മധുരൈ : തഹസില്‍ദാരെ ആക്രമിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രി എം കെ അഴഗിരിയെ കോടതി കുറ്റവിമുക്തനാക്കി(M K Alagiri). 2011ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഇദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു. മധുരയിലെ മേലൂരിലുള്ള വെള്ളാലൂര്‍ ക്ഷേത്രത്തിന് സമീപം വച്ച് വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്നായിരുന്നു ആരോപണം.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം തഹസില്‍ദാരും മേലൂര്‍ തെരഞ്ഞെടുപ്പ് ഓഫീസറുമായ കാളിമുത്തുവും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ദൃശ്യങ്ങള്‍ പകര്‍ത്താനായി എത്തി(Madurai Tahsildar Assault Case). തുടര്‍ന്നാണ് അഴഗിരിക്കൊപ്പമുണ്ടായിരുന്ന ചിലര്‍ തന്നെ ആക്രമിച്ചതായി കാട്ടി കാളിമുത്തു കീഴ്‌വളവ് പൊലീസില്‍ പരാതി നല്‍കിയത്. എം കെ അഴഗിരി, മധുര ഡെപ്യൂട്ടി മേയര്‍ മന്നന്‍, ഡിഎംകെ ഭാരവാഹികളായ രഘുപതി, തിരുജ്ഞാനം തുടങ്ങിവരടക്കം 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു(Former Union Minister).
മധുര ജില്ല കോടതിയിലായിരുന്നു കേസിന്‍റെ വിചാരണ. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസില്‍ നടപടിയുണ്ടായിരിക്കുന്നത്. കേസിലെ പ്രതികളായ എം കെ അഴഗിരിയടക്കം പതിനേഴ് പേര്‍ കോടതിയില്‍ ഹാജരായിരുന്നു. എല്ലാവരെയും കുറ്റവിമുക്തരാക്കിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മൂത്തസഹോദരനാണ് എം കെ അഴഗിരി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഇദ്ദേഹത്തെ ഡിഎംകയില്‍ നിന്ന് പുറത്താക്കിയിരുന്നു. 2009ലെ മന്‍മോഹന്‍സിങ്ങിന്‍റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ മന്ത്രിസഭയില്‍ രാസവളം മന്ത്രി ആയിരുന്നു അഴഗിരി.
സഹോദരന്‍ സ്റ്റാലിനുമായി കടുത്ത ശത്രുത പുലര്‍ത്തുന്ന വ്യക്തിയാണ് അഴഗിരി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അഴഗിരിയ്ക്ക് പല കടുത്ത നടപടികളും നേരിടേണ്ടി വന്നിരുന്നു. എം കെ അഴഗിരിയുടെ മകൻ ദയാനിധി അഴഗിരിയുടെ 40.34 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു നടപടി. ദയാനിധി ഡയറക്ടറായ ഒളിംപിക് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരിൽ ചെന്നൈ, മധുര എന്നിവിടങ്ങളിലുള്ള ഇരുപത്തഞ്ചോളം വസ്തുവകകളാണ് കണ്ടുകെട്ടിയത്.
അഴഗിരി ദയാനിധി, എസ് നാഗരാജൻ എന്നിവരുടെ ഉടമസ്ഥതയിലാണ് കമ്പനി. അനധികൃത ഖനനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെത്തുടർന്നാണ് നടപടി. തമിഴ്നാട് മിനറൽ ലിമിറ്റഡ് പാട്ടത്തിനെടുത്ത സ്ഥലത്തോട് ചേർന്നാണ് അനധികൃത ഖനനം നടത്തിയത്. ഇതിലൂടെ സർക്കാരിന് കനത്ത നഷ്ടം ഉണ്ടായെന്നും എൻഫോഴ്സ്മെന്‍റ് അധികൃതര്‍ വ്യക്തമാക്കി.
Also Read: എം.കെ സ്റ്റാലിന് ഒരിക്കലും മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്ന് അഴഗിരി