തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്‌ടർ വിഭാഗം ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച കരട് പട്ടിക പ്രസിദ്ധീകരിച്ചു. ജീവനക്കാർ സമർപ്പിച്ച അപേക്ഷയും നിലവിലെ മാനദണ്ഡങ്ങൾക്കും അനുസരിച്ചാണ് സ്ഥലംമാറ്റത്തിന്‍റെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3,863 കണ്ടക്‌ടർ വിഭാഗം ജീവനക്കാരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
കരടുപട്ടിക യൂണിറ്റ് തലത്തിൽ പ്രസിദ്ധീകരിക്കും. മാനേജ്‌മെന്‍റ് പ്രസിദ്ധീകരിച്ച പട്ടികയിൽ നിയമാനുസരണം ആക്ഷേപം ഉണ്ടായാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ജില്ല അധികാരി മുമ്പാകെ അപേക്ഷ സമർപ്പിക്കാമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി. ലഭ്യമാകുന്ന അപേക്ഷകൾ നാളെ (19-05-2023) വൈകിട്ട് അഞ്ചിന് മുൻപ് ജില്ല അധികാരി, ക്ലസ്റ്റർ ഓഫിസർ, ജില്ല ഓഫിസിലെ സീനിയർ സൂപ്രണ്ട് എന്നിവർ ചേർന്ന കമ്മിറ്റി പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് ലിസ്റ്റിൽ പേരുകൾ റോളിൽ ഉണ്ടെന്നും ക്രമപ്രകാരമാണെന്നും ഉറപ്പാക്കണം. 22നകം ചീഫ് ഓഫിസിൽ അറിയിക്കണമെന്നും പരാതികൾ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഉത്തരവായി ഇറക്കുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.
ആശയവിനിമയത്തിന് ആനവണ്ടി ഡോട് കോം : കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നതിനും സ്വയം പര്യാപ്‌തതയിലേയ്ക്ക് എത്തിക്കുന്നതിനും അധികം ദൂരം ഇല്ലെന്ന് കഴിഞ്ഞ ദിവസം മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. പുനസംഘടിപ്പിക്കുന്നതിലൂടേയും കൂട്ടായ പരിശ്രമത്തിലൂടേയും കെഎസ്ആർടിസിയെ സംരക്ഷിക്കും. ഇതിന്‍റെ ഭാഗമായാണ് സ്വിഫ്റ്റും നാല് ലാഭകേന്ദ്രങ്ങളും പുതിയ പദ്ധതികളും വിഭാവനം ചെയ്‌തിരിക്കുന്നതെന്നും കെഎസ്ആർടിസി പുറത്തിറക്കിയ ആനവണ്ടി ഡോട് കോം എന്ന ന്യൂസ് ലെറ്ററിലെ കവർ സ്റ്റോറിയിൽ അറിയിച്ചിട്ടുണ്ട്.
ജീവനക്കാരുമായുള്ള ആശയവിനിമയം കാര്യക്ഷമമാക്കുന്നതിനാണ് 'ആനവണ്ടി ഡോട് കോം' മാനേജ്മെന്‍റ് പ്രസിദ്ധീകരിച്ചത്. സിറ്റി സർക്കുലർ, ഗ്രാമവണ്ടി ഉൾപ്പെടെയുള്ള കെഎസ്ആർടിസിയുടെ പുതിയ സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ ന്യൂസ് ലെറ്ററിൽ ലഭ്യമാണ്. ഇത് കൂടാതെ, വനിത ജീവനക്കാരുടെ അനുഭവങ്ങൾ, ജീവനക്കാരുടേയും മക്കളുടേയും രചനകൾ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി തമ്പുരാട്ടിയുമായുള്ള അഭിമുഖം തുടങ്ങിയവയും ന്യൂസ് ലെറ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30,000ത്തോളം ജീവനക്കാർക്ക് ന്യൂസ് ലെറ്റർ സൗജന്യമായി നൽകി. ജീവനക്കാരുടേയും മക്കളുടേയും സൃഷ്‌ടികൾ, അനുഭവങ്ങൾ, പുരസ്‌കാരം എന്നിവ ചിത്രങ്ങൾ സഹിതം editor.anavandi@gmail.com എന്ന വിലാസത്തിൽ അയക്കാം.
Also read : 'കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കും', ആശയവിനിമയത്തിന് ആനവണ്ടി.കോം ന്യൂസ് ലെറ്റര്‍
വിമാനയാത്രക്കാരുടെ സഞ്ചാരത്തിനായി സർവീസ് : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിനുള്ളിൽ, വിമാനയാത്രക്കാരുടെ സഞ്ചാരത്തിനായി കെഎസ്ആർടിസിയും എയർപോർട്ട് ഗ്രൗണ്ട് ഹാൻഡിലിങ് ഏജൻസിയായ ബേര്‍ഡ്- ജിഎസ്‌ഇസി യുമായി കരാറിൽ ഏർപ്പെട്ടു. അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ ഉള്ളിൽ ആദ്യമായാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നതിന് അനുമതി ലഭിക്കുന്നത്.
ബജറ്റ് ടൂറിസം സെല്ലാണ് സർവീസ് നടത്തുക. വോൾവോയുടെ നവീകരിച്ച ലോ - ഫ്ലോർ എസി ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശ പ്രകാരം കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്‍റെ മേൽനോട്ടത്തിലാണ് കെഎസ്ആർടിസി ബേര്‍ഡ് - ജിഎസ്‌ഇസിയുമായി കരാറിൽ ഏർപ്പെട്ടത്.
Also read : കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം; മന്ത്രിയുമായുള്ള ചര്‍ച്ച ധാരണയായില്ല, സമരം ശക്തിപ്പെടുത്തുമെന്ന് ടിഡിഎഫ്