തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ ലൈസന്‍സ് രണ്ട് മാസം കൂടി നീട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അബ്‌കാരി നയത്തിന് അന്തിമരൂപം ആകാത്തതാണ് കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടാൻ കാരണം. മാത്രമല്ല കള്ള് ഷാപ്പുകളുടെ ലേലം ഓൺലൈൻ ആക്കാനുള്ള നടപടികളും ഇതുവരെ പൂർത്തിയായിട്ടില്ല.
അതേസമയം കള്ള് ഷാപ്പുകൾ ഓൺലൈനായി വിൽക്കുന്നതിന് സോഫ്റ്റ്‌വെയർ തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ അപ്രായോഗികതയും വിൽപനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഓൺലൈനായി വിൽപന നടത്താൻ തീരുമാനിച്ചത്. ഒപ്പം അബ്‌കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിരിക്കുകയാണ്.
കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ലൈന്‍ ആയി: നിലവിൽ സംസ്ഥാനത്ത് 5,170 കള്ള് ഷാപ്പുകളാണുള്ളത്. ഈ ഷാപ്പുകളിൽ നിന്നും 500 രൂപ മുതൽ 4.5 ലക്ഷം വരെയാണ് ഫീസായി ഈടാക്കുന്നത്. വിൽപന, തൊഴിലാളികളുടെ എണ്ണം എന്നിവ മാനദണ്ഡമാക്കിയാണ് കള്ള് ഷാപ്പുകളിൽ നിന്നും വാർഷിക ഫീസ് ഈടാക്കുന്നത്. നിലവിൽ കള്ള് ഷാപ്പുകളുടെ ലേലം നടത്തുന്നത് വലിയ ഹാളുകൾ വാടകയ്‌ക്കെടുത്താണ്. എന്നാൽ ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്‌ടിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കള്ള് ഷാപ്പുകളുടെ വിൽപന ഓൺലൈന്‍ ആക്കാനുള്ള ആലോചന വരുന്നത്. ഇത് സംബന്ധിച്ച് പഠിക്കാനായി സാങ്കേതിക സർവകലാശാലയെ എക്സൈസ് ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. സാങ്കേതിക സർവകലാശാല സമർപ്പിച്ച നിർദേശങ്ങൾ സി ഡാക്ക്, ഐടി മിഷൻ, എക്സൈസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പഠിച്ച് വിലയിരുത്തിയ ശേഷമാണ് കള്ള് ഷാപ്പുകളുടെ വിൽപന ഓൺലൈന്‍ ആക്കാൻ സർക്കാർ അനുമതി നൽകിയത്. അതേസമയം അബ്‌കാരി നയങ്ങൾ സംബന്ധിച്ച ചർച്ചകളും ഇതുവരെ മന്ത്രിസഭ യോഗത്തിൽ നടന്നിട്ടില്ല. അടുത്ത മാസത്തോടെ അബ്‌കാരി നയം പ്രഖ്യാപിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
പിടികൂടിയ മദ്യം പങ്കിട്ടെടുത്ത് എക്‌സൈസ് സംഘം: ഇതിനിടെ ഗുരുവായൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വൻ ആക്ഷേപമാണ് ഉയരുന്നത്. വിൽപനയ്ക്കായി സൂക്ഷിച്ച മൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുകളും ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥർ പങ്കിട്ടെടുത്തു എന്നാണ് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു.
മൂന്ന് ഉദ്യോഗസ്ഥരെ നിർബന്ധിത പരിശീലനത്തിന് അയയ്ക്കാനും എക്സൈസ് കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്. ഇൻസ്പെക്‌ടർ ഡി വി ജയപ്രകാശ്, പ്രിവന്‍റീവ് ഓഫിസർമാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. സിവിൽ എക്സൈസ് ഓഫിസർമാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എൻ കെ സിജ എന്നിവരെയാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിന് അയച്ചത്.
മാർച്ച് 12 നാണ് മുല്ലശേരിയിൽ വച്ച് രഞ്ജിത്ത് എന്നയാൾ പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും മൂന്ന് മദ്യക്കുപ്പികൾ എക്സൈസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശർമിള എന്ന സ്‌ത്രീക്ക് വിൽപനയ്ക്കായാണ് മദ്യക്കുപ്പികൾ കൊണ്ടുപോകുന്നതെന്ന വിവരം ലഭിച്ചത്. ശർമിളയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് 12 ബിയറു കുപ്പികൾ പിടിച്ചെടുത്തത്. മദ്യക്കുപ്പികൾ പിടിച്ചെടുത്ത് എക്സൈസ് മഹസർ അടക്കം തയാറാക്കിയെങ്കിലും പിന്നീട് കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തുവെന്നാണ് കേസ്.