ന്യൂഡൽഹി: 2026-ഓടെ ഇന്ത്യയിൽ ഇലക്‌ട്രിക് എയർ-ടാക്‌സി അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ കമ്പനിയായ ആർച്ചർ ഏവിയേഷൻ. ഇതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍ ആണെന്നും കമ്പനിയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിഖിൽ ഗോയൽ ഇടിവി ഭാരതിനോട് പറഞ്ഞു.
വിമാനത്തിന് ഒരേസമയം നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും കൊണ്ട് ഏകദേശം 160 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ന്യൂഡൽഹിയിൽ ഒരു കാറിൽ 60-90 മിനിറ്റ് എടുത്ത് സഞ്ചരിക്കുന്ന അതേ ദൂരം 7 മിനിറ്റിനുള്ളിൽ എയര്‍ ടാക്‌സിക്ക് മറികടക്കാൻ കഴിയും.
അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനിൽ (എഫ്എഎ) അനുമതി നേടുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ആർച്ചർ കമ്പനി. ആർച്ചർ ഏവിയേഷനും ഇന്‍റര്‍ഗ്ലോബ് എന്‍റർപ്രൈസസും ചേര്‍ന്നാണ് ഇന്ത്യയില്‍ പദ്ധതി നടപ്പാക്കുന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും സര്‍വീസ് നടത്തുക.
സുരക്ഷിതവും കുറഞ്ഞ ശബ്‌ദവുമുള്ള എയർ ടാക്‌സികൾ പരിസ്ഥിതി സൗഹാര്‍ദമാണെന്ന് നിഖിൽ ഗോയൽ പറയുന്നു. ഇലക്‌ട്രിക് എയർ ടാക്‌സി സർവീസിന്‍റെ ആദ്യ ഘട്ടത്തില്‍ ഒരു യാത്രക്കാരന് ഏകദേശം 100 ഡോളർ (8,000 രൂപ) ആയിരിക്കും നിരക്ക് എന്നും നിഖിൽ ഗോയൽ വ്യക്തമാക്കി.
ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിനായി, കമ്പനിയുടെ പങ്കാളിയായ ഇന്‍റർഗ്ലോബ്, ഡിജിസിഎയുമായും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവുമായും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും നിഖിൽ ഗോയൽ ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read : രാജ്യത്തെ ആദ്യത്തെ എൽഎൻജി ബസുകൾ മുംബൈ നിരത്തില്‍