ന്യൂഡൽഹി: പാകിസ്ഥാനുമായിള്ള ബന്ധത്തില്‍ വിള്ളൽ തുടരുന്നതിനാൽ വെള്ളിയാഴ്‌ച ദേശീയ തലസ്ഥാനത്തെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നടന്ന ഇസ്ലാമാബാദിൻ്റെ ദേശീയ ദിന പരിപാടിയിൽ പങ്കെടുക്കാതെ ഇന്ത്യ. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നാലു വർഷത്തിന് ശേഷം ഇഫ്‌താർ സംഘടിപ്പിച്ചു. എന്നാൽ ഇന്ത്യ വിട്ടു നിന്നു.
"പാകിസ്ഥാൻ്റെയും ഇന്ത്യയുടെയും സ്ഥാപക പിതാക്കന്മാർ ഇരു രാജ്യങ്ങളും തമ്മിൽ സൗഹാർദ്ദപരമായ ബന്ധമാണ് വിഭാവനം ചെയ്‌തത്. പരസ്‌പര ധാരണ വർധിപ്പിച്ചും ജമ്മു കശ്‌മീർ ഉൾപ്പെടെയുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിച്ചും പ്രദേശത്ത് സമാധാനത്തിൻ്റെയും സ്ഥിരതയുടെയും ലക്ഷ്യം കൈവരിക്കാനാകുമെന്നും" ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പാകിസ്ഥാൻ ചാർജ് ഡി അഫയേഴ്‌സ് സാദ് അഹമ്മദ് വാറൈച്ച് എക്‌സിൽ കുറിച്ചു.
“നിങ്ങൾ അഭിനന്ദിക്കുന്നതുപോലെ, പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ പല കാര്യങ്ങളിലും യോജിപ്പില്ല, എന്നാൽ അതിനർത്ഥം ഞങ്ങൾ ഒന്നിലും യോജിക്കുന്നില്ല എന്നല്ല. ക്രിക്കറ്റിനോടുള്ള സ്നേഹം, നല്ല ഭക്ഷണവും ചർച്ചകൾക്കും സംവാദത്തിനുള്ള ഊർജം തുടങ്ങി സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ഞങ്ങളുടെ പൊതുവായ സ്വഭാവം ഒന്നാണ്." അദ്ദേഹം പറഞ്ഞു.
2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്. അതേസമയം സമാധാന ചർച്ചയിലൂടെ ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നത് ഗൗരവമായി പരിശോധിക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാർ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തി.