Published : Dec 29, 2023, 6:09 PM IST
മൂന്നാറില്‍ വീണ്ടും പടയപ്പയിറങ്ങി; മടങ്ങിയത് റേഷൻ കടയുടെ മേൽക്കൂര തകർത്ത് അരി ഭക്ഷിച്ച്
ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണം (Padayappa attack in Munnar). ലാക്കാട് എസ്റ്റേറ്റിലെ റേഷന്‍ കടയ്‌ക്ക് നേരെയാണ് പടയപ്പ ആക്രമണം നടത്തിയത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു കാട്ടാന പ്രദേശത്തെത്തിയത്. ഷീറ്റുപയോഗിച്ച് നിര്‍മിച്ചിരുന്ന റേഷൻ കടയുടെ മേല്‍ക്കൂര തകര്‍ത്ത് കാട്ടാന കടയ്‌ക്കുള്ളില്‍ നിന്നും രണ്ട് ചാക്ക് അരി എടുത്ത് ഭക്ഷിച്ചു. ജനവാസ മേഖലയില്‍ ആനയിറങ്ങിയതോടെ ആളുകള്‍ ബഹളമുണ്ടാക്കി. ഇതേ തുടര്‍ന്ന് ആന പ്രദേശത്ത് നിന്ന് പിന്‍വാങ്ങി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കഴിഞ്ഞ കുറെ നാളുകളായി മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടുകൊമ്പന്‍ പടയപ്പ സ്ഥിര സാന്നിധ്യമാകുകയും ആളുകളുടെ സാധാരണ ജീവിതത്തെ ബാധിക്കുകയും ചെയ്‌തിരുന്നു. കൊച്ചി, ധനുഷ്‌കോടി ദേശീയപാതയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് പടയപ്പ അര മണിക്കൂറോളം സമയം ഗതാഗത തടസം സൃഷ്‌ടിച്ചിരുന്നു. ലാക്കാട് എസ്റ്റേറ്റിന് സമീപത്തെ റോഡില്‍ പടയപ്പ ഇറങ്ങിയതോടെ ഇരുദിശകളില്‍ നിന്നും എത്തിയ വാഹനങ്ങള്‍ റോഡിലകപ്പെട്ടു. കഴിഞ്ഞ ദിവസം കുറ്റിയാര്‍വാലി എസ്റ്റേറ്റ് റോഡിലും പടയപ്പയിറങ്ങിയിരുന്നു. വനപാലകരെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് കാട്ടാനയെ തുരത്തിയത്. കാട്ടുകൊമ്പനെ വനത്തിലേക്ക് തുരത്തണമെന്നാണ് ആളുകളുടെ ആവശ്യം.