പത്തനംതിട്ട: വയോധിക ദമ്പതികളെ വെർച്വൽ അറസ്‌റ്റിൽ നിർത്തി 48 ലക്ഷം രൂപ തട്ടിച്ചെടുത്ത കേസിൽ എട്ടാം പ്രതിയെ പൊലീസ് പിടികൂടി. സേലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് സേലം സ്വദേശി അരുൾ കുമാർ ജയരാമനാണ് ( 38) ഏനാത്ത് പൊലീസിന്‍റെ ഊർജ്ജിതമായ അന്വേഷണത്തിൽ കുടുങ്ങിയത്. ഇന്നലെ (ഫെബ്രുവരി 25) രാവിലെ 7നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്.
കടമ്പനാട് സ്വദേശിയും ഭാര്യയുമാണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞവർഷം ഡിസംബർ 2ന് ഒന്നാംപ്രതി മോഹന്‍കുമാര്‍ ഇദ്ദേഹത്തിന്‍റെ ഫോണിൽ വിളിച്ച് ആധാർ നമ്പർ ഉപയോഗിച്ച് മുംബൈ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഉച്ചയ്ക്ക് 12.08 ന് അക്കൗണ്ട് തുടങ്ങിയെന്നും, ഈ ആധാർ നമ്പർ ഉപയോഗിച്ച് എടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് നിരവധി തട്ടിപ്പ് കോളുകളും സ്‌കാം സന്ദേശങ്ങളും അയച്ചതായും പറഞ്ഞ് വിശ്വസിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തിരുന്നു.
തുടർന്ന് ഇയാൾ രണ്ടാംപ്രതി സ്വാതി എന്ന സ്ത്രീയെ മഹാരാഷ്ട്ര സൈബർ പൊലീസ് എസ്ഐ ആണെന്ന് പരിചയപ്പെടുത്തി. വയോധികന്‍റെ മുംബൈയിൽ എടുത്ത ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് 3.9 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ ഇദ്ദേഹം പ്രതിയാണെന്നും പറഞ്ഞ് വയോധികനെ ഭീഷണിപ്പെടുത്തി. തുടർന്ന് മൊബൈൽ ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും നിരവധി സന്ദേശങ്ങൾ അയക്കുകയും, ഇദ്ദേഹത്തെയും ഭാര്യയെയും വീഡിയോ കോളിൽ നിരീക്ഷണത്തിൽ നിർത്തുകയും ചെയ്‌തു.
കേസിൽ നിന്നും രക്ഷപ്പെടുത്താൻ പണം ആവശ്യപ്പെട്ട പ്രതികൾ, അടുത്ത ദിവസം വയോധികന്‍റെ കടമ്പനാട് എസ്ബിഐ ശാഖയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നും 12 ലക്ഷം രൂപ മൂന്നാം പ്രതി അനിൽകുമാറിന്‍റെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് ആർടിജിഎസ് മുഖേന ട്രാൻസ്‌ഫര്‍ ചെയ്‌തു. അന്നുതന്നെ കടമ്പനാട് ഉള്ള ഫെഡറൽ ബാങ്കിന്‍റെ അക്കൗണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ മൂന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് ഇതേ രീതിയിൽ ട്രാൻസ്‌ഫര്‍ ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് ഡിസംബർ നാലിന് അടൂർ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും നാലാം പ്രതി സന്ദീപ് കുമാറിന്‍റെ ജയ്‌പൂരിലെ കോടാക് മഹീന്ദ്ര ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് 4,90,000 രൂപ ഇത്തരത്തിൽ മാറ്റിയെടുത്തു. തൊട്ടടുത്ത ദിവസം കടമ്പനാട് എസ് ബി ഐ ശാഖയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നും 10,81,000 രൂപ അഞ്ചാം പ്രതി സഞ്ജീവ് ആചാര്യ എന്നയാളുടെ കൊടാക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിച്ചു.
ഡിസംബർ 12ന് കടമ്പനാട് എസ്ബിഐ ശാഖയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നും 10,30,000 രൂപ ആറാം പ്രതി ചേതു റാം ജയ്ൻ എന്നയാളുടെ ഭവാനി പുത്ര ഫെഡറൽ ബാങ്ക് ബ്രാഞ്ചിലേക്ക് ഇതേ രീതിയിൽ തന്നെ മാറ്റിയെടുത്തു. ഒടുവിൽ രണ്ട് ലക്ഷം രൂപ ഏഴാം പ്രതി ഭൂപനേന്ദ്ര സോണിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 17നും മാറിയെടുത്തു. ഇത്തരത്തിൽ പല ദിവസങ്ങളിലായി ആകെ 48,01,000 രൂപയാണ് പ്രതികൾ കബളിപ്പിച്ച് തട്ടിയത്.
അറസ്‌റ്റിലായ എട്ടാം പ്രതിയുടെ അക്കൗണ്ടിലേക്ക് വിവിധ അക്കൗണ്ടുകളിൽ നിന്നും പണം ട്രാൻസ്‌ഫറായി വന്നിട്ടുള്ളതായും, തുകയെല്ലാം ഇയാൾ പിൻവലിച്ചിട്ടുള്ളതായും കണ്ടെത്തി. 17ന് ഏഴാം പ്രതിയുടെ അക്കൗണ്ടിലേക്ക് വന്ന രണ്ട് ലക്ഷം രൂപ, എട്ടാം പ്രതിയുടെ തമിഴ്‌നാട് ആദൂർ ശാഖയിലെ അക്കൗണ്ടിലേക്ക് അന്ന് തന്നെ മാറ്റിയതായും, എന്നാൽ ബാങ്കിൽ അത് ഹോൾഡ് ചെയ്‌ത് വച്ചിട്ടുള്ളതായും പൊലീസിന്‍റെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ അക്കൗണ്ട് സംബന്ധിച്ച ബാങ്ക് രേഖകൾ പൊലീസ് പിടിച്ചെടുത്തു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ചും വെർച്വൽ അറസ്‌റ്റിൽ നിർത്തിയും പ്രതികൾ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തട്ടിയെടുത്ത പണം ഡിസംബർ 23 മുതൽ ഇദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് തിരിച്ച് അയക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
എന്നാൽ അത്തരത്തിൽ നഷ്‌ടപ്പെട്ട പണം തിരികെ ലഭിക്കാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം വ്യാപകമാക്കിയിരുന്നു. ജില്ലാ പൊലീസ് സൈബർ സെല്ലിന്‍റെയും മറ്റും സഹായത്തോടെ ഊർജ്ജിതമാക്കിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
അതേസമയം, മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസ് ഇൻസ്‌പെക്‌ടർ അമൃത സിങ് നായകത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ്‌സിപിഒമാരായ ശിവപ്രാസാദ്, ഷൈൻ, സാംദാസ്, സിപിഒമാരായ സിഎസ് അനൂപ്, അഫ്‌സൽ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.