരിക്കെ നിലവിലെ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ സ്ഥാനം ഒഴിഞ്ഞേക്കും. പകരം ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ എന്നിവർക്കാണ് മുൻതൂക്കം. നിലവിലെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജനാർദ്ദനൻ എന്നിവരുടെ പേരും ഉയർന്ന് വന്നിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കഴിഞ്ഞ ദിവസം ബിജെപി ജില്ലാ അധ്യക്ഷയായി രവീശ തന്ത്രി കുണ്ടാറിന് പകരം എം എൽ അശ്വനിയെ പരിഗണിച്ചത്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം അശ്വനി കാഴ്‌ചവച്ചിരുന്നു. അശ്വനിക്ക് കീഴിൽ പാർട്ടിയിലെ പടല പിണക്കങ്ങൾ അവസാനിപ്പിച്ച് നേതാക്കളും പ്രവർത്തകരും ഒരുമിച്ചാൽ ബിജെപിക്ക് ജില്ലയിൽ വ്യക്തമായ മുൻതൂക്കം ലഭിക്കും. ഇതിന് പിന്നാലെ ആണ് സിപിഎം ജില്ലാ സമ്മേളനവും എത്തുന്നത്.
36 അംഗങ്ങളാണ് നിലവിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയിലുളളത്. ഇതിൽ കെ പി വത്സലൻ മരണപ്പെടുകയും ടി കെ രവിയെ തരംതാഴ്ത്തുകയും ചെയ്‌തിരുന്നു. എം വി കൃഷ്‌ണൻ, കെ അപ്പുക്കുട്ടൻ, പി ആർ ചാക്കോ, കെ കുഞ്ഞിരാമൻ, ഇ കുഞ്ഞിരാമൻ, സുബ്ബണ്ണ ആൽവ, പി രഘുദേവൻ എന്നിവർ പ്രായ പരിധിയാലും മറ്റ് കാരണങ്ങളാലും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവരാണ്. ഇതോടെ 9 ഒഴിവുകളുടെ സാധ്യത തെളിയുന്നുണ്ട്.
12 ഏരിയ സെക്രട്ടറിമാരിൽ ആറ് പേർ ജില്ലാ കമ്മിറ്റിയിലുണ്ട്. ശേഷിക്കുന്നവരിൽ സീനിയോറിറ്റി പരിഗണിച്ച് മാധവൻ മണിയറ, സി എ സുബൈർ, എ അപ്പുകുട്ടൻ എന്നിവർ കമ്മിറ്റിയിലെത്തിയേക്കും. കെ സബീഷ്, എം രാഘവൻ, ഷാലുമാത്യു, പാറക്കോൽ രാജൻ, രജിഷ് വെള്ളാട്ട് എന്നിവർ പുതുമുഖങ്ങളായേക്കും. സെക്രട്ടേറിയേറ്റ് അംഗമായിരുന്ന വി പി പി മുസ്‌തഫ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫില്‍ പ്രവര്‍ത്തിച്ച ആളാണ്.
കമ്മിറ്റിയിലിരിക്കെ നടപടിക്ക് വിധേയനായ ടി കെ രവിയും പുറത്തുണ്ട്. ഇരുവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നേക്കും. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയിൽ നിന്ന് രാഘവനും സബീഷും വേണോയെന്ന തർക്കം വന്നാൽ എം രാഘവനെ ഒഴിവാക്കാൻ നീക്കം നടക്കും. ഉദുമയിൽ മധു മുതിയക്കാലിനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്താൻ സമ്മർദമുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് പ്രായത്തിൽ ഇളവ് നൽകിയാൽ മാത്രമാണ് നിലവിലെ സെക്രട്ടറി എം വി ബാലകൃഷ്‌ണനെ നിലനിർത്തുക . 75 വയസെന്ന പ്രായ കടമ്പയാണ് അദ്ദേഹത്തിന് മുന്നിൽ പ്രധാന തടസമായി നിൽക്കുന്നത്.
എംഎൽഎമാരായ സിഎച്ച് കുഞ്ഞമ്പുവും എം രാജഗോപാലും 2026ൽ രണ്ട് ടേം പൂർത്തിയാക്കുകയും ചെയ്യും. പല ജില്ലകളിലും സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ പുതുമുഖങ്ങൾക്ക് പരിഗണന നൽകിയിരുന്നു. കാസർകോടും ഇത് ആവർത്തിക്കും. ജില്ലയിൽ ബിജെപിയുടെയും സിപിഎമ്മിൻ്റെയും അമരത്ത് പുതിയ മുഖങ്ങൾ വന്നാൽ കോൺഗ്രസിലും മാറ്റങ്ങൾ വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന് വരികയാണ്. എന്നാൽ തെരഞ്ഞെടുപ്പിന് മുന്നേ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് നേതാക്കൾ പറയുന്നത്.
ഇന്ന് സിപിഎം പതാക ഉയര്‍ത്തും
സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കാസർകോട് ജില്ലാസമ്മേളനത്തിന് ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയിൽ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ കാഞ്ഞങ്ങാട് മാവുങ്കാൽ റോഡിലുള്ള എസ്‌ബിഐയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ എ കെ നാരായണൻ, കെ കുഞ്ഞിരാമൻ നഗറിൽ നടക്കും.
പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്‌ണന്‍ എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍, പി കെ ബിജു എന്നിവര്‍ സമ്മേളനത്തില്‍ മുഴുനീളം പങ്കെടുക്കും.
Also Read: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നീതി തേടി ഹർഷിന വീണ്ടും തെരുവിലേക്ക്