ന്യൂഡൽഹി: അതൃപ്‌തികളും വാദപ്രതിവാദങ്ങളും പുകയുന്നതിനിടെ 2026 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേരളത്തിലെ എല്ലാ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങി പാര്‍ട്ടി അധ്യക്ഷൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും. സംസ്ഥാനത്തെ നേതൃത്വ പ്രശ്‌നം പരിഹരിക്കുന്നതിനായി ഫെബ്രുവരി 28 ന് യോഗം വിളിച്ചു. കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിന്‍റെ ഭാഗമായിട്ടാണ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നത്.
കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള തർക്കങ്ങളെത്തുടർന്ന് സംസ്ഥാനത്ത് നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് ആലോചിച്ചു വരികയാണെന്ന് കോൺഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. 28 ന് നടക്കുന്ന യോഗത്തിൽ ഈ വിഷയം രാഹുൽ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.
കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ നേതൃത്വ പ്രശ്‌നം ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം തിരുവനന്തപുരം ലോക്‌സഭാ എംപി ശശി തരൂർ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും മുറുമുറുപ്പുണ്ടാക്കിയത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഒരു ലിബറൽ മുഖം ഉയർത്തിക്കാട്ടണമെന്നാണ് തരൂർ ആഗ്രഹിച്ചതെന് പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, എൽഡിഎഫിനെയും ബിജെപിയെയും നേരിടാൻ തരൂര്‍ സംഘടനയിലും പ്രത്യയശാസ്‌ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഖാർഗെയ്‌ക്കെതിരെ മത്സരിച്ച തരൂരിനെ പിന്നീട് പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് പാർട്ടിയിൽ അദ്ദേഹത്തിന് ഒരു പ്രധാന സ്ഥാനം നൽകുകയും ചെയ്‌തിരുന്നില്ല. എന്നാൽ, കോൺഗ്രസ് മേധാവിയായ ശേഷം ഉന്നത സമിതി പുനഃസംഘടിപ്പിച്ച ഖാർഗെയാണ് തരൂരിനെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാക്കിയത്. തരൂര്‍ വിവാദം തുടരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് നല്ലൊരു സ്ഥാനം വാഗ്‌ദാനം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
'തരൂര്‍ കോണ്‍ഗ്രസ് വിടില്ല'
അതേസമയം, ശശി തരൂര്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിവി മോഹൻ ഇടിവി ഭാരതിനോട് പറഞ്ഞു. 'ശശി തരൂർ എവിടെയും പോകുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം എല്ലാവര്‍ക്കും ബഹുമാനമുള്ള ഒരു മുതിർന്ന നേതാവാണ്. പാർട്ടി പ്രത്യയശാസ്‌ത്രത്തോട് പ്രതിജ്ഞാബദ്ധനാണ്' -അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28 ലെ യോഗം നിലവിലുള്ള വിവാദങ്ങൾക്ക് മറുപടിയായല്ലെന്നും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാനുള്ള വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
'യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരും'
'ഈ വർഷം രാജ്യത്തുടനീളം സംഘടനയെ വീണ്ടും ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനിച്ചത്. അതിനാൽ, സംസ്ഥാന ഘടകം സംഘടനയെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ, കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആ ജോലി ഇതിനകം തന്നെ ആരംഭിച്ചു. എൽഡിഎഫ് ഒരു വലിയ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. യുഡിഎഫ് വീണ്ടും അധികാരത്തിൽ വരും'- മോഹൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേരളത്തിൽ യുഡിഎഫ് പരാജയപ്പെട്ടെങ്കിലും, കഴിഞ്ഞ രണ്ട് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളിലും കേരളം യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാഴ്‌ചയാണ് കണ്ടത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 സീറ്റുകളിൽ 18 എണ്ണവും യുഡിഎഫിനൊപ്പമായിരുന്നു. കോൺഗ്രസിന് 44 ശതമാനം വോട്ടാണ് ലഭിച്ചത്.