തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളെ നടക്കിരുത്തുന്ന വഴിപാട് പുന:രാരംഭിക്കണമെന്ന് ആനപ്രേമികൾ. ഗുരുവായൂർ ആനക്കോട്ടയിൽ 65 ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ 48 ആനകളായി ചുരുങ്ങിയ സാഹചര്യത്തിലാണ് ആന പ്രേമികളുടെ അഭിപ്രായം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാട്ടാന പരിപാലന കേന്ദ്രമായ ഗുരുവായൂർ ആനക്കോട്ടയിൽ ഇനിയും ലക്ഷണമൊത്ത ആനകൾ ഉണ്ടാകേണ്ടത് കാലത്തിന്‍റെ ആവശ്യമാണെന്നും ആനപ്രേമി കൂടിയായ കെ പി ഉദയൻ പറഞ്ഞു.
ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായാണ് നടയ്ക്കിരുത്തുന്നത്. ഇതിനായി നിശ്ചിത തുക ദേവസ്വത്തിൽ അടച്ചാണ് ഭക്തർ വഴിപാട് നടത്തുന്നത്. എന്നാൽ പ്രതീകാത്മകമായി നടയ്ക്കിരുത്തുന്നത് നിർത്തി പകരം ആനയെ തന്നെ നടക്കിരുത്തിയാൽ ആനക്കോട്ടയിലെ ആനകളുടെ എണ്ണം കൂട്ടാനും ലക്ഷണമൊത്ത ആനകൾ കൂടാനും ഇതു സഹായിക്കും എന്നാണ് ആനപ്രേമികളുടെ വാദം. എന്നാൽ ഒരാനയെ പരിപാലിക്കാൻ തന്നെ ഭാരിച്ച ചിലവാണ് ദേവസ്വം വഹിച്ചു വരുന്നത്. പ്രതീകാത്മയായി ആനകളെ നടയിരുത്തിയാൽ മതി എന്ന തീരുമാനത്തിന് പിന്നില്‍ ഇക്കാര്യം ഉണ്ടെന്നും ഭക്തര്‍ പറയുന്നു.