ഹൈദരാബാദ്: ബയോപ്‌സി ഫലത്തിനായി ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട. മിനിറ്റുകള്‍ക്കകം ബയോപ്‌സി ഫലം ലഭിക്കാനുള്ള സൗകര്യം ലഭ്യമാണ്. വെറും 5 മിനിറ്റിനുള്ളിൽ ബയോപ്‌സി ഫലങ്ങൾ നൽകാന്‍ കഴിവുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് തെലങ്കാന ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജി (എഐജി).
നിലവിൽ അമേരിക്കയിലും ജർമ്മനിയിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ തന്നെയാണ് ഇതും. ഡിജിറ്റൽ പാത്തോളജി സാങ്കേതികവിദ്യയായ വിവാസ്‌കോപ്പ് ഉപയോഗിച്ചാണ് വെറും 5 മിനിറ്റിനുള്ളിൽ ബയോപ്‌സി ഫലങ്ങൾ ലഭിക്കുക (AIG introduced Vivascope technology).
എഐജി ചെയർമാൻ ഡോ. നാഗേശ്വര റെഡ്ഡി, ഡയറക്‌ടർ ഡോ. ജി.വി. റാവു, പാത്തോളജി ഡയറക്‌ടർ ഡോ. അനുരാധ എന്നിവരാണ് ബുധനാഴ്‌ച (06-03-2024) മാധ്യമങ്ങളോട് പുതിയ സാങ്കേതികവിദ്യയെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
തത്സമയ രോഗനിർണയത്തിനും ചികിത്സാ ആസൂത്രണത്തിനും ബയോപ്‌സി സമയം ഗണ്യമായി കുറയ്ക്കുന്ന ഒരു പരിഹാരം നൽകാൻ പുതിയ സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് എഐജി ഹോസ്‌പിറ്റൽസ് സ്ഥാപകനും ചെയർമാനുമായ ഡോ. ഡി നാഗേശ്വർ റെഡ്ഡി പറഞ്ഞു.
"ഇതുവരെ, പരമ്പരാഗത രീതിയിൽ ടിഷ്യു സാമ്പിളുകൾ ശേഖരിച്ച് ബയോപ്‌സി ഫലങ്ങൾക്കായി ഞങ്ങൾക്ക് അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. വിവാസ്‌കോപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ആ സമയം അഞ്ച് മിനിറ്റായി കുറച്ചിരിക്കുകയാണ്. അങ്ങനെ, വേഗത്തിലുള്ള രോഗനിർണയവും ചികിത്സയും നടപ്പിലാക്കുന്നു (Biopsy results within 5 minutes). ജിഐ എൻഡോസ്കോപ്പിയിലെ ഒരു കുതിച്ചുചാട്ടമാണ് പുതിയ സാങ്കേതികവിദ്യ.
ഈ പ്ലാൻ രോഗിക്ക് മികച്ച ഫലം നൽകും'', ക്യാൻസറുമായി ബന്ധപ്പെട്ട് പെട്ടെന്ന് തന്നെ നിര്‍ണായക തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ഈ സാങ്കേതിക വിദ്യ വളരെ പ്രധാനമാണെന്നും ഡോ. നാഗേശ്വര റെഡ്ഡി വിശദീകരിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ മറ്റ് അവയവങ്ങളിൽ നിന്ന് ശേഖരിക്കുന്ന ടിഷ്യൂ സാമ്പിളുകൾ വിവാസ്കോപ്പിന് പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മിനിറ്റുകൾക്കുള്ളിൽ ദ്രുതഗതിയിലുള്ള രോഗനിർണയം, വേഗത്തിലുള്ള ചികിത്സാ തീരുമാനങ്ങൾ പ്രാപ്‌തമാക്കൽ, ദീർഘമായ നടപടിക്രമങ്ങളില്ലാതെ എക്‌സിഷൻ ചെയ്‌ത ഉടൻ തന്നെ പുതിയ ടിഷ്യു പരിശോധന, പാത്തോളജിസ്റ്റുകൾക്ക് റിമോട്ട്, ഓൺ-സൈറ്റ് ആക്‌സസ്, സഹകരണം സുഗമമാക്കൽ, കൃത്യത മെച്ചപ്പെടുത്തൽ എന്നിവയാണ് പുതിയ സാങ്കേതികവിദ്യയുടെ മറ്റ് ചില നേട്ടങ്ങൾ.
ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ സംഭരിക്കുന്നതിനും പങ്കിടുന്നതിനും, ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കിടയിലുള്ള സഹകരണം സുഗമമാക്കുന്നതിനും സങ്കീർണ്ണമായ കേസുകളിൽ പോലും സ്ഥിരമായ രോഗനിർണയം ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ പ്രാപ്‌തമാക്കുന്നുവെന്ന് എഐജി ഹോസ്‌പിറ്റൽസ് ഡയറക്‌ടർ ഡോ. ജിവി റാവു പറഞ്ഞു.